നിസാര കേസുകൾ കോടതിയുടെ സമയം അപഹരിക്കുന്നു: ജ. ഉജ്ജൽ ഭുയാൻ
ന്യൂഡൽഹി: പ്രകടനങ്ങൾ, സമൂഹമാദ്ധ്യമ പോസ്റ്റുകൾ പോലുള്ള നിസ്സാരകാര്യങ്ങൾക്ക് പോലും അശ്രദ്ധമായി കേസെടുക്കുന്ന പ്രവണത സുപ്രീംകോടതിയുടെ സമയം അപഹരിക്കുന്നതായി സുപ്രീം കോടതി ജഡ്‌ജ് ജസ്റ്റിസ് ഉജ്ജൽ ഭൂയാൻ അഭിപ്രായപ്പെട്ടു. സുപ്രീംകോടതിയിൽ നടന്ന ഒരു ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിസ്സാര അപ്പീലുകളും എഫ്.ഐ.ആറുകളും വഴി സർക്കാരാണ് കോടതികളിൽ കേസ് കെട്ടിക്കിടക്കുന്നതിന് മുഖ്യ പങ്കു വഹിക്കുന്നത്. ഈ കേസുകൾ ഒടുവിൽ സുപ്രീംകോടതിയിലെത്തുമ്പോൾ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കേണ്ടി വരുന്നു. ഇതിന് മതിയായ ജുഡീഷ്യൽ സമയം ആവശ്യമാണ്.
രാജാവിനെക്കാൾ വലിയ രാജഭക്തി
ചില ജഡ്ജിമാർ 'രാജാവിനെക്കാൾ വലിയ രാജഭക്തി' കാണിക്കുന്നതിനാൽ അർഹമായ ജാമ്യം നിഷേധിക്കപ്പെട്ട് വ്യക്തികൾക്ക് ദീർഘകാലം തടവിൽ കിടക്കേണ്ടി വരുന്നുണ്ട്. കള്ളപ്പണം വെളുപ്പിക്കൽ നിയന്ത്രണ നിയമം ശക്തമായ ആയുധമാണെങ്കിലും അമിത ഉപയോഗത്തിലൂടെ അതിന്റെ ശക്തി നഷ്ടപ്പെടുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
2025 മാർച്ച് 31വരെ ഇഡി 7771 കേസുകളിൽ അറസ്റ്റ് ചെയ്‌തത് 1031 പേരെയാണ്. 47 കേസുകളിൽ മാത്രമാണ് വിചാരണ അവസാനിച്ചത്. പരമാവധി ശിക്ഷ 7 വർഷമായിരിക്കെ, അവരെ വർഷങ്ങളോളം ഒരുമിച്ച് ജയിലിൽ അടയ്ക്കുന്നതിനെ എങ്ങനെ ന്യായീകരിക്കും.
മതിയായ തെളിവില്ലാത്തതിനാൽ കേസുകളിൽ ശിക്ഷ കുറയുന്നു. കെട്ടിച്ചമച്ച കേസുകൾ വരുമ്പോൾ കോടതികളുടെ പണി കൂടും. കുറ്റം ചുമത്താതെ 5-6 വർഷം ജയിലിലിടുന്നത് വികസിത ഭാരതത്തിന്റെ മാതൃകയല്ലെന്നും ജസ്റ്റിസ് ഭൂയാൻ പറഞ്ഞു.