ട്രാൻസ്ജെൻഡർ ഭേദഗതി ബിൽ പാസായി, ഉന്നമനത്തിനെന്ന് കേന്ദ്രം: ക്രൂരതയെന്ന് പ്രതിപക്ഷം
ന്യൂഡൽഹി: പ്രതിപക്ഷ ബഹളത്തിനിടെ, കേന്ദ്രസർക്കാർ കൊണ്ടുവന്ന ട്രാൻസ്ജെൻഡർ പേഴ്സൺസ് (അവകാശ സംരക്ഷണ) ഭേദഗതി ബിൽ ലോക്‌സഭയിൽ ശബ്‌ദവോട്ടോടെ ഇന്നലെ പാസായി. ട്രാൻസ്ജെൻഡർ വിഭാഗത്തിന്റെ ഉന്നമനത്തിനെന്ന് കേന്ദ്രം അറിയിച്ചപ്പോൾ, ആ സമൂഹത്തോടുള്ള ക്രൂരതയെന്ന് പ്രതിപക്ഷം പ്രതികരിച്ചു. ട്രാൻസ്ജെൻഡർ സമൂഹവുമായി ചർച്ച നടത്താതെയാണ് ബിൽ കൊണ്ടുവന്നതെന്ന് കോൺഗ്രസ് എം.പി ജോതിമണി ആരോപിച്ചു. നിയമഭേദഗതി ട്രാൻസ്ജെൻഡർ വ്യക്തികളുടെ നിയമപരമായ അംഗീകാരവും സംരക്ഷണവും ഉറപ്പാക്കുമെന്ന് കേന്ദ്ര സാമൂഹ്യനീതി മന്ത്രി ഡോ. വിരേന്ദ്ര കുമാർ പറഞ്ഞു.
രാജ്യസഭയും കടന്ന് നിയമമാകുന്നതോടെ, ട്രാൻസ്ജെൻഡറാണെന്ന് സർട്ടിഫിക്കറ്റ് ലഭിക്കുന്നവർക്ക് ജനന സർട്ടിഫിക്കറ്റിലെ പേരുമാറ്റാൻ കഴിയുന്ന സാഹചര്യമൊരുങ്ങും. ജില്ലാ മെഡിക്കൽ ബോർഡിന്റെ ശുപാർശയോടെ ജില്ലാ മജിസ്ട്രേട്ടാകും ട്രാൻസ്ജെൻഡർ സ്വത്വം അംഗീകരിച്ച് സർട്ടിഫിക്കറ്റ് നൽകുന്നത്. എല്ലാ തിരിച്ചറിയൽ രേഖകളിലും പേരുമാറ്റാൻ കഴിയും. സ്വയം ട്രാൻസ്ജെൻഡറാണെന്ന് അവകാശപ്പെട്ടാൽ അംഗീകരിക്കില്ല. സാമൂഹ്യ-സാംസ്‌കാരിക സ്വത്വങ്ങളായ കിന്നർ, ഹിജഡ, അരവാനി, ജോഗ്ത തുടങ്ങിയ വിഭാഗങ്ങളിലുള്ളവരെ ട്രാൻസ്ജെൻഡർ വ്യക്തിയായി പരിഗണിക്കും. ജന്മനായുള്ള ഹോർമോൺ വ്യതിയാനങ്ങൾ, ലൈംഗിക സ്വഭാവ സവിശേഷതകൾ എന്നിവ നോക്കിയും ട്രാൻസ്ജെൻഡർ വ്യക്തിയാണെന്ന് തീരുമാനിക്കാം. ജൈവശാസ്ത്രപരമായ കാരണങ്ങളാലുണ്ടാകുന്ന കടുത്ത സാമൂഹിക ബഹിഷ്‌കരണം നേരിടുന്നവർക്കാണ് ബില്ലിലൂടെ സംരക്ഷണമൊരുക്കുന്നത്. നാഷണൽ കൗൺസിൽ ഫോർ ട്രാൻസ്ജെൻഡർ പേഴ്സൺസ് പുനഃസംഘടിപ്പിക്കാനും ബില്ലിൽ വ്യവസ്ഥയുണ്ട്.
കടുത്തശിക്ഷയും
കുട്ടികളെയുൾപ്പെടെ അംഗഭംഗം, ഷണ്ഡീകരണം എന്നിവ നടത്തി ട്രാൻസ്ജെൻഡർ എന്ന നിലയിലാക്കുന്നതിനെ കടുത്ത രീതിയിൽ കൈകാര്യം ചെയ്യാൻ വ്യവസ്ഥകൾ
കുട്ടികളെ ഇരയാക്കിയാൽ ജീവപര്യന്തം കഠിനതടവും 5 ലക്ഷം രൂപ പിഴയും. പ്രായപൂർത്തിയായവരോടാണ് ക്രൂരതയെങ്കിൽ 10 വർഷം മുതൽ ജീവപര്യന്തം കഠിനതടവ് വരെ വിധിക്കാൻ വ്യവസ്ഥയുണ്ട്. കുറഞ്ഞത് 2 ലക്ഷം രൂപ പിഴയും ചുമത്തും. ഇത്തരത്തിൽ കുട്ടികളെ ഇരയാക്കി ഭിക്ഷാടനത്തിന് നിർബന്ധിച്ചാൽ 14 വർഷം കഠിനതടവും വ്യവസ്ഥ ചെയ്‌തു.