ഇളങ്കാവ് ക്ഷേത്രമതിലിൽ വിള്ളൽ, നിലംപൊത്താം ഏതുനിമിഷവും
തലയോലപ്പറമ്പ് : ഇവിടെ ബസ് കാത്തുനിൽക്കാം, പക്ഷേ ജീവനിൽ ഒരു ഗ്യാരന്റിയുമില്ല. ഏത് നിമിഷവും നിലംപൊത്താമെന്ന അവസ്ഥയിൽ മതിൽ ആടിയുലയുമ്പോൾ കണ്ടുനിൽക്കുന്നവർക്കും ഉള്ളിൽതീയാണ്.കുട്ടികളടക്കം ഇവിടെ നിൽക്കുന്നത് കാണുമ്പോൾ എങ്ങനെ ഭയം തോന്നാതിരിക്കും. ദിനംപ്രതി നൂറുകണക്കിന് ഭക്തരെത്തുന്ന വടയാർ ഇളങ്കാവ് ദേവീക്ഷേത്രത്തിന്റെ റോഡരികിലുള്ള മതിലാണ് യാത്രക്കാർക്ക് ഭീഷണിയായിരിക്കുന്നത്. ഇതിനോട് ചേർന്നാണ് കാത്തിരിപ്പുകേന്ദ്രവും സ്ഥിതി ചെയ്യുന്നത്. മതിലിന്റെ ഒരു ഭാഗത്ത് വിള്ളൽ വീണ് മറ്റു ഭാഗങ്ങളിൽ നിന്ന് വേർപെട്ടു ചെരിഞ്ഞു നിൽക്കാൻ തുടങ്ങിയിട്ട് ഒരു വർഷമായി. എന്നിട്ടും അധികൃതർക്ക് കുലുക്കമില്ല. മതിൽ പുനർനിർമ്മിച്ച് അപകടാവസ്ഥ മാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
കണ്ണടച്ച് ദേവസ്വംബോർഡ്
ദേവസ്വം ബോർഡ് അധികാരിളോട് നിരവധി തവണ പരാതിപ്പെട്ടെങ്കിലും എല്ലാ വർഷവും ഉത്സവത്തോടനുബന്ധിച്ച് പെയിന്റ് ചെയ്തു മോടിപിടിപ്പിക്കുന്നതല്ലാതെ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപം. അപകടമുണ്ടാകുന്നതിന് മുൻപ് മതിൽ പൊളിച്ചുമാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം. മുഖ്യമന്ത്രിയുടെ സി.എം മീറ്റ് ടു മീ പരിപാടിയിൽ പരാതിയും അയച്ചിട്ടുണ്ട്. അനുകൂല നടപടിയുണ്ടാകുമെന്നാണ് പ്രതീക്ഷ.
''കാത്തിരിപ്പ് കേന്ദ്രത്തോട് ചേർന്നുള്ള ഈ ഭാഗത്ത് വിദ്യാർത്ഥികളടക്കം നിരവധിയാളുകൾ സദാ സമയങ്ങളിലുമുണ്ടാകും. ഭാഗ്യത്തിനാണ് അപകടങ്ങൾ ഒന്നും സംഭവിക്കാത്തത്.
-പ്രദേശവാസികൾ