കളമശേരിയിൽ നടന്നത് മാനഭംഗശ്രമം; പ്രതി കെ.എസ്.ഇ.ബി കരാർ തൊഴിലാളി
കളമശേരി: എച്ച്.എം.ടി കവലയിലെ റെയിൽവേ ക്രോസ് റോഡിൽ ഈ മാസം 15ന് യുവതിക്ക് നേരെയുണ്ടായത് മാനഭംഗശ്രമം. പാലക്കാട് അഗളിയിൽ നിന്ന് അറസ്റ്റിലായ അക്രമിയെ ചോദ്യം ചെയ്തപ്പോഴാണ് പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചത്. പെരുമ്പാവൂരിൽ കെ.എസ്.ഇ.ബി കരാർ തൊഴിലാളിയായ ഇയാളെ ഇന്നലെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
തനിക്ക് നേരെ പീഡനശ്രമം നടന്നതായി യുവതി മൊഴി നൽകിയിരുന്നു. രാത്രി 8.15ന് 23കാരി ജോലി കഴിഞ്ഞ് ഹോസ്റ്റലിലേക്ക് മടങ്ങുമ്പോഴായിരുന്നു അക്രമം. യുവതിയുടെ മുഖം തുണി കൊണ്ട് മൂടിയ ശേഷം മേൽപ്പാലത്തിന്റെ തൂണിൽ തല ശക്തമായി ഇടിപ്പിക്കുകയും കല്ലുകൊണ്ട് ഇടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തു. മുക്കാൽ പവന്റെ മാലയും ഒരു കമ്മലും മൊബൈൽ ഫോണുമായാണ് പ്രതി കടന്നത്.
യുവതി ശക്തമായി ചെറുത്തതിനെ തുടർന്നാണ് പീഡനശ്രമം പരാജയപ്പെട്ടതെന്ന് പ്രതി സമ്മതിച്ചു. സംഭവ ദിവസം കവർച്ചാശ്രമത്തിനും പരിക്കേൽപ്പിച്ചതിനുമാണ് കേസെടുത്തത്. യുവതിയുടെ മൊഴിയെടുത്തതോടെ സ്ത്വീത്വത്തെ അപമാനിക്കാൻ ശ്രമിച്ചതിനും ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചതിനുമുള്ള വകുപ്പുകൾ കൂട്ടിച്ചേർത്തിരുന്നു.
പ്രതിയെ ഇന്നലെ കളമശേരി പൊലീസ് സ്റ്റേഷനിൽ മാദ്ധ്യമങ്ങൾക്ക് മുന്നിൽ ഹാജരാക്കിയത് കറുത്ത തുണി കൊണ്ട് മുഖം മറച്ചായിരുന്നു. ദൃക്‌സാക്ഷികളില്ലാത്ത കേസിൽ പ്രതിയെ തിരിച്ചറിൽ പരേഡിന് വിധേയമാക്കുന്നതിന്റെ ഭാഗമായിട്ടാണിത്.
പ്രതി വിവാഹനിശ്ചയം കഴിഞ്ഞയാൾ
കെ.എസ്.ഇ.ബിയുടെ ടച്ചിംഗ് ക്ലിയറൻസ് കരാർ തൊഴിലാളിയായ പ്രതി പെരുമ്പാവൂർ കുറുപ്പംപടിയിലാണ് താമസം. മൂന്നു കൊല്ലം മുമ്പ് കളമശേരി പത്തടിപ്പാലത്ത് വാഹനഷോറൂമിൽ ജീവനക്കാരനായിരുന്നു. വിവാഹനിശ്ചയം കഴിഞ്ഞയാളാണ്. ആക്രമണവും കവർച്ചയും മുൻകൂട്ടി ആസൂത്രണം ചെയ്ത പദ്ധതിയായിരുന്നില്ല. സംഭവദിവസം വൈകിട്ട് സുഹൃത്തിനൊപ്പം മദ്യപിച്ച ശേഷം ബൈക്കിൽ തനിച്ച് ചുറ്റാനിറങ്ങി. കളമശേരിയിൽ റെയിൽവേ ക്രോസിന് അടുത്ത് എത്തിയപ്പോൾ യുവതി തനിച്ച് നടന്നു പോകുന്നത് കണ്ടാണ് പിന്തുടർന്ന് പീഡിപ്പിക്കാൻ ശ്രമിച്ചതും പരാജയപ്പെട്ടതോടെ കവർച്ച നടത്തിയതും. ബൈക്കും തട്ടിയെടുത്ത മൊബൈൽ ഫോണും കണ്ടെടുത്തു. നഷ്ടപ്പെട്ട കമ്മലും മാലയും കണ്ടെത്താൻ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും.
ബൈക്ക് മാസങ്ങളായി പ്രതി ഉപയോഗിക്കുകയാണെങ്കിലും ഉടമ മറ്റൊരാളാണ്.
പരിശോധിച്ചത് 200 സി.സി ടിവി ക്യാമറകൾ
പത്തുപേരടങ്ങുന്ന അന്വേഷണ സംഘം മൂന്നു ജില്ലകളിൽ 200ഓളം സി.സി ടിവി ക്യാമറകളും ലക്ഷക്കണക്കിന് ഫോൺ കോളുകളും പരിശോധിച്ചാണ് പ്രതിയിലേക്കെത്തിയത്. കൊച്ചി സിറ്റി പൊലീസ്
ഡി.സി.പി ഷെഹൻഷാ, തൃക്കാക്കര അസിസ്റ്റന്റ് പൊലീസ് കമ്മിഷണർ മനോജ്, കളമശേരി ഇൻസ്പെക്ടർ ഇ.ആർ. ബൈജു, എസ്.ഐമാരായ സെബാസ്റ്റ്യൻ പി. ചാക്കോ, ഷമീർ അനന്ദു, എ.എസ്.ഐ ബിനു, സി.പി. ഒ മാരായ അരുൺ, കെ.പി. വിനു, മാഹിൻ, വിനു കുര്യാക്കോസ്, രാജേഷ് കുമാർ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.