'ഭരണ,തരംഗം' ആരെ തുണയ്ക്കും
തൃശൂർ: സർക്കാരേതെന്നറിയാൻ ഒല്ലൂരിലെ വിജയിയെ നോക്കിയാൽ മതി. ഇടതാണെങ്കിൽ ഇടതിന്റെ എം.എൽ.എ, വലതാണെങ്കിൽ വലതിന്റെ എം.എൽ.എ ഒല്ലൂരിന്റെ രാഷ്ട്രീയ സ്വഭാവത്തെ ചുരുക്കി ഇങ്ങനെ പറയാം. ഇപ്പോഴിതാ മന്ത്രി മണ്ഡലമെന്ന പ്രതിച്ഛായയിലാണ് മത്സരം. ഇടത് സ്ഥാനാർത്ഥിയായ റവന്യൂമന്ത്രി കെ.രാജൻ ഹാട്രിക് വിജയം ലക്ഷ്യമിട്ടിറങ്ങുന്നു. പൊതുപ്രശ്‌നങ്ങളിൽ സുപ്രീം കോടതി വരെ നീതി തേടി പോകുന്ന ഷാജി കോടങ്കണ്ടത്താണ് കോൺഗ്രസ് സ്ഥാനാർത്ഥി. സ്വന്തം നാട്ടിൽ വോട്ടർമാർക്കിടയിലുള്ള സ്വാധീനം വോട്ടായി മാറുമെന്ന ആത്മവിശ്വാസത്തിൽ മത്സരിക്കുകയാണ് എൻ.ഡി.എ സ്ഥാനാർത്ഥി ബിജോയ് തോമസ്. മൂന്ന് സ്ഥാനാർത്ഥികളും കളത്തിലിറങ്ങിയതോടെ, മണ്ഡലം ആവേശകരമായ മത്സരത്തിനാണ് സാക്ഷ്യം വഹിക്കുന്നത്. മണ്ഡത്തിൽ യാഥാർത്ഥ്യമാക്കിയ റോഡും പാലവും സുവോളജിക്കൽ പാർക്കും വെളിച്ചവുമൊക്കെയുള്ള വികസനം ചൂണ്ടിക്കാട്ടിയാണ് ഇടതിന്റെ പ്രചാരണം. പുലർച്ചെ മുതൽ പ്രചാരണ രംഗത്ത് സജീവമാണ്. നേരിട്ട് വോട്ടഭ്യർത്ഥനയ്ക്കാണ് മുൻതൂക്കം. ഇടക്കാലത്തുണ്ടായ സി.പി.എം സി.പി.ഐ പടലപ്പിണക്കങ്ങൾ മന്ത്രി രാജൻ നേരിട്ടെത്തി പരിഹരിച്ചാണ് മുന്നോട്ടുപോകുന്നത്. മുമ്പെങ്ങുമില്ലാത്ത വിധം ഐക്യത്തോടെയാണ് ഇത്തവണ യു.ഡി.എഫിന്റെ മത്സരം. ഇത്തവണ യു.ഡി.എഫ് കേരളം ഭരിച്ചാൽ ഒല്ലൂരിലെ എം.എൽ.എ കോൺഗ്രസുകാരനാകണമെന്ന വാശിയിലാണ് പ്രവർത്തനം. ഷാജി കോടങ്കണ്ടത്തിനെ ഒല്ലൂരിന്റെ സ്വന്തം വക്കീലാക്കണമെന്ന ഉറച്ച നിലപാടിലാണ് അണികളുടെ പ്രചാരണവും. ബി.ജെ.പി സ്ഥാനാർത്ഥി ബിജോയ് തോമസും പ്രചാരണത്തിൽ ഒട്ടും പിന്നിലല്ല. സ്വന്തം നാട്ടുകാരൻ എന്ന നിലയിൽ വോട്ടർമാർക്കിടയിലുള്ള സ്വാധീനം വോട്ടായി മാറുമെന്ന ആത്മവിശ്വാസത്തിൽ പ്രചാരണത്തിൽ സജീവമാണ്. മണ്ഡലത്തിലെ മാറ്റത്തിനായി ബി.ജെ.പിക്ക് വോട്ട് നൽകുമെന്നാണ് എൻ.ഡി.എയുടെ പ്രതീക്ഷ. 21,506 വോട്ടിന് കോൺഗ്രസിലെ ജോസ് വള്ളൂരിനെ തോൽപ്പിച്ചാണ് രാജൻ നിയമസഭയിലേക്കെത്തിയത്.
മണ്ഡലവുമായി എനിക്കുള്ള ആത്മബന്ധം പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്. വികസന നേട്ടങ്ങൾ ജനങ്ങൾക്കറിയാം. അവരുടെ സ്‌നേഹം ഇത്തവണയും കൂടെയുണ്ടാകും.
കെ. രാജൻ
എം.എൽ.എ അല്ലാതിരുന്നിട്ടും നാട്ടുകാരുടെ പ്രശ്‌നങ്ങളിൽ ഞാൻ ഓടിയെത്തിയിട്ടുണ്ട്. ഇത്തവണ ഒല്ലൂർ മാറ്റത്തിനൊപ്പം നിൽക്കും. ഇനി മുതൽ എല്ലാവരുടെയും സ്വന്തമായി മാറാൻ അവസരം നൽകുമെന്നതിൽ തർക്കമില്ല.
അഡ്വ.ഷാജി കോടങ്കണ്ടത്ത്
നാട്ടുകാരനായ എന്നെ വിജയിപ്പിക്കാൻ മണ്ഡലത്തിലുള്ളവർ തയ്യാറാകും. ഇത്തവണ അട്ടിമറി വിജയം പ്രതീക്ഷിക്കുന്നു. ഇത്തവണ വിജയിക്കാൻ കഴിയുമെന്ന് തന്നെയാണ് വിശ്വാസം.
ബിജോയ് തോമസ്
- സ്ത്രീകൾ -91043
- പുരുഷന്മാർ -96587
- ട്രാൻസ്‌ജെൻഡർ -1
- ആകെ വോട്ടർമാർ-187631