തളിപ്പറമ്പിൽ നിർണായക പോര്‍ ഗോവിന്ദൻ v/s ഗോവിന്ദൻ

Thursday 26 March 2026 12:14 AM IST
പി.കെ. ശ്യാമള

കണ്ണൂർ: കേരള രാഷ്ട്രീയത്തിലെ സി.പി.എമ്മിന്റെ ഉറച്ച കോട്ടകളിലൊന്നായ തളിപ്പറമ്പ് ഇത്തവണ അസാധാരണമായ പോരാട്ടത്തിന് സാക്ഷ്യം വഹിക്കുന്നു. ഒരേ പാർട്ടിയിൽ ദശകങ്ങൾ ചെലവഴിച്ച ടി.കെ ഗോവിന്ദനും, സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ ഭാര്യ പി.കെ ശ്യാമളയും തമ്മിലുള്ള ഏറ്റുമുട്ടൽ അപ്രതീക്ഷിതമായിരുന്നു.

ഭരണവിരുദ്ധ വികാരമോ, പ്രതിപക്ഷ തരംഗമോ ഈ ഇടതു കോട്ടയ്ക്ക് കോട്ടം തട്ടിച്ചിരുന്നില്ല. ഏറ്റവും ഒടുവിൽ ഇവിടെ മത്സരിച്ചത് എം.വി ഗോവിന്ദനാണ്. എന്നാൽ, ആ ആധിപത്യം ദുർബലമാകുന്നതിന്റെ സൂചനകൾ കണക്കുകളിലുണ്ട്. 2016ൽ ജെയിംസ് മാത്യു 40,617 വോട്ടിന്റെ ഭൂരിപക്ഷം നേടിയ മണ്ഡലത്തിൽ, 2021ൽ എം.വി ഗോവിന്ദന്റെ ഭൂരിപക്ഷം 22,689 ആയി ഇടിഞ്ഞു. ഒറ്റ തിരഞ്ഞെടുപ്പിൽ ഏകദേശം 18,000 വോട്ടിന്റെ നഷ്ടം. 2024ലെ ലോക്‌സഭ തിരഞ്ഞെടുപ്പിൽ കെ. സുധാകരൻ ഇതേ മണ്ഡലത്തിൽ 8,787 വോട്ടിന്റെ ഭൂരിപക്ഷവും നേടി.

60 വർഷത്തോളം സി.പി.എമ്മിന് ജീവിതം സമർപ്പിച്ച ടി.കെ ഗോവിന്ദനെ സംബന്ധിച്ച്, തളിപ്പറമ്പ് ഒരു മോഹമായിരുന്നു. എം.വി ഗോവിന്ദൻ ഇത്തവണ മത്സരരംഗത്തില്ലെന്ന് വ്യക്തമായതോടെ, ജില്ലാ സെക്രട്ടേറിയറ്റ് അംഗം കൂടിയായ ടി.കെ ഗോവിന്ദൻ ആ ഒഴിവ് പ്രതീക്ഷയോടെ നോക്കി. പക്ഷേ, പാർട്ടി ആ സ്ഥാനത്ത് ഒരു വനിതാ സ്ഥാനാർത്ഥിയെ നിർത്തുകയാണെന്ന് തീരുമാനമായി. ജെയിംസ് മാത്യുവിന്റെ ഭാര്യ എൻ. സുകന്യയുടെ പേരും പരിഗണിച്ചെങ്കിലും, ഒടുവിൽ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിച്ചത് എം.വി. ഗോവിന്ദന്റെ ഭാര്യ പി.കെ ശ്യാമളയുടെ പേര് മാത്രം.

എൽ.ഡി.എഫ് ജയിക്കുകയാണെങ്കിൽ 60 വർഷത്തെ പ്രവർത്തനത്തിന്റെ ചൂടിൽ കൂറുമാറി മത്സരിച്ച ടി.കെ ഗോവിന്ദന്റെ രാഷ്ട്രീയ ജീവിതത്തിന് അന്ത്യമാകും. ടി.കെ ഗോവിന്ദൻ ജയിക്കുകയാണെങ്കിൽ സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മറുപടി പറയാൻ വിയർക്കും. ബി.ജെ.പി. മുൻ ജില്ലാ പ്രസിഡന്റ് എൻ. ഹരിദാസാണ് എൻ.ഡി.എ സ്ഥാനാർത്ഥി.

വീണ്ടും ചർച്ചയായി ആന്തൂർ സാജൻ കേസ് ടി.കെ ഗോവിന്ദൻ ശ്യാമളയ്‌ക്കെതിരെ ആരോപണം ഉന്നയിക്കുന്ന കേന്ദ്ര വിഷയം പ്രവാസി വ്യവസായി ആന്തൂർ സാജന്റെ മരണമാണ്. ആ മരണത്തിന് ശ്യാമള ഉത്തരവാദിയാണെന്ന് അദ്ദേഹം പ്രഖ്യാപിക്കുന്നു. എന്നാൽ, പാർട്ടി അന്വേഷണവും പൊലീസ് അന്വേഷണവും ശ്യാമളയ്ക്ക് ക്ലീൻ ചിറ്റ് നൽകിയിട്ടുണ്ട്. സ്വന്തം സ്ഥാനാർത്ഥിയെ മാറ്റി ടി.കെ ഗോവിന്ദനെ പിന്തുണക്കാൻ കോൺഗ്രസ് തയ്യാറാകുകയായിരുന്നു. എന്നാൽ ആ തീരുമാനം പൂർണ ഐക്യത്തോടെ അംഗീകരിക്കപ്പെട്ടിട്ടില്ല. കെ.പി.സി.സി അംഗം കൊയ്യം ജനാർദ്ദനൻ സ്വതന്ത്ര സ്ഥാനാർത്ഥിയായി രംഗത്തുണ്ട്.

മണ്ഡലം ഒറ്റ നോട്ടത്തിൽ

ആകെ വോട്ടർമാർ 2,31,012

സ്ത്രീകൾ 1,19,909

പുരുഷൻമാർ 1,11,103

2021ൽ ഭൂരിപക്ഷം 22,689

2016ൽ ഭൂരിപക്ഷം 40,617

2024 ലോക്‌സഭ (സുധാകരൻ) 8,787