ആനന്ദത്തിൽ ആറാടിച്ച്  തിരുനക്കര പൂരം

Tuesday 24 March 2026 4:50 AM IST

കോട്ടയം: മനസിലും മാനത്തും കാഴ്ചകൾ നിറച്ച് ഗംഭീരമായി തിരുനക്കര പൂരം. പതിനായിരങ്ങളാണ് തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന പകൽപൂരത്തിൽ പങ്കെടുക്കാനെത്തിയത്. ഇന്നലെ വൈകിട്ട് 4.30 ഓടെ ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരനടവാതിൽ കടന്ന് തിരുനക്കരെ തേവരെ വണങ്ങി തലയെടുപ്പുള്ള ഗജവീരന്മാർ വരിവരിയായി എത്തിയതോടെ ആവേശവും അലകടലായി, പുരുഷാരം ആർപ്പു വിളിച്ചു. വൈക്കം ശൈലേഷിന്റെ വിവരണവും ആവേശം ഇരട്ടിയാക്കി. തിങ്ങിക്കൂടിയ പുരുഷാരത്തിന്റെ മദ്ധ്യേ തുമ്പിക്കൈ ഉയർത്തി, കൊമ്പ് കുലുക്കിയായിരുന്നു ഗജവീരൻമാരുടെ വരവ്. ഉയരം കൊണ്ടും ലക്ഷണം കൊണ്ടും ശ്രദ്ധേയരായ 22 ആനകളാണ് അണിനിരന്നത്.

ക്ഷേത്രമൈതാനത്തിനിരുവശമായി 11 വീതം ഗജവീരൻമാർ അണിനിരന്നു. ക്ഷേത്രത്തിന് മുൻപിലെ ശിവശക്തി ഓഡിറ്റോറിയത്തിന് സമീപം പടിഞ്ഞാറൻ ചേരുവശവും മൈതാനത്തിന്റെ മറുവശം ഗണപതികോവിലിന് സമീപം കിഴക്കൽ ചേരുവശം എന്നിവിടങ്ങളിലാണ് ആനകൾ അണിനിരന്നത്. ആനചന്തം കണ്ടാസ്വദിച്ച് കൈകൾ ആകാശത്തേക്കുയർത്തി മേളത്തിനൊപ്പം താളം പിടിച്ച് സ്ത്രീകളും കുട്ടികളും അടക്കം ആബാലവൃദ്ധം ജനങ്ങൾ മൈതാനമാകെ നിറഞ്ഞു. തിരുനക്കരയപ്പന്റെ സ്വർണത്തിടമ്പേറ്റി പുതുപ്പള്ളി കേശവനും ഭഗവതിയുടെ തിടമ്പുമേറ്റി ഏറ്റുമാനൂർ ഉഷശ്രീ ശങ്കരൻകുട്ടിയും. വർണകുടകളും ഇരുവശങ്ങളിലും നിരന്നു. തന്ത്രി കണ്ഠര് മോഹനര്, മേൽശാന്തി ഇടമന നാരായണൻ നമ്പൂതിരി എന്നിവർ ചേർന്ന് ആൽത്തറയ്ക്ക് സമീപം വിളക്ക് തെളിച്ചതോടെ ആഘോഷത്തിന് തുടക്കമായി. കിഴക്കൂട്ട് അനിയൻമാരാരുടെയും 111 മേളം കലാകാരൻമാരുടെയും നേതൃത്വത്തിൽ പാണ്ടിമേളം അരങ്ങേറി. ഇതോടെ പൂരം ആകാശത്തോളം ആനന്ദത്തലായി. ഇന്നലെ രാവിലെ മുതൽ സമീപ ക്ഷേത്രങ്ങളിൽ നിന്നുള്ള ചെറുപൂരങ്ങളും തിരുനക്കര മൈതാനത്തേക്ക് എത്തിയിരുന്നു. ദേവസ്വം ബോർഡ് അംഗം അഡ്വ.പി.ഡി സന്തോഷ് കുമാർ, ക്ഷേത്രം ഉപദേശക സമിതി പ്രസിഡന്റ് ടി.സി രാമാനുജം, വൈസ് പ്രസിഡന്റ് കെ.ആർ സഞ്ജയ് വെട്ടുക്കുഴി, ജനറൽ സെക്രട്ടറി അജയ് ടി.നായർ, ജനറൽ കണവീനർ ടി.സി ഗണേഷ്, ദേവസ്വം ഡെപ്യൂട്ടി കമ്മീഷർ എൻ.ശ്രീധരശർമ്മ, അസിസ്റ്റന്റ് കമ്മീഷണർ പി.ആർ മീര, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ജി.ഹരികുമാർ എന്നിവർ നേതൃത്വം നൽകി. സ്ഥാനാർഥികളായ വി.എൻ വാസവൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ.അനിൽകുമാർ എന്നിവരും പൂരത്തിൽ പങ്കെടുത്തു. ആറാട്ടോടെ പത്ത് നാൾ നീണ്ടു നിന്ന ഉത്സവത്തിന് ഇന്ന് കൊടിയിറങ്ങും.