ചൈനയ്ക്ക് ചെക്ക് വച്ച് കടലില്‍ കരുത്ത് കാട്ടാന്‍ ഇന്ത്യ; 40,000 കോടി ചെലവില്‍ നിര്‍മിക്കുക എട്ട് യുദ്ധക്കപ്പലുകള്‍

Tuesday 24 March 2026 8:03 PM IST

ന്യൂഡല്‍ഹി: ആയിരക്കണക്കിന് കോടികള്‍ ചെലവിട്ട് അത്യാധുനിക യുദ്ധക്കപ്പലുകള്‍ നിര്‍മ്മിക്കാന്‍ ഇന്ത്യ. നാവികസേനയുടെ കരുത്ത് കൂട്ടുകയെന്ന ലക്ഷ്യത്തോടെ കോര്‍വെറ്റ് വിഭാഗത്തില്‍പ്പെട്ട എട്ട് നെകസ്റ്റ് ജനറേഷന്‍ കപ്പലുകളാണ് നിര്‍മ്മിക്കുക. പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ധ്യക്ഷനായ മന്ത്രിതല സമിതി വൈകാതെ ഇതിനുള്ള അംഗീകാരം നല്‍കിയേക്കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചനയില്‍ വ്യക്തമാകുന്നത്.

റഡാര്‍ നിരീക്ഷണങ്ങളെ മറികടക്കാന്‍ കഴിയുന്ന സ്റ്റെല്‍ത്ത് ശേഷിയുള്ള നെക്സ്റ്റ് ജനറേഷന്‍ കോര്‍വെറ്റുകളാണ് സേനയുടെ ഭാഗമാകാന്‍ പോകുന്നത്. കപ്പലുകളുടെ ഘടകങ്ങളില്‍ ഭൂരിഭാഗവും ആഭ്യന്തരമായി നിര്‍മ്മിക്കും. മന്ത്രിതല സമിതിയുടെ അനുമതി ലഭിച്ചാലുടന്‍ നിര്‍മ്മാണം ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. അനുമതി ലഭിക്കുന്ന മുറയ്ക്ക് ഈ വര്‍ഷം തന്നെ നിര്‍മാണം ആരംഭിക്കാമെന്നാണ് പ്രതീക്ഷ ആദ്യത്തെ കപ്പല്‍ 2030-ഓടെ നാവികസേനയുടെ ഭാഗമാകുമെന്നും തുടര്‍ന്ന് ഓരോ വര്‍ഷവും ഓരോ കപ്പലുകള്‍ വീതം സേവനത്തിന് സജ്ജമാക്കും.

അന്തര്‍വാഹിനികളെ പ്രതിരോധിക്കുക, തീരദേശ പ്രതിരോധം ശക്തിപ്പെടുത്തുക, ഉപരിതല യുദ്ധങ്ങള്‍ക്ക് ഉപയോഗിക്കുക എന്നിവയാണ് കപ്പലുകളിലൂടെ ലക്ഷ്യമിടുന്നത്. സമുദ്രോപരിതലത്തിലൂടെ 30 നോട്ട്സ് വേഗതയില്‍ സഞ്ചരിക്കുന്ന തരത്തിലാകും രൂപകല്‍പ്പന ചെയ്യുക. കൊല്‍ക്കത്തയിലെ ഗാര്‍ഡന്‍ റീച്ച് ഷിപ്പ് ബില്‍ഡേഴ്‌സ് ആന്‍ഡ് എന്‍ജിനീയേഴ്‌സ്, ഗോവ ഷിപ്പ്യാര്‍ഡ് ലിമിറ്റഡ് എന്നിവടങ്ങളിലാണ് യുദ്ധക്കപ്പലുകള്‍ നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നത്. ആത്മനിര്‍ഭര്‍ ഭാരതിന് കീഴിലായിരിക്കും കപ്പലുകളുടെ നിര്‍മാണ പദ്ധതി നടപ്പിലാക്കുക.