ഇറാൻ യുദ്ധം അവസാനിക്കുമോ? മദ്ധ്യസ്ഥത വഹിക്കാൻ പാകിസ്ഥാൻ, ഈ ആഴ്ച തന്നെ ചർച്ചകൾ നടക്കും

Tuesday 24 March 2026 11:35 AM IST

ഇസ്ലാമാബാദ്: ഇറാനും യുഎസ് - ഇസ്രയേൽ സഖ്യവും തമ്മിലുള്ള യുദ്ധത്തിൽ മദ്ധ്യസ്ഥത വഹിക്കാൻ പാകിസ്ഥാൻ. ഇറാനും അമേരിക്കയും തമ്മിലുള്ള ബന്ധം പ്രയോജനപ്പെടുത്തി യുദ്ധം അവസാനിപ്പിക്കാൻ പാകിസ്ഥാൻ ശ്രമിക്കുന്നുണ്ടെന്ന് ഫിനാൻഷ്യൽ ടെെംസ് റിപ്പോർട്ട് ചെയ്തു. ഇസ്ലാമാബാദിൽ വച്ച് ഈ ആഴ്ച തന്നെ ഇറാനിലെയും യുഎസിലെയും ഉന്നത പ്രതിനിധികൾ കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം.

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും പാകിസ്ഥാൻ സെെനിക മേധാവി അസിം മുനീറും തമ്മിൽ വിഷയം ചർച്ച ചെയ്തതായും റിപ്പോർട്ടുണ്ട്. ഞായറാഴ്ചയാണ് അസിം മുനീറും ട്രംപും ഇതുസംബന്ധിച്ച് ചർച്ച നടത്തിയത്. എന്നാൽ സംഭവത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഒന്നുംവന്നിട്ടില്ല.

അതേസമയം,​ ഇറാനിലെ ഊർജ്ജ കേന്ദ്രങ്ങളെ അഞ്ച് ദിവസത്തേക്ക് ആക്രമിക്കില്ലെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനം, പേർഷ്യൻ ഉൾക്കടലിൽ നേവൽ മൈനുകൾ സ്ഥാപിക്കുമെന്ന ഇറാന്റെ മുന്നറിയിപ്പിന് പിന്നാലെയാണ്. രാജ്യത്തിന്റെ തീരപ്രദേശങ്ങളെയോ ദ്വീപുകളെയോ യു.എസ് ആക്രമിച്ചാൽ പേർഷ്യൻ ഉൾക്കടലിലേക്കുള്ള വഴികൾ പൂർണമായും അടയുമെന്ന് ഇറാൻ ചൂണ്ടിക്കാട്ടി.

ഇറാന്റെ സാമ്പത്തിക നട്ടെല്ലെന്ന് അറിയപ്പെടുന്ന ഖാർഗ് ദ്വീപ് പിടിച്ചെടുക്കാനും ഹോർമുസ് കടലിടുക്ക് തുറക്കുന്നതിന് സമ്മർദ്ദം ചെലുത്താനും യു.എസിന് പദ്ധതിയുണ്ടെന്ന മാദ്ധ്യമ റിപ്പോർട്ടുകൾ മുൻനിറുത്തിയായിരുന്നു ഇറാന്റെ പ്രതികരണം. വിവിധ തരത്തിലെ നേവൽ മൈനുകൾ പേർഷ്യൻ ഉൾക്കടലിൽ സ്ഥാപിക്കുമെന്നും നിഷ്പക്ഷ രാജ്യങ്ങളുടെ കപ്പലുകൾക്ക് തങ്ങളുടെ ഏകോപനത്തോടെ മാത്രമേ നിലവിൽ ഹോർമുസ് കടക്കാനാകൂ എന്നും ഇറാൻ ഡിഫൻസ് കൗൺസിൽ പറഞ്ഞു.