ആറ്റിങ്ങലിൽ അപകടഭീഷണിയായി കാലപ്പഴക്കമുള്ള കെട്ടിടങ്ങൾ
ആറ്റിങ്ങൽ: ആറ്റിങ്ങലിൽ കാലപ്പഴക്കം ചെന്ന സർക്കാർ കെട്ടിടങ്ങൾ അപകട ഭീഷണിയാകുന്നു.പൊതുവിദ്യാലയങ്ങൾ,സർക്കാർ കോളനികൾ എന്നിവിടങ്ങളിളാണ് ഉപയോഗശൂന്യമായ നിരവധി കെട്ടിടങ്ങളുള്ളത്.ആറ്റിങ്ങൽ ഗവ.മോഡൽ എച്ച്.എസ്.എസ് പൈതൃക മന്ദിരം കാലപ്പഴക്കത്താൽ ഉപേക്ഷിച്ചു.നേരത്തെ സ്കൂളിലെ പ്രധാന ഓഫീസുകളെല്ലാം പ്രവർത്തിച്ചിരുന്നത് ഈ മന്ദിരത്തിലാണ്.കാലപ്പഴക്കം കൊണ്ട് ചോർന്നൊലിക്കുകയും അറ്റകുറ്റപ്പണികളും,പുനരുദ്ധാരണം സാദ്ധ്യമാകാതെ വരികയും ചെയ്തതോടെ കെട്ടിടം ഉപേക്ഷിക്കപ്പെട്ടു.എന്നാൽ അപകടഭീഷണി ഉയർത്തുന്ന കെട്ടിടത്തിൽ വിദ്യാർത്ഥികൾ വിശ്രമവേളകളിൽ ചെന്നിരിക്കുന്നത് അധികൃതർക്ക് തലവേദനയാണ്.നൂറ്റാണ്ടോളം പഴക്കമുള്ള പ്രധാന കെട്ടിടം പുനരുദ്ധരിച്ച് സംരക്ഷിച്ച് പൈതൃക കെട്ടിടമാക്കണമെന്നാണ് പൂർവ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവരുടെ ആവശ്യം.
യാത്രക്കാർക്കും ഭീഷണി
ആറ്റിങ്ങൽ ഗവ.ഗേൾസ് എച്ച്.എസ്.എസിലെ ആദ്യകാല കെട്ടിടങ്ങളിൽ രണ്ടെണ്ണം വർഷങ്ങളായി ഉപയോഗിക്കുന്നില്ല.ഉപേക്ഷിച്ചിരിക്കുകയാണ്.ഇവിടെയുണ്ടായിരുന്ന ക്ലാസ് മുറികൾ ഇതര കെട്ടിടങ്ങളിലേക്ക് മാറ്റി.കിഫ്ബി ഉൾപ്പെടെയുള്ള പദ്ധതികളിലൂടെ ആവശ്യാനുസരണം പുതിയ കെട്ടിടങ്ങളും ക്ലാസ് മുറികളും ലഭിച്ചതിനാൽ പഴയ കെട്ടിടങ്ങൾ ഉപേക്ഷിച്ചിരുന്നു.റോഡരികിൽ സ്ഥിതി ചെയ്യുന്ന കെട്ടിടം വിദ്യാർത്ഥികൾക്ക് പുറമെ യാത്രക്കാർക്കും ഭീഷണിയാണ്.തിരുവിതാംകൂറിന്റെ രാജചിഹ്നങ്ങളും രേഖപ്പെടുത്തലുകളുമുള്ള കെട്ടിടം നവീകരിച്ച് സംരക്ഷിക്കണമെന്നാണ് നാട്ടുകാർ പറയുന്നത്.
മുനിസിപ്പൽ കോളനി കെട്ടിടങ്ങൾ
ആറ്റിങ്ങൽ നഗരസഭ ജീവനക്കാർക്കായുള്ള താമസ സൗകര്യത്തിനായി വലിയ കുന്നിന് സമീപമുള്ള അര ഏക്കറിൽ നിരവധി വീടുകൾ നിർമ്മിച്ചിരുന്നു.എന്നാൽ ഇന്ന് അപകട ഭീഷണിയിലായ കെട്ടിടങ്ങളെല്ലാം ഏതുനിമിഷവും നിലം പതിക്കാവുന്ന അവസ്ഥയിലാണ്.ഇവിടെ വസ്തുവും കെട്ടിടങ്ങളും കൈയേറുന്നതായുള്ള പരാതിയുമുണ്ട്.