വാവലുകളെ കറിവച്ച് ദേവിക്ക് നൈവേദ്യമാക്കും, കേരളത്തിലെ അപൂർവ ആചാരം
വാവലുകൾ നമുക്ക് ഭീകര ജീവികളാണ്. മാരക രോഗമായ നിപ പരത്തുന്ന അവയെ എങ്ങനെ ഭീകരന്മാരായി കണക്കാക്കാതിരിക്കും. എന്നാൽ കുറച്ചുവർഷം മുമ്പുവരെ വാവലുകളെ പിടികൂടി കറിവച്ച് ദേവിക്ക് നൈവേദ്യമായി സമർപ്പിച്ചിരുന്നു എന്നുകേട്ടാൽ വിശ്വസിക്കുമോ?അഡൂരിലാണ് ഈ വിചിത്ര ആചാരം നിലനിന്നിരുന്നത്. വന്യജീവി സംരക്ഷണ നിയമം കർശനമാക്കിയതോടെ ചടങ്ങ് മുടങ്ങുകയായിരുന്നു. എങ്കിലും പഴയ തലമുറയ്ക്ക് അക്കാര്യത്തെക്കുറിച്ച് വ്യക്തമായ ഓർമകളുണ്ട്.
എല്ലാ വിഷുദിനത്തിലും മകര മാസം ഇരുപത്തെട്ടിനുമായിരുന്നു ചടങ്ങുകൾ നടന്നിരുന്നതെന്നാണ് പ്രദേശവാസികൾ പറയുന്നത്. മൊഗർ, നെൽക്കദായ സമുദായക്കാരാണ് ചടങ്ങുകൾ നടത്തിയിരുന്നത്. ഇതിൽ മൊഗർ സമുദായത്തിലെ മൂപ്പനാണ് പൂജാരി. ഇയാൾക്ക് രണ്ട് സഹായികളും ഉണ്ടാവും. പാണ്ടിവനത്തിലെ ഒരു ഗുഹയിൽ നിന്നാണ് നൈവേദ്യത്തിനുവേണ്ടിയുള്ള വാവലുകളെ പിടിക്കുന്നത്.
ചടങ്ങ് നടത്തുന്ന ദിവസം രാവിലെ ഇരുസമുദായത്തിലെയും ആൾക്കാർ ഗുഹയുടെ സമീപത്ത് എത്തും. തുടർന്ന് ദേവിയുടെ മൂലസ്ഥാനമായ പാണ്ടിവയൽ ചാമുണ്ഡി ദേവസ്ഥാനത്ത് കൂട്ടപ്രാർത്ഥന നടത്തും. പ്രാർത്ഥനയ്ക്കുമുമ്പുതന്നെ വാവലുകളെ പിടികൂടാനുള്ള പ്രത്യേക വടി തയ്യാറാക്കും. പ്രാർത്ഥനയ്ക്കുശേഷം വനാതിർത്തിയിലെ മോയങ്കയത്തിൽ മുങ്ങിക്കുളിച്ച് ദേഹശുദ്ധിവരുത്തിയശേഷം മാത്രമേ വാവലുകളെ പിടികൂടാൻ ഗുഹയിലേക്ക് പ്രവേശിക്കൂ. പൂജാരി ഗുഹയ്ക്കുള്ളിലേക്ക് ഓടുകയാണ് ചെയ്യുന്നത്. മറ്റുള്ളവർ പൂജാരിയെ അനുഗമിക്കും.
ഗുഹയിലെ വാതിൽ അഞ്ചുമീറ്റർ താഴ്ചയുള്ള ഗുഹയാണ്. വാവലുകൾ പുറത്തേക്ക് കടക്കാൻ ശ്രമിക്കുമ്പോൾ വടിയുടെ സഹായത്തോടെയാണ് പിടികൂടുന്നത്. പിടികൂടാൻ നിൽക്കുന്നവരിൽ ഒരാൾ മതിയെന്ന് പറയുന്നതുവരെയാണ് വാവലുകൾ പിടികൂടുന്നത് തുടരും. പിടികൂടിയവയെ മാപ്പിള ഗുത്തിയ എന്ന സ്ഥലത്തുവച്ച് കറിയാക്കി ദേവിക്ക് സമർപ്പിക്കുമായിരുന്നു. മഞ്ച എന്നാണ് ഇത് അറിയപ്പെടുന്നത്. ശേഷിക്കുന്ന വാവലുകളെ വീട്ടിലേക്ക് കൊണ്ടുപോകും. ദേവി വസിക്കുന്ന ഗുഹ വൃത്തിയാക്കുക എന്ന വിശ്വാസമാണ് ഈ ചടങ്ങിന് പിന്നിലുള്ളതെന്നാണ് വിശ്വാസം.