മോശം ഭരണം നടത്തിയിട്ടും ബി.ജെ.പി എങ്ങനെയാണ് വിജയിക്കുന്നത്?, വോട്ടിംഗ് മെഷീനിൽ സംശയം പ്രകടിപ്പിച്ച് കോൺഗ്രസ് നേതാവ്
ബെംഗലൂരു: നിയമസഭാ തിരഞ്ഞെെടുപ്പിൽ വോട്ടിംഗ് മെഷീനിൽ ക്രമേക്കേട് നടന്നിട്ടുണ്ടോ എന്ന് സംശയിക്കുന്നതായി മുതിർന്ന കോൺഗ്രസ് നേതാവ് സിദ്ധരാമയ്യ. പിന്നെ എന്തു കൊണ്ടാണ് ഇത്രയും മോശമായി ഭരണം നടത്തിയിട്ടും ബി.ജെ.പി വീണ്ടും വിജയിക്കുന്നത്. വോട്ടിംഗ് മെഷീൻ ദുരുപയോഗം ചെയ്യുന്നുണ്ടെന്ന് താൻ സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് മഹാരാഷ്ട്രയിലെ സോലാപൂർ-ഹൈദരാബാദ് റോഡിലൂടെ സഞ്ചരിച്ചു. റോഡെല്ലാം തകർന്നിരിക്കുകയാണ്. ബിജെപി നേതാവ് നിതിന്‍ ഗഡ്കരി വകുപ്പ് മന്ത്രിയായിരിക്കുമ്പോഴാണ് ഈ അവസ്ഥ. എന്നിട്ടും അവർ ജയിക്കുകയാണ്. തിരഞ്ഞെടുപ്പ് കമ്മീഷൻ ബി.ജെ.പിയുടെ നിയന്ത്രണത്തിലാണ്. അവരുടെ നിർദേശമനുസരിച്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രവർത്തിക്കുന്നത്. സി.ബി.ഐയെയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും ദുരുപയോഗം ചെയ്തത് പോലെ തിരഞ്ഞെടുപ്പ് കമ്മീഷനെയും ദുരുപയോഗം ചെയ്യുകയാണെന്നും സിദ്ധരാമയ്യ പറഞ്ഞു.
ജനവിധി എന്താലായും നമ്മൾ അംഗീകരിക്കണം. എന്ത് തരത്തിലുള്ള വിധിയാണ് അവർ കുറിക്കുകയെന്നതിനെക്കുറിച്ച് അറിയില്ല. പ്രളയ ദുരിത ബാധിതര്‍ക്ക് സഹായമെത്തിക്കുന്നതിൽ യെദിയൂരപ്പ സർക്കാർ പരാജയപ്പെട്ടെന്നും അദ്ദേഹം ആരോപിച്ചു. ഹുബ്ബള്ളിയിൽ മാദ്ധ്യപ്രവർത്തകരോടായിരുന്നു സിദ്ധരാമയ്യ ഇക്കാര്യം വ്യക്തമാക്കിയത്.