വിവാഹം അറിയിക്കുമെന്ന് അനുഷ്ക ഷെട്ടി

Monday 23 March 2026 6:53 AM IST

വിവാഹത്തെക്കുറിച്ചുള്ള പുതിയ വാർത്തകൾ അടിസ്ഥാന രഹിതമെന്ന് നടി അനുഷ്ക ഷെട്ടി . ഇത്തരം തെറ്റായ വിവരങ്ങൾ വിശ്വസിക്കരുതെന്നും സ്ഥിരീകരിക്കാത്ത വാർത്തകൾ പ്രചരിപ്പിക്കരുതെന്നും നടിയുടെ ടീം അഭ്യർത്ഥിച്ചു. അടിസ്ഥാനരഹിതമായ വാർത്തകൾ പ്രചരിപ്പിക്കുന്നത് മാദ്ധ്യമപ്രവർത്തനത്തിന്റെ പരിധികൾ ലംഘിക്കുന്നതാണ്. ഔദ്യോഗിക സ്ഥിരീകരണത്തിന് കാത്തിരിക്കാതെ ഒരാളുടെ സ്വകാര്യ ജീവിതത്തെക്കുറിച്ച് കാര്യങ്ങൾ വാർത്തയാക്കുന്നത് വ്യക്തിസ്വാതന്ത്ര്യ‌ത്തിലേക്കുള്ള കടന്നുകയറ്റമാണ്. മാദ്ധ്യമങ്ങൾ ഉത്തരവാദിത്വബോധത്തോടെ പെരുമാറണമെന്നും വ്യക്തിയുടെ സ്വകാര്യത സംബന്ധിച്ച കാര്യങ്ങൾ ദൈനംദിന തലക്കെട്ടുകളായി മാറ്റരുതെന്നും അവർ ആവശ്യപ്പെട്ടു. തന്റെ കരിയറിലും വ്യക്തിജീവിതത്തിലും അന്തസും മാന്യതയും എപ്പോഴും പുലർത്തുന്ന വ്യക്തിയാണ് അനുഷ്‌ക ഷെട്ടി. പ്രശസ്തിക്കുവേണ്ടി ഒരിക്കലും പബ്ളിസിറ്റി ഗിമ്മിക്കുകളെ അവർ ആശ്രയിച്ചിട്ടില്ല. തന്റെ സ്വകാര്യ ജീവിതം രഹസ്യമായി സൂക്ഷിക്കാൻ ആഗ്രഹിക്കുന്ന വ്യക്തിയാണ് അവർ. വിവാഹം എന്നത് ഒരാളുടെ വ്യക്തിപരമായ തീരുമാനമാണെന്നും അതിനെ വാർത്തകൾക്കും ക്ളിക്കുകൾക്കും വേണ്ടി സെൻസേഷണലൈസ് ചെയ്യരുതെന്നും പ്രസ്താവനയിൽ പറയുന്നു. ഉൗഹാപോഹാങ്ങൾ ഒരിക്കലും ഉത്തരവാദിത്വമുള്ള മാദ്ധ്യമ പ്രവർത്തനത്തിന് പകരമാകില്ലെന്ന് ടീം ഓർമ്മിപ്പിക്കുന്നു. ഒരു വ്യക്തിയുടെ സ്വകാര്യതയെ മാനിക്കുക എന്നത് ഏറ്റവും പ്രധാനപ്പെട്ട കൃത്യം ആണ്. വിവാഹം പോലുള്ള കാര്യങ്ങളിൽ ഔദ്യോഗികമായ അറിയിപ്പ് വരുന്നതുവരെ മാദ്ധ്യമങ്ങൾ കാത്തിരിക്കണമെന്നും പറഞ്ഞാണ് പ്രസ്താവന അവസാനിപ്പിക്കുന്നത്.