ഉയരപ്പാതയ്ക്ക് താഴെ കാന, ഒഴിയാതെ പരാതികൾ
തുറവൂർ: തുറവൂർ - അരൂർ ഉയരപ്പാതയ്ക്ക് താഴെ പെയ്ത്തുവെള്ളം ഒഴുക്കുന്നതിനായി ദേശീയപാതയോരത്ത് നിർമ്മിക്കുന്ന കാനയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട ആശങ്കകൾക്കും തർക്കങ്ങൾക്കും പരിഹാരമായില്ല. കുടിവെള്ളക്കുഴൽ മാറ്റിസ്ഥാപിക്കാതെയുള്ള നിർമാണവും കാനയും ദേശീയപാതയും തമ്മിലുള്ള ഉയരവ്യത്യാസവുമാണ് പ്രധാന പ്രശ്നങ്ങൾ. വകുപ്പുകൾ തമ്മിലുള്ള ഏകോപനക്കുറവും കളക്ടറുൾപ്പെടെയുള്ളവരുടെ നിർദ്ദേശങ്ങൾ പാലിക്കാത്തതുമാണ് ഇതിനു കാരണമെന്ന് നാട്ടുകാർ ആരോപിച്ചു.
തുറവൂർ–അരൂർ ഉയരപ്പാത നിർമാണം അവസാനഘട്ടത്തിലേക്കടുക്കുമ്പോഴും പാതയ്ക്ക് താഴെയുള്ള ദേശീയപാതയിലെ യാത്രക്കാരുടെയും പാതയോരത്തെ കച്ചവടക്കാരുടെയും പ്രദേശവാസികളുടെയും പ്രയാസങ്ങൾ അധികൃതർ അവഗണിക്കുന്നതായി പരാതിയുണ്ട്. കടകൾക്ക് മുന്നിൽ വാഹനങ്ങൾ ഒതുക്കി നിർത്താൻ സൗകര്യമില്ല. കടകളിലെത്തുന്ന വാഹനങ്ങൾ കാനയിൽ ഇടിച്ച് കേടുപാടുകൾ സംഭവിക്കുന്നതും പതിവാണ്.
കുടിവെള്ള പൈപ്പിനും ഭീഷണി
കാൽനടയാത്രക്കാർ കാനയുടെ മുകളിലൂടെ നടക്കുമ്പോൾ കാൽതെന്നി താഴെ റോഡിലേക്ക് വീഴുന്ന അപകടങ്ങൾ ആവർത്തിക്കുന്നു
കുടിവെള്ള പദ്ധതിിയൽ നിലവിലുള്ള ജി.ആർ.പി (ഗ്ലാസ് ഫൈബർ റീ ഇൻഫോഴ്സ്ഡ് പ്ലാസ്റ്റിക്) കുഴലുകൾ മാറ്റി ഇരുമ്പ് കുഴൽ സ്ഥാപിക്കാൻ കരാറുകാർ തയ്യാറായില്ല
8.4 കിലോമീറ്റർ ദൂരത്തിൽ കുഴൽ മാറ്റുന്നതിനായി ജല അതോറിട്ടി തയ്യാറാക്കിയ 15.25 കോടി രൂപയുടെ പദ്ധതി അനിശ്ചിതത്വത്തിലാണ്
ജലവിതരണക്കുഴൽ കടന്നുപോകുന്നത് കാനയ്ക്ക് തൊട്ടടുത്തു കൂടിയായതിനാൽ ഭാവിയിൽ അറ്റകുറ്റപ്പണികൾക്കും ബുദ്ധിമുട്ടാകും
അരൂർ മണ്ഡലത്തിലെ കുടിവെള്ള വിതരണം തടസ്സമില്ലാതെ തുടരാൻ ആവശ്യമായ സഹകരണം ദേശീയപാതയുടെ കരാറുകാറുകാരുടെ ഭാഗത്തുനിന്നുണ്ടാകുന്നില്ല
- പ്രദേശവാസികൾ