മൊജ്തബാ യു.എസുമായി ചർച്ചയ്ക്ക് തയാറായെന്ന് റിപ്പോർട്ട്, ഇറാൻ വഴങ്ങിയേക്കില്ലന്ന് ഇസ്രയേൽ
ടെഹ്റാൻ: പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമായി തുടരുന്നതിനിടെ ഇറാന്റെ പരമോന്നത നേതാവ് മൊജ്തബാ ഖമനേയി യു.എസുമായി മദ്ധ്യസ്ഥ ചർച്ചയ്ക്ക് തയാറായെന്ന് റിപ്പോർട്ട്. ഇരുവരും ഉടൻ ചർച്ച നടത്തുമെന്നും ഒരു കരാറിലെത്തിച്ചേരാൻ മൊജ്തബാ സമ്മതിച്ചെന്നും ഇസ്രയേൽ അറബ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ, ഇതിനോട് ഇറാൻ പ്രതികരിച്ചിട്ടില്ല.
കുറച്ചു ദിവസങ്ങളായി ഇറാനും യു.എസും തമ്മിൽ ചർച്ച നടക്കുന്നുണ്ടെന്ന് ട്രംപ് നേരത്തെ പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് ഇറാൻ കരാറിലെത്താൻ തയ്യാറായെന്ന റിപ്പോർട്ട് വന്നത്. എന്നാൽ,ഇറാന്റെ ഭാഗത്തുനിന്ന് ചർച്ചയിൽ പങ്കെടുക്കുന്നത് ആരെന്ന് ട്രംപ് വെളിപ്പെടുത്തിയിട്ടില്ല. ചർച്ചയിൽ പാകിസ്ഥാനും ഒമാനും ഉൾപ്പെടെയുള്ള രാജ്യങ്ങൾ മദ്ധ്യസ്ഥത വഹിക്കുന്നുവെന്നാണ് വിവരം.
അതേസമയം, യു.എസ് മുന്നോട്ടുവയ്ക്കുന്ന ആവശ്യങ്ങൾ ഇറാൻ അംഗീകരിക്കില്ലെന്ന് ഇസ്രയേലിലെ മുതിർന്ന ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി. ഇറാൻ തങ്ങളുടെ ആണവ പദ്ധതികളും മിസൈൽ ശേഷിയും പരിമിതപ്പെടുത്തണം എന്നതടക്കമുള്ള യു.എസിന്റെ നിബന്ധനകൾ അംഗീകരിക്കില്ലെന്നാണ് വിവരം.
അതിനിടെ,ഇറാന്റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിലിന്റെ പുതിയ മേധാവിയായി മുഹമ്മദ് ബാഗർ സൊൾഖാദറിനെ തിരഞ്ഞെടുത്തു. ഇറാനിയൻ റെവല്യൂഷണറി ഗാർഡിന്റെ മുൻ കമാൻഡറായിരുന്നു. മുൻ സുരക്ഷ മേധാവിയായ അലി ലാരിജാനിയെ കഴിഞ്ഞയാഴ്ച ഇസ്രയേൽ-യു.എസ് ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.
'യുദ്ധത്തിന് കാരണം
ഡിഫൻസ് സെക്രട്ടറി"
അമേരിക്ക ഇറാനെതിരേ യുദ്ധത്തിന് പുറപ്പെട്ടതിന് പിന്നിൽ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്താണെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനെതിരേ സൈനിക നടപടി ആരംഭിക്കണമെന്ന് നിർദ്ദേശിച്ച തന്റെ സംഘാംഗങ്ങളിലെ ആദ്യത്തെയാൾ പീറ്റാണെന്ന് ട്രംപ് പറഞ്ഞു.
വ്യാപാര റൂട്ട് ശക്തമാക്കാൻ
സൗദിയും യു.എ.ഇയും
ഹോർമൂസ് കടലിടുക്ക് ഇറാൻ അടച്ചതിനെ തുടർന്ന് പുതിയ വ്യാപാര റൂട്ട് ശക്തിപ്പെടുത്താൻ സൗദിയും യു.എ.ഇയും. ദമാം - ഷാർജ നേരിട്ട് കണക്റിവിറ്റി ഉറപ്പാക്കുന്നതാണ് റൂട്ട്. കടൽ-കര ഗതാഗതം ഒരുപോലെ ഉറപ്പാക്കിയാണ് വേഗത്തിൽ ചരക്കു നീക്കം നടത്തുക. ഇതിലൂടെ ഹോർമുസ് കടലിടുക്ക് ഒഴിവാക്കാനാവും. നിലവിലെ സാഹചര്യം കൂടി കണക്കിലെടുത്താണിത്.
ഇസ്രയേലിലെ ടെൽ അവീവിൽ ഇറാൻ നടത്തിയ നാല് ആക്രമണങ്ങളിൽ ആറ് പേർക്ക് പരിക്കേറ്റു.
മനുഷ്യാവകാശ സംഘടന റിപ്പോർട്ട് പ്രകാരം പശ്ചിമേഷ്യയിൽ ഇതുവരെ 5,500 പേർ കൊല്ലപ്പെട്ടു.
ഇറാനിലെ ഊർജ്ജ കേന്ദ്രങ്ങൾക്ക് നേരെ ഇന്നലെയും ആക്രമണമുണ്ടായി.
പശ്ചിമേഷ്യയിലെ സാഹചര്യത്തെക്കുറിച്ച് ചർച്ച ചെയ്യാൻ യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വെള്ളിയാഴ്ച ഫ്രാൻസിൽ ജി 7 വിദേശകാര്യ മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തും.
ഇറാന്റെ അഞ്ച് ബാലിസ്റ്റിക് മിസൈലുകളും 17 ഡ്രോണുകളും യു.എ.ഇ ഇന്നലെ തകർത്തു