പാചകവാതക ക്ഷാമം : ബേക്കറികളും പ്രതിസന്ധിയിൽ
ആലപ്പുഴ: ദിവസങ്ങൾ നീണ്ട പ്രതിസന്ധിക്കിടയിൽ ആശ്വാസമായി കഴിഞ്ഞദിവസം ഹോട്ടലുകൾക്ക്പാചകവാതകം ലഭിച്ചെങ്കിലും ഇന്നലെ വീണ്ടും പ്രതിസന്ധി ഉടലെടുത്തു.
ഗ്യാസ് വിതരണം ചെയ്യുന്നതിന് സപ്ലൈ ഓഫീസിൽ നിന്ന് ഓർഡർ ലഭിച്ചിട്ടില്ലെന്ന് ഗ്യാസ് ഏജൻസികൾ ഹോട്ടലുടമകളെ അറിയിച്ചു.
വിതരണം ചെയ്യുന്നതിന് ആവശ്യമായ സ്റ്റോക്ക് ലഭിച്ചിട്ടില്ലെന്നും ഏജൻസികൾ പറഞ്ഞു . ശനിയാഴ്ചയും ഞായറാഴ്ചയുമായി നൂറോളം ഹോട്ടലുകളിൽ സിലിണ്ടർ എത്തിയിരുന്നു. ഇവർക്ക് തുറന്നു പ്രവർത്തിക്കാനുമായി. എന്നാൽ 1400ഓളം ഹോട്ടലുകൾ ഇപ്പോഴും അടഞ്ഞുകിടക്കുകയാണ്.
രണ്ടാഴ്ചയ്ക്ക് മുകളിലായി തുടരുന്ന പാചകവാതക ക്ഷാമം മൂലം വലിയ പ്രതിസന്ധിയിലൂടെയാണ് ഹോട്ടൽമേഖല കടന്നുപോകുന്നത്. വരുമാനം കുത്തനെ ഇടിഞ്ഞു. ഗ്യാസ് പ്രതിസന്ധി വീണ്ടും എത്തിയതോടെ സംസ്ഥാന നേതൃത്വം ഓയിൽ കമ്പനികളുമായി ചർച്ച നടത്താനുള്ള തീരുമാനത്തിലാണ്.
കേരള ബേക്കേഴ്സ് അസോസിയേഷന് കീഴിലുള്ള യൂണിറ്റുകളും പ്രതിസന്ധിയിലാണ്. ചെറുകിട യൂണിറ്റുകളെല്ലാം ഗ്യാസ് ഓവനിലാണ് പ്രവർത്തിക്കുന്നത്. ഡീസലിലും മറ്റുമായി പ്രവർത്തിക്കുന്ന യൂണിറ്റുകളിൽ ഇറച്ചി, മുട്ട, പച്ചക്കറി എന്നിവ വേവിക്കണമെങ്കിൽ ഗ്യാസ് വേണം. ജില്ലയിൽ 554 ബേക്കറികളാണ് അസോസിയേഷനിലുള്ളത്. രജിസ്റ്റർ ചെയ്യാത്ത 200 ബേക്കറികൾ വേറെയുമുണ്ട്. ഇവരെല്ലാം വലിയ പ്രതിസന്ധിയിലാണിപ്പോൾ.
എണ്ണപ്പലഹാരങ്ങൾ നിറുത്തി
പാചകവാതകം ലഭിക്കാതായതോടെ ബേക്കറികളിൽ എണ്ണപ്പലഹാരങ്ങൾ നിറുത്തി
ക്രീം ബൺ, കട്ലേറ്റ്, മീറ്റ് റോൾ തുടങ്ങിയവയാണ് നിറുത്തിയത്
ഗ്യാസ് ഓവനിൽ പ്രവർത്തിക്കുന്ന നൂറോളം പ്രൊഡക്ഷൻ യൂണീറ്റുകളും അടച്ചു
300 പ്രൊഡക്ഷൻ യൂണീറ്റുകളാണ് ജില്ലയിൽ കേരള ബേക്കേഴ്സ് അസോസിയേഷന് കീഴിലുള്ളത്
പാചകവാതകം ലഭിക്കാതായതോടെ ജീവനക്കാർക്ക് അവധി നൽകിയിരിക്കുകയാണ്. ബേക്കറികളിൽ പലരും പലഹാരങ്ങൾ കുറച്ചു
-കെ.എം. ജോളിച്ചൻ, ജില്ലാ പ്രസിഡന്റ്, ബേക്കേഴ്സ് അസോസിയേഷൻ