ആറ് സീറ്റ് ആവശ്യപ്പെട്ട് സി.പി.എം, ​പറ്റില്ലെന്ന് സ്റ്റാലിൻ

Monday 23 March 2026 3:45 AM IST

ചെന്നൈ: തമിഴ്നാട്ടിൽ കഴിഞ്ഞ തവണത്തേതുപോലെ ആറു സീറ്റുകളെങ്കിലും വേണമെന്ന് ഡി.എം.കെയോട് ആവശ്യപ്പെട്ട് സി.പി.എം. അഞ്ച് സീറ്റുകളിൽ കൂടുതൽ നൽകാൻ കഴിയില്ലെന്ന നിലപാട് പുനഃപരിശോധിക്കണമെന്ന് ഇന്നലെ സി.പി.എം സംസ്ഥാന സെക്രട്ടറി പി. ഷൺമുഖം മുഖ്യമന്ത്രിയും ഡി.എം.കെ അദ്ധ്യക്ഷനുമായ എം.കെ. സ്റ്റാലിനെ കണ്ട് ആവശ്യപ്പെട്ടു.

പുതിയ പാർട്ടികൾ മുന്നണിയിലെത്തിയതിനാൽ അഞ്ച് സീറ്റുകൾ മാത്രമേ സി.പി.എമ്മിന് നൽകാനാകൂ എന്നാണ് ഡി.എം.കെ നിലപാട്. നേരത്തേ സി.പി.ഐയോടും ഈ നിലപാടാണ് തന്നെയാണ് സ്വീകരിച്ചത്. സി.പി.ഐ അഞ്ച് സീറ്റിൽ തൃപ്തിപ്പെടുകയും ചെയ്തു. 21ന് പാർട്ടി ജനറൽ സെക്രട്ടറി എം.എ. ബേബി പങ്കെടുത്ത സംസ്ഥാന സമിതി യോഗത്തിന്റെ തീരുമാനമനുസരിച്ചാണ് പി.ഷൺമുഖം സ്റ്റാലിനെ കണ്ട് ആവശ്യം ആവർത്തിച്ചത്. ഇന്ന് വീണ്ടും സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചേരും.

ഡി.എം.കെയുമായി സഖ്യത്തിൽ തുടരാനാണ് സി.പി.എം ആഗ്രഹിക്കുന്നതെന്നും എന്നാൽ, അഞ്ച് സീറ്റുകൾ കൊണ്ട് തൃപ്തിപ്പെടാനാകില്ലെന്നും ഷൺമുഖം വാർത്താസമ്മേളനത്തിൽ പറഞ്ഞു. കഴിഞ്ഞ തവണ സി.പി.എം രണ്ട് സീറ്റുകൾ മാത്രം നേടിയതുകൊണ്ടാണോ എണ്ണം കുറച്ചത് എന്ന ചോദ്യത്തിന്, കന്യാകുമാരി, തിരുപ്പൂർ, കോയമ്പത്തൂർ എന്നിവയുൾപ്പെടെ ശക്തമായ അടിത്തറയുള്ള മണ്ഡലങ്ങൾ പാർട്ടിക്ക് കഴിഞ്ഞ തവണ സീറ്റുകൾ അനുവദിച്ചില്ലെന്നും ഈ ജില്ലകളിൽ ഞങ്ങൾക്ക് സീറ്റുകൾ അനുവദിച്ചിരുന്നെങ്കിൽ, ഞങ്ങൾ ആറ് സീറ്റുകളും വിജയിക്കുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസിന് കഴിഞ്ഞ തവണത്തേക്കാൾ മൂന്ന് സീറ്റുകൾ കൂടുതൽ അനുവദിച്ചിരുന്നു. ഡി.എം.ഡി.കെ, മക്കൾ നീതി മയ്യം തുടങ്ങിയ പുതിയതായി മുന്നണിയിലെത്തിയ പാർട്ടികൾക്ക് സീറ്റ് നൽകാൻ വേണ്ടിയാണ് സി.പി.എം ഉൾപ്പെടെയുള്ള പാർട്ടികൾക്കുള്ള സീറ്റിൽ ഡി.എം.കെ കുറവ് വരുത്തുന്നത്. ഏപ്രിൽ 23നാണ് തമിഴ്നാട്ടിൽ തിരഞ്ഞെടുപ്പ്.