പുതുച്ചേരിയിൽ കോൺഗ്രസ് 16 സീറ്റിൽ, ഡി.എം.കെ 12

Tuesday 24 March 2026 12:41 AM IST

ചെന്നൈ: സീറ്റ് വിഭജനത്തെ ചൊല്ലി പുതുച്ചേരിയിൽ കോൺഗ്രസും ഡി.എം.കെയും തമ്മിലുള്ള തർക്കത്തിന് പരിഹാരമായി. കോൺഗ്രസ് 16 സീറ്റുകളിലും ഡി.എം.കെ 12 സീറ്റുകളിലും മത്സരിക്കും. ഓരോ സീറ്റുകൾ വി.സി.കെയ്ക്കും സി.പി.ഐക്കും നൽകി. 18 സീറ്റുകൾ വേണമെന്ന് ഡി.എം.കെ ആവശ്യപ്പെട്ടതോടെയാണ് തർക്കമുണ്ടായത്. തുടർന്ന് രണ്ട് പാർട്ടികളും 30 മണ്ഡലങ്ങളിലും നാമനിർദ്ദേശപത്രിക കൊടുത്തു. ധാരണയായ സ്ഥിതിക്ക് മറ്റ് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ ഇരുമുന്നണികളും പിൻവലിക്കും.

നാമനിർദ്ദേശ പത്രിക സമർപ്പിക്കേണ്ട അവസാന ദിനമായ ഇന്നലെയാണ് അന്തിമ സീറ്റ് വിഭജനം നടന്നത്.

മുതിർന്ന കോൺഗ്രസ് നേതാവ് പി. ചിദംബരം ഞായറാഴ്ച ചെന്നൈയിൽ തമിഴ്നാട് മുഖ്യമന്ത്രിയും ഡി.എം.കെ പ്രസിഡന്റുമായ എം.കെ സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതോടെയാണ് ഡി.എം.കെ വിട്ടുവീഴ്ചയ്ക്ക് തയ്യാറായത്.

കേരളത്തിനൊപ്പം ഏപ്രിൽ 9നാണ് പുതുച്ചേരിയിൽ തിര‌ഞ്ഞെടുപ്പ്. എൻ.ഡി.എ സീറ്റ് വിഭജനം രണ്ട് ദിവസം മുമ്പ് പൂർത്തിയായിരുന്നു. എൻ.ആർ കോൺഗ്രസ് 16,ബി.ജെ.പി 10,അണ്ണാ ഡി.എം.കെ 2,ജെ.ജെ.കെ 2 സീറ്റുകളിൽ മത്സരിക്കും

നാരായണസ്വാമിക്ക്

സീറ്റില്ല; പ്രതിഷേധം

മുൻ മുഖ്യമന്ത്രി നാരായണസാമിക്ക് സീറ്റ് നിഷേധിച്ചുവെന്ന് ആരോപിച്ച് കോൺഗ്രസ് പാർട്ടി അംഗങ്ങൾ സംസ്ഥാന പ്രസിഡന്റ് വൈത്തിലിംഗത്തിന്റെ വാതിൽപ്പടിയിൽ പ്രതിഷേധിച്ചു.

സി.പി.എം മുന്നണിയിൽ ഇല്ല

പുതുച്ചേരിയിൽ 'ഇന്ത്യ'മുന്നണിയിൽ സി.പി.എം ഇല്ല. കേരളത്തിലെ രാഷ്ട്രീയ സാഹചര്യം കണക്കിലെടുത്താണിത്.

തലശ്ശേരി,വടകര പട്ടണങ്ങൾക്കിടയിൽ സ്ഥിതി ചെയ്യുന്ന മാഹി പുതുച്ചേരിയിൽ പെട്ട മണ്ഡലമാണ്. ഇവിടെ സി.പി.എം ടി. അശോക്‌കുമാർ എന്ന സ്വതന്ത്രസ്ഥാനാർത്ഥിയെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ലോസ്‌പേട്ട്, മുതിയാൽപേട്ട്, തിരുഭുവനൈ,ബഹൂർ നിയമസഭാ മണ്ഡലങ്ങളിലും സി.പി.എം മത്സരിക്കും.