തിരഞ്ഞെടുപ്പ്: മാതൃകാ പെരുമാറ്റച്ചട്ടം കർശനമായി പാലിക്കണമെന്ന് കേന്ദ്ര നിരീക്ഷകർ

Thursday 26 March 2026 12:08 AM IST
തിരഞ്ഞെടുപ്പ്:

കണ്ണൂർ: നിയമസഭാ പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഷ്ട്രീയപാർട്ടികളും സ്ഥാനാർത്ഥികളും തിരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടം കർശനമായി പാലിക്കണമെന്ന് കേന്ദ്ര നിരീക്ഷകർ. കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന രാഷ്ട്രീയപാർട്ടി പ്രതിനിധികളുമായുള്ള യോഗത്തിലാണ് നിർദ്ദേശം.

സ്ഥാനാർത്ഥികളുടെ പ്രചാരണ ബോർഡുകൾ സ്വകാര്യ വ്യക്തിയുടെ അനുമതിയോടെ മാത്രം അവരുടെ സ്ഥലത്ത് സ്ഥാപിക്കുക. സർക്കാർ സ്ഥലങ്ങളിലോ പൊതു ഇടങ്ങളിലോ പ്രചാരണ ബോഡുകളോ മറ്റ് പ്രചാരണ സാമഗ്രികളോ സ്ഥാപിച്ചതായി കണ്ടെത്തിയാൽ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമായി കരുതി നടപടി ഉണ്ടാകും. സ്വതന്ത്രവും സംഘർഷങ്ങൾ ഇല്ലാതെയുമുള്ള തിരഞ്ഞെടുപ്പ് നടക്കുന്നതിന് രാഷ്ട്രീയ പാർട്ടികൾ മുൻകൈ എടുക്കണമെന്നും നിരീക്ഷകർ പറഞ്ഞു.

രാഷ്ട്രീയ പാർട്ടികളും സ്ഥാനാർത്ഥികളും പൊതു പരിപാടികൾ സംഘടിപ്പിക്കുന്നതിനായി 'സുവിധ' പോർട്ടൽ വഴി അപേക്ഷ സമർപ്പിക്കണമെന്നും അനുമതി ഇല്ലാതെ പ്രചരണ വാഹനങ്ങൾ ഉപയോഗിച്ചാൽ ചട്ടലംഘനമായി കണക്കാക്കുമെന്നും സിറ്റിപൊലീസ് കമ്മിഷണർ പി. നിതിൻ രാജ് പറഞ്ഞു. കൊട്ടിക്കലാശവും റൂട്ടും മുൻകൂട്ടി അറിയിച്ച ശേഷം നടത്തണമെന്നും കമ്മിഷണർ പറഞ്ഞു.

പൊതു നിരീക്ഷകരായ മുഹമ്മദ് സൊഹൈൽ, ബൽകർ സിങ്, ബസന്ത് കുറെ, ചെലവ് നിരീക്ഷക ടി. സ്വപ്ന, പൊലീസ് നിരീക്ഷകൻ ടെൻസിംഗ് ലോഡർ ലാപ്‌ചേ, റൂറൽ എസ്.പി അനൂജ് പലിവാൽ, സബ് കളക്ടർ കാർത്തിക് പാണിഗ്രാഹി, അസിസ്റ്റന്റ് കളക്ടർ എഹ്‌തെദ മുഫസ്സിർ, എ.ഡി.എം കല ഭാസ്‌കർ, ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ ഡോ. എൻ. സിബി, വിവിധ മണ്ഡലങ്ങളിലെ റിട്ടേണിംഗ് ഓഫീസർമാർ, എ.ആർ.ഒമാർ, നോഡൽ ഓഫീസർമാർ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

ഫ്ളയിംഗ് സ്‌ക്വാഡ്,

സർവേലൻസ് ടീം 99

ജില്ലയിൽ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട നിരീക്ഷണത്തിനായി 99 വീതം ഫ്ളയിംഗ് സ്‌ക്വാഡ്, സ്റ്റാറ്റിസ്റ്റിക്സ് സർവേലൻസ് ടീമുകളെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് ജില്ലാ കളക്ടർ അരുൺ കെ. വിജയൻ പറഞ്ഞു. 11 മണ്ഡലങ്ങളിലേക്കുമുള്ള വോട്ടിംഗ് മെഷീനുകൾ സ്‌ട്രോംഗ് റൂമുകളിലേക്ക് മാറ്റി. 85 കഴിഞ്ഞ മുതിർന്നപൗരൻമാർ, ഭിന്നശേഷി വോട്ടർമാർ എന്നിവർക്കായുള്ള ഹോം വോട്ടിംഗ് 30ന് തുടങ്ങും. ഇതിനായി 203 അംഗ ഉദ്യോഗസ്ഥ സംഘത്തെ സജ്ജമാക്കിയതായും കളക്ടർ പറഞ്ഞു.