എസ്.ഐ.ആറിൽ സുപ്രീംകോടതി, ബംഗാളിൽ മാത്രം തടസമെന്ത്

Wednesday 25 March 2026 12:39 AM IST

ന്യൂഡൽഹി: ബംഗാളിൽ മാത്രമാണ് തീവ്ര വോട്ടർപട്ടിക പുതുക്കൽ (എസ്.ഐ.ആർ) പ്രക്രിയയ്‌ക്ക് തടസം നേരിടുന്നതെന്ന് സുപ്രീംകോടതി. എസ്.ഐ.ആർ നടപടികൾ തുടരുന്ന രാജ്യത്തെ മറ്റ് ഇടങ്ങളിൽ പ്രശ്‌നങ്ങളില്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്‌മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. പ്രക്രിയക്കെതിരെ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി അടക്കം സമർപ്പിച്ച ഹർജികൾ പരിഗണിക്കുകയായിരുന്നു കോടതി. സംസ്ഥാന ചീഫ് സെക്രട്ടറിയെ അർദ്ധരാത്രി തിരക്കിട്ട് തിരഞ്ഞെടുപ്പ് കമ്മിഷൻ മാറ്റിയത് ബംഗാളിൽ മാത്രമായിരുന്നുവെന്ന് അഭിഭാഷകൻ മറുപടി നൽകി. ഏപ്രിൽ ഒന്നിന് വിഷയം വീണ്ടും പരിഗണിക്കും.

സപ്ലിമെന്ററി ലിസ്റ്റിൽ

29 ലക്ഷം വോട്ടർമാർ

തിങ്കളാഴ്ച അർദ്ധരാത്രി പ്രസിദ്ധീകരിച്ച സപ്ലിമെന്ററി വോട്ടർ ലിസ്റ്രിൽ 29 ലക്ഷം പേർ. അന്തിമ വോട്ടർ പട്ടികയ്‌ക്കു പുറമേയാണിത്. വോട്ടെടുപ്പിനു മുൻപ് വരുന്ന സപ്ലിമെന്ററി ലിസ്റ്രിലെ വോട്ടർമാർക്ക് വോട്ട് ഉറപ്പാക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ നേരത്തെ പറഞ്ഞിരുന്നു.

എത്ര പേരെ നീക്കി: മമത

വോട്ടർപട്ടികയിൽ നിന്ന് നീക്കിയെന്ന് 60 ലക്ഷത്തോളം പേരുടെ പരാതികളാണുള്ളത്. സപ്ലിമെന്ററി വോട്ടർ ലിസ്റ്ര് പ്രസിദ്ധീകരിച്ചെങ്കിലും എത്ര പേരെ ഒഴിവാക്കിയെന്നതിൽ അവ്യക്തത തുടരുന്നത് മുഖ്യമന്ത്രി മമത ബാനർജി ചോദ്യംചെയ്‌തു. സപ്ലിമെന്ററി ലിസ്റ്ര് പ്രസിദ്ധീകരിക്കാൻ അർദ്ധരാത്രി വരെ കമ്മിഷൻ കാത്തിരുന്നത് എന്തിന്? പട്ടിക ബൂത്ത്, ബ്ലോക്ക്, ജില്ലാ തലങ്ങളിൽ ലഭിക്കുന്നില്ലെന്നും മമത പരാതിപ്പെട്ടു.