പ്രമ്പനൻ ക്ഷേത്ര സമുച്ചയം വീണ്ടെടുക്കും  കൈകോർത്ത് ഇന്ത്യയും ഇൻഡോനേഷ്യയും

Monday 23 March 2026 7:10 AM IST

ന്യൂഡൽഹി: പ്രശസ്തമായ പ്രമ്പനൻ ക്ഷേത്ര സമുച്ചയത്തിന്റെ പുനരുദ്ധാരണത്തിന് ഇന്ത്യയുമായി കൈകോർത്ത് ഇൻഡോനേഷ്യ. പദ്ധതി ഘട്ടംഘട്ടമായി നടപ്പാക്കാൻ ജക്കാർത്തയിൽ ചേർന്ന യോഗത്തിൽ ധാരണയായി. ഇൻഡോനേഷ്യയിലെ മദ്ധ്യ ജാവയിലാണ് ഒമ്പതാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ട പ്രമ്പനൻ ക്ഷേത്ര സമുച്ചയമുള്ളത്. പ്രമ്പനന്റെ സംരക്ഷണത്തിന് ഇൻഡോനേഷ്യൻ സാംസ്കാരിക മന്ത്രാലയം ആർക്കിയോളജിക്കൽ സർവേ ഒഫ് ഇന്ത്യയുമായി (എ.എസ്.ഐ)​ ചേർന്ന് പ്രവർത്തിക്കും.

സേവു, പ്ലാവോസാൻ തുടങ്ങി സമീപത്തുള്ള പുരാതന ക്ഷേത്രങ്ങളും സമാന രീതിയിൽ പുനരുദ്ധരിക്കും. ഇന്ത്യയുടെ സാംസ്കാരിക നയതന്ത്രത്തിന്റെ ഭാഗമായി ഏഷ്യൻ രാജ്യങ്ങളിൽ എ.എസ്.ഐയുടെ നേതൃത്വത്തിൽ മുമ്പ് നിരവധി പുനരുദ്ധാരണ പദ്ധതികൾ പൂർത്തിയാക്കിയിട്ടുണ്ട്. അങ്കോർ വാട്ട്, താ പ്രോം (കംബോഡിയ), വാറ്റ് ഫൂ (ലാവോസ്) തുടങ്ങിയ പുരാതന ക്ഷേത്രങ്ങളുടെ നവീകരണം എ.എസ്.ഐ ഏറ്റെടുത്തിയിരുന്നു.

# എ.ഐ പ്രയോജനപ്പെടുത്തും

പ്രദേശത്ത് നിന്ന് കണ്ടെത്തിയ ക്ഷേത്ര നിർമ്മാണത്തിന് ഉപയോഗിച്ച യഥാർത്ഥ കല്ലുകൾ ശാസ്ത്രീയമായി കൂട്ടിച്ചേർത്താണ് നവീകരിക്കുക. ആവശ്യമെങ്കിൽ ആധുനിക സാമഗ്രികൾ ചേർക്കും. പ്രദേശത്ത് ചിതറിക്കിടക്കുന്ന ആയിരക്കണക്കിന് ക്ഷേത്രശിലകളെ കണ്ടെത്താൻ എ.ഐ, ഡിജിറ്റൽ സാങ്കേതികവിദ്യകൾ ഉപയോഗിക്കും.

# പൈതൃക കേന്ദ്രം

 സി.ഇ 850ൽ സഞ്ജയ രാജവംശത്തിന്റെ കാലത്ത് നിർമ്മാണം

 ത്രിമൂർത്തി പ്രതിഷ്ഠ (ബ്രഹ്മാവ്,​ വിഷ്ണു,​ ശിവൻ)​

 240 ക്ഷേത്രങ്ങൾ ചേർന്നത്

 യുനെസ്കോയുടെ ലോക പൈതൃക കേന്ദ്രങ്ങളിൽ ഒന്ന്

 ഇൻഡോനേഷ്യയിലെ ഏറ്റവും വലിയ ക്ഷേത്രസമുച്ചയം