എങ്ങുമെത്താതെ മഴക്കാല പൂർവ ശുചീകരണം
കിളിമാനൂർ: വേനൽക്കാലത്ത് നടപ്പാക്കേണ്ട മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങൾ എങ്ങുമെത്തിയിട്ടില്ല. മഴക്കാലത്ത് മാലിന്യങ്ങളിൽ നിന്ന് ഉണ്ടായേക്കാവുന്ന രോഗങ്ങളെ മുന്നിൽക്കണ്ടാണ് മഴക്കാല പൂർവ ശുചീകരണങ്ങൾ നടത്തുന്നത്. പകർച്ചവ്യാധികൾ അടക്കമുള്ള രോഗങ്ങൾ കൂടുന്ന സാഹചര്യത്തിൽ വിവിധ വകുപ്പുകളുടെ യോഗം വിളിച്ച് അവലോകനയോഗങ്ങൾ നടത്തേണ്ടതാണ്. എന്നാൽ ഇതുവരെ ഒന്നും നടന്നിട്ടില്ല. പഞ്ചായത്തുകളുടെ പലയിടങ്ങളിലും മാലിന്യ നിക്ഷേപങ്ങളും മലിനജലം കെട്ടിക്കിടക്കുന്നതും കാണാം. മാലിന്യങ്ങൾ നീക്കം ചെയ്ത ഇടങ്ങളിൽ വീണ്ടും മാലിന്യം തള്ളുന്നതും പതിവാണ്. മഞ്ഞപ്പിത്തം, ഡെങ്കിപ്പനി തുടങ്ങിയവയുടെ ഭീഷണിയും നില നിൽക്കുന്നുണ്ട്.
ഇതിനെയെല്ലാം പ്രതിരോധിക്കണമെങ്കിൽ കാര്യക്ഷമമായി മഴക്കാല പൂർവ ശുചീകരണം നടത്തുകയും രോഗങ്ങളെപ്പറ്റി ശ്രദ്ധയുണ്ടാവുകയും വേണമെന്നാണ് ആരോഗ്യവകുപ്പ് നൽകുന്ന മുന്നറിയിപ്പ്. പലയിടത്തും ശുചീകരണം പ്രഹസനമാകുന്നുവെന്നും ആക്ഷേപമുണ്ട്.
ചെറുതോടുകളിലും പുഴകളിലും കോഴി വേസ്റ്റ്,കക്കൂസ് മാലിന്യം എന്നിവ നിക്ഷേപിക്കുന്നതും വ്യാപകമാണ്.
ഓടകൾ നിറയെ മാലിന്യം...
മഴക്കാലത്തിനു മുന്നേ റോഡരികിലെ ഓടകളെല്ലാം വൃത്തിയാക്കേണ്ടത് അനിവാര്യമാണ്. എന്നാൽ മലിനജലം ഒഴിവാക്കാനോ ഓടകൾ വൃത്തിയാക്കാനോ ഉള്ള പ്രവർത്തനങ്ങൾ ഒന്നും ആരംഭിച്ചിട്ടില്ല. മഴക്കാലമായാൽ ഓടകൾ നിറഞ്ഞ് മലിനജലം റോഡിലൂടെ ഒഴുകും. പലതും കൃത്യമായി ഒഴുകാതെ കെട്ടിക്കിടന്ന് ദുർഗന്ധം വമിക്കുകയും കൊതുക് ഉൾപ്പെടെ പെരുകുന്നതിനുള്ള സാഹചര്യം ഒരുക്കുകയുമാണ്.
ഹരിതകർമ്മസേനയുടെ വാതിൽപ്പടി ശേഖരണം നൂറു ശതമാനം വിജയമാണെന്നതാണ് കുറച്ചെങ്കിലും ആശ്വാസം. എന്നാൽ പല പൊതുസ്ഥലങ്ങളിലും സ്ഥാപനങ്ങൾക്ക് സമീപവും മാലിന്യം നീക്കാതെ കിടക്കുന്നതു കാണാം.