ഹോർമുസ് വഴി കപ്പൽ ഗതാഗതം നിലച്ചിട്ടില്ല, ഓരോ കപ്പലിനും രണ്ട് മില്യൺ ഡോളർ ചാർജ്‌ ഏർപ്പെടുത്തി ഇറാൻ

Monday 23 March 2026 7:25 AM IST

ടെഹ്‌റാൻ: ലോക എണ്ണ-എൽഎൻജി വിതരണത്തിന്റെ അഞ്ചിലൊന്ന് കടന്നുപോകുന്ന ഹോർമുസ് കടലിടുക്ക് അടച്ചിട്ടില്ലെന്ന് ഇറാൻ. എന്നാൽ ഇതുവഴി കടന്നുപോകുന്ന കപ്പലുകൾക്ക് രണ്ട് മില്യൺ ഡോളർ ഫീസ് ഇറാൻ ഏർപ്പെടുത്തിയതായാണ് വിവരം. ഇറാനിയൻ പാർലമെന്റിലെ സുരക്ഷാ കമ്മിറ്റിയംഗമായ അലായുദ്ദീൻ ബോറോജെർ‌‌‌ഡിയാണ് ഈ വിവരം അറിയിച്ചത്. കടലിടുക്കിലെ ഇറാന്റെ പരമാധികാരം കാത്തുസൂക്ഷിക്കുന്ന വഴിയായാണ് ഫീസ് ഏർപ്പെടുത്തുന്നത്.

കടലിടുക്ക് അടച്ചിട്ടില്ലെന്ന് വ്യക്തമാക്കുന്ന ഇറാൻ പക്ഷെ നിയന്ത്രണം അമേരിക്കയും ഇസ്രയേലും അടക്കം ശത്രുരാജ്യങ്ങളുടെ കപ്പലുകൾക്ക് മാത്രമാകും എന്നും വ്യക്തമാക്കിയിട്ടുണ്ട്. ഹോർമുസ് കടലിടുക്ക് തുറന്നില്ലെങ്കിൽ ഇറാനിലെ പവർ പ്ളാന്റുകൾ നശിപ്പിക്കും എന്ന് അമേരിക്ക മുന്നറിയിപ്പ് നൽകിയിരുന്നു.

ഇതിനിടെ ജപ്പാന്റെ എണ്ണവിതരണ കപ്പലുകൾ കുഴപ്പങ്ങളില്ലാതെ കടലിടുക്ക് വഴി കടന്നുവന്നെന്ന് ജാപ്പനീസ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തിരുന്നു. പശ്ചിമേഷ്യയിൽ യു.എസുമായി ബന്ധമുള്ള ഊർജ കേന്ദ്രങ്ങൾ തകർക്കുമെന്നും മേഖലയിലെ ജലശുദ്ധീകരണശാലകൾ ആക്രമിക്കാൻ മടിക്കില്ലെന്നും ഇറാൻ അമേരിക്കൻ ഭീഷണിക്ക് മറുപടിയായി മുന്നറിയിപ്പ് നൽകിയിരുന്നു.

ഇതിനിടെ 16,000 ടൺ എൽപിജിയുമായി ഒരു കപ്പൽ കഴിഞ്ഞ‌ദിവസം‌ മംഗളൂരുവിൽ എത്തിയിരുന്നു. സിംഗപ്പൂർ പതാകയേന്തിയ ചരക്ക് കപ്പലായ പിക്സിസ് പയനിയറാണ് മംഗളൂരു തുറമുഖത്ത് നങ്കൂരമിട്ടത്. അമേരിക്കയിലെ ടെക്സാസിൽ നിന്ന് ഫെബ്രുവരി 14ന് യാത്രതിരിച്ച കപ്പലാണിത്. 47236 ടൺ ഭാരശേഷിയുള്ള ഈ ടാങ്കർ മംഗളുരു തുറമുഖത്തെ 13ാംനമ്പർ ബർത്തിലാണ് അടുപ്പിച്ചത്.

മംഗളൂരുവിലെ ഏജിസ് ഗ്യാസ് സംഭരണ യൂണിറ്റിലേക്ക് കപ്പലിലെത്തിച്ച ഗ്യാസ് മാറ്റുന്ന പ്രക്രിയ ആരംഭിച്ചെന്ന് ന്യൂ മംഗളൂരു തുറമുഖ അതോറിട്ടി കഴിഞ്ഞദിവസം അറിയിച്ചു. വാതകം ഇറക്കിയത് പൂർത്തിയായ ശേഷം കപ്പൽ മടങ്ങി. വരും ദിവസങ്ങളിൽ കാനഡ, ഓസ്‌ട്രേലിയ എന്നിവിടങ്ങളിൽ നിന്ന് കൂടുതൽ ഗ്യാസ് എത്തുമെന്നാണ് സൂചന.