കത്തിക്കാളുന്നചൂടിൽ വാടാതെ സ്ഥാനാർത്ഥികൾ
വെഞ്ഞാറമൂട് :ഉച്ചവരെയുള്ള കത്തുന്ന വെയിലും ഉച്ചക്ക് ശേഷം ഇരുണ്ട് കൂടുന്ന വേനൽ മഴക്കാറും വകവയ്ക്കാതെ സ്ഥാനാർത്ഥികൾ തിരഞ്ഞെടുപ്പിന്റെ ആവേശ ചൂടിലാണ്. വാമനപുരം മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുൻപേ സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയ എൽ.ഡി.എഫ് പ്രചാരണ രംഗത്ത് ഒരു പടി മുന്നിലാണ്.
കഴിഞ്ഞ ദിവസംആദ്യ റൗണ്ട് പ്രചാരണവും കൺവെൻഷനുകളും പൂർത്തിയാക്കി. രണ്ടാം റൗണ്ട് പ്രചാരണത്തിനും മണ്ഡലപര്യടനത്തിനും ഇന്ന് തുടക്കമാകും. എന്നാൽ വൈകി സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയ യു.ഡി. എഫ്,എൻ.ഡി.എ മുന്നണികൾ ആദ്യ റൗണ്ട് പ്രചാരണവും കൺവെൻഷനുകളും പൂർത്തിയാക്കാനുള്ള തിരക്കിലാണ്.
എൽ.ഡി. എഫ് സ്ഥാനാർത്ഥി ഡി.കെ.മുരളിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം കഴിഞ്ഞ ദിവസം പാങ്ങോട് പഞ്ചായത്തിൽ നിന്നും ആരംഭിച്ചു, ഭരതന്നൂർ,മൈലമൂട് മേഖലകളിലെ തൊഴിലുറപ്പ് തൊഴിലാളികളെയും തോട്ടം തൊഴിലാളികളെയും കണ്ട് വോട്ട് അഭ്യർത്ഥിച്ചു.വെഞ്ഞാറമൂട്,കുറ്റിമൂട്,ഭരതന്നൂർ,കുരുപ്പുഴ,പനവൂർ പ്രദേശങ്ങളിലെ കൺവെൻഷനുകളിൽ പങ്കെടുത്തു.
യു.ഡി.എഫ് സ്ഥാനാർത്ഥി സുധീർ ഷാ പാലോടിന്റെ പ്രചാരണം കഴിഞ്ഞ ദിവസം രാവിലെ വെഞ്ഞാറമൂട് മാർക്കറ്റിൽ നിന്നും ആരംഭിച്ചു. തുടർന്ന് പനവൂർ വരെ കച്ചവട സ്ഥാപനങ്ങളിലും , ബസ് സ്റ്റാൻഡിലും ജനങ്ങളോട് വോട്ട് അഭ്യർത്ഥിച്ചു. പാലോട് മഹിളാ ഇലക്ഷൻ കൺവെൻഷൻ, പാലോട് രവി പങ്കെടുത്ത വെഞ്ഞാറമൂട് കേന്ദ്ര ഇലക്ഷൻ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം എന്നിവയിൽ പങ്കെടുത്തു. തുടർന്ന് മുൻ എംഎൽ.എ പി.വിജയദാസ്, മുൻ ഡി.സി സി പ്രസിഡന്റ് കാവിയാട് ദിവാകര പണിക്കർ എന്നിവരുടെ വീടുകൾ സന്ദർശിച്ചു.
എൻ.ഡി എ സ്ഥാനാർത്ഥിയുടെ പ്രചാരണവും ജന സമ്പർക്കവും രാവിലെ പനവൂർ പഞ്ചായത്തിൽ ആരംഭിച്ചു. പാലോട് ജംഗ് ഷൻ, പെരിങ്ങമ്മല, ഭരതന്നൂർ ദേശങ്ങളിലെ വ്യാപാര സ്ഥാപനങ്ങൾ, കവലകൾ, ബസ് സ്റ്റോപ്പുകൾ, തൊഴിലുറപ്പ് ഇടങ്ങൾ എന്നിവിടങ്ങളിൽ ജനങ്ങളോട് വോട്ട് അഭ്യർത്ഥിച്ചു.