എൺപതാം വയസിലും വരിഞ്ഞുചേർത്ത് ഗോപാലന്റെ ജീവിതം

Monday 23 March 2026 7:42 AM IST

മാന്നാർ: അതിരാവിലെ തന്നെ കേരള കൗമുദി ഉൾപ്പെടെയുള്ള പത്രങ്ങൾ വീടുകളിലെത്തിച്ചു കഴിഞ്ഞാൽ, ഗോപാലൻ എന്ന എൺപതുകാരൻ ഫ്രീയായി. പിന്നീട് പതിയെ ആറു പതിറ്റാണ്ട് പിന്നിട്ട പ്ലാസ്റ്റിക് വരിച്ചിൽ ജോലിയിലേക്ക് അദ്ദേഹം കടക്കും. പത്തനംതിട്ട ജില്ലാതിർത്തിയായ കടപ്ര പഞ്ചായത്തിലെ കേരള കൗമുദിയുടെ തേവേരി ഏജന്റായ വലിയകൊട്ടുക്കൽ ഗോപാലൻ ജീവിതം കരുപ്പിടിപ്പിച്ചത്

പ്ലാസ്റ്റിക് വരിച്ചിലിലൂടെയാണ്. പ്ലാസ്റ്റിക്ക് നാര് ഉപയോഗിച്ച് കട്ടിലുകൾ, കസേരകൾ ഉൾപ്പെടെയുള്ള ഫർണിച്ചറുകൾ വിവിധ വർണങ്ങളിൽ ആവശ്യക്കാരുടെ അഭിരുചിക്കനുസരിച്ചുള്ള ഡിസൈനുകളിലാണ് ഗോപാലൻ വരിഞ്ഞു നൽകും.

കാൽ നൂറ്റാണ്ടായ പത്രവിതരണത്തിനും പെയിന്റിംഗും ജോലിക്കുമപ്പുറം പരമ്പരാഗത തൊഴിലായ പ്ലാസ്റ്റിക്ക് വരിച്ചിലാണ് ഗോപാലന്റെ ആനന്ദം.

അച്ഛൻ ശങ്കരനൊപ്പം ചെറുപ്രായത്തിലേ ഈ ലോകത്തേക്ക് എത്തിപ്പെട്ടെങ്കിലും അച്ഛന്റെ മരണത്തോടെയാണ് പ്ലാസ്റ്റിക് വരിച്ചിൽ ഉപജീവനമാർഗ്ഗമാക്കിയത്. കടപ്ര, നിരണം, തിരുവല്ല, പരുമല, മാന്നാർ, ചെന്നിത്തല തുടങ്ങിയ പ്രദേശങ്ങളിലെല്ലാം ഗോപാലന്റെ കരവിരുതിന്റെ അടയാളങ്ങൾ ഇന്നുമുണ്ട്.

ചങ്ങനാശേരി, കോട്ടയം മാർക്കറ്റുകളിൽ നിന്നാണ് വരിച്ചിലിനായുള്ള പ്ലാസ്റ്റിക്ക് ഗോപാലൻ വാങ്ങുന്നത്. നേരത്തെ വീടിന് തൊട്ടടുത്തുള്ള കടകളിൽ നിന്നാണ് വാങ്ങിയിരുന്നത്. എന്നാൽ,​ പ്ലാസ്റ്റിക്കിന് പകരം പ്ലൈവുഡ് എത്തുകയും

ഈ മേഖലയിൽ തൊഴിൽ ഇല്ലാതാവുകയും ചെയ്തതോടെയാണ് വരിച്ചിൽ പ്ലാസ്റ്റിക്ക് തേടി ഇത്രദൂരം പോകേണ്ടി വരുന്നത്. കിലോക്ക് 450 മുതൽ വിലവരും. മാന്നാർ ആലുമ്മൂട് ജംഗ്ഷനിലെ ഓട്ടോസ്റ്റാന്റിന് സമീപത്തെ കെട്ടിടത്തിലാണ് ഒരാഴ്ചയായി ഗോപാലന്റെ പ്ലാസ്റ്റിക് വരിച്ചിൽ.

# കലയെന്ന കുടുംബകാര്യം

ഭാര്യ ശാന്തമ്മ 29 വർഷം മുമ്പ് വിടപറഞ്ഞതോടെ,​ ഗോപാലന്റെ ജീവിതം പിന്നീട് മക്കൾക്കുള്ളതായി. പ്ലാസ്റ്റിക്ക് വരിച്ചിൽ ഒരു കലയായി കൊണ്ടു നടക്കുന്ന ഗോപാലന്റെ മക്കളും കലയെ നെഞ്ചേറ്റുന്നവരാണ്. ഗായികയായ മൂത്ത മകൾ ഓമന ജയപ്രകാശ് ഗാനമേള ട്രൂപ്പുകളിൽ സജീവമാണ്. ഫോട്ടോഗ്രാഫിയിലാണ് രണ്ടാമത്തെ മകൻ സന്തോഷിന്റെ വാസന. കടപ്രയിൽ സ്റ്റുഡിയോ നടത്തുകയാണ് സന്തോഷ്. മൂന്നാമത്തെ മകൻ സതീഷ് വാദ്യകലാകാരനാണ്.

പ്ലാസ്റ്റിക്, കുഷ്യൻ ഫർണിച്ചറുകളുടെ കാലമായതോടെ അന്യംനിന്നുപോകാറായ പ്ലാസ്റ്റിക് വരിച്ചിലിന് ഇനിയും തൊഴിൽ സാദ്ധ്യതയുണ്ട്. പല വീടുകളിലും പഴയകസേരകളും മറ്റും പൊടിതട്ടിയെടുത്ത് പുതുതായി വരിഞ്ഞ് പ്രദർശന വസ്തുവായി ഉപയോഗിക്കുന്നുണ്ട്

- ഗോപാലൻ