പ്രകാശം നഷ്ടപ്പെട്ട് കമലിന്റെ ടോർച്ച്! മക്കൾ നീതി മയ്യം പിൻവാങ്ങിയത് തിരിച്ചടി?

Thursday 26 March 2026 12:58 AM IST

ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ കമലഹാസന്റെ മക്കൾ നീതി മയ്യം മത്സരിക്കാതെ പിൻവാങ്ങിയത് ദേശീയ തലത്തിൽ വരെ ചർച്ചയായി. സൂര്യൻ ഉദിച്ചപ്പോൾ കമലിന്റെ ടോർച്ചിന്റെ പ്രകാശം നഷ്ടപ്പെട്ടോ എന്ന രീതിയിലുള്ള പരിഹാസങ്ങളും ഉയരുന്നുണ്ട്. ഉദയസൂര്യൻ ഡി.എം.കെയുടെയും ടോർച്ച് മക്കൾ നീതി മയ്യത്തിന്റെയും ചിഹ്നങ്ങളാണ്.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്താണ് കമലഹാസന്റെ 'മക്കൾ നീതി മയ്യം' ഡി.എം.കെ നയിക്കുന്ന മുന്നണിയിൽ ചേർന്നത്. അതിനുമുമ്പ് നടന്ന രണ്ട് തിരഞ്ഞെടുപ്പുകളിലും ഒറ്റയ്ക്ക് എല്ലാ സീറ്റുകളിലും മത്സരിച്ചിരുന്നു. സ്റ്റാലിനെ കണക്കിന് വിമർശിച്ചിരുന്ന കമൽ മുന്നണിയിലെത്തിയപ്പോഴേക്കും സ്റ്രാലിനെ പുകഴ്ത്താൻ തുടങ്ങി. ലോക്സഭാ തിരഞ്ഞെടുപ്പുകളിൽ താരപ്രചാരകനായ കമലിന് രാജ്യസഭാ സീറ്റും നിയമസഭാ തിരഞ്ഞെടുപ്പിൽ അർഹമായ സീറ്റുകളും നൽകുമെന്നായിരുന്നു ഡി.എം.കെയുടെ വാഗ്ദാനം.

രാജ്യസഭാ സീറ്റ് കമലഹാസന് ലഭിച്ചു. എന്നാൽ നിയമസഭാ സീറ്റ് വിഭജന ചർച്ച വന്നപ്പോൾ കമൽ പാർട്ടിക്ക് ആറു സീറ്റുകളെങ്കിലും വേണമെന്ന് കമൽ ആവശ്യപ്പെട്ടുവെന്നാണ് പുറത്തുവന്ന വിവരം. എന്നാൽ രണ്ടു സീറ്റുകൾ മാത്രമെ നൽകാനാകൂ എന്നും അതും ഡി.എം.കെ ചിഹ്നമായ ഉദയസൂര്യൻ അടയാളത്തിൽ മത്സരിക്കണമെന്നും സ്റ്രാലിൻ. സാധിക്കില്ലെന്ന് പറഞ്ഞ കമൽ കൂടുതൽ സീറ്റുകളിൽ സ്ഥാനാർത്ഥികൾ പാർട്ടി ചിഹ്നമായ ടോർച്ചിൽ മത്സരിക്കാൻ അനുവദിക്കണമെന്ന് അഭ്യർത്ഥിച്ചു. മൂന്നു വട്ടം ചർച്ച നടന്നുവെങ്കിലും സ്റ്റാലിൻ ചെവികൊണ്ടില്ല.

'കമലിന്റെ ത്യാഗം'

ഒടുവിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ മക്കൾ നീതി മയ്യം മത്സരിക്കുന്നില്ലെന്നും മുന്നണിയ്ക്കുവേണ്ടി പ്രവർത്തിക്കുമെന്നും സ്റ്റാലിന് വാക്ക് നൽകി കമൽ ചർച്ച അവസാനിപ്പിച്ചു. അതിനുപിറകെ വിജയകാന്ത് രൂപീകരിച്ച ഡി.എം.ഡി.കെയുമായി നടന്ന ചർച്ചയിൽ ആ പാർട്ടിക്ക് 10 സീറ്റുകൾ സ്റ്റാലിൻ അനുവദിച്ചു. നേരത്തെ ആറു സീറ്റുകൾ മാത്രമെ ഡി.എം.ഡി.കെയ്ക്കു നൽകൂവെന്നാണ് ഡി.എം.കെ നേതാക്കൾ പറഞ്ഞിരുന്നത്. വി.സി.കെയ്ക്ക് എട്ട് സീറ്റുകൾ നൽകി.

മക്കൾ നീതി മയ്യം മത്സരിക്കില്ലെന്ന നിലപാട് കമലിന്റെ 'ത്യാഗം'എന്നാണ് സ്റ്റാലിൻ പിന്നീട് പുകഴ്ത്തിയത് . 'ത്യാഗ്യമല്ല, കടമ' എന്ന് കമലും.

ഇങ്ങനെ പിൻവാങ്ങാനാണെങ്കിൽ എന്തിന് മൂന്നു വട്ടം ചർച്ചയ്ക്കുപോയി എന്നാണ് മക്കൾ നീതി മയ്യം പ്രവർത്തകർ ചോദിക്കുന്നത്. കമലിന് രാജ്യസഭാ സീറ്റ് കിട്ടിയതോടെ മറ്റാർക്കും ജനപ്രതിനിധി ആകാനുള്ള അവസരം നിഷേധിച്ചുവെന്നും ആക്ഷേപം ഉയരുന്നുണ്ട്.

കമൽ ഡി.എം.കെയുടെ ടോർച്ചായി മാറിയെന്ന് അത് ഓൺ ചെയ്യണമെങ്കിൽ സ്റ്റാലിൻ പറയണം, സൂര്യൻ ഉദിക്കുമ്പോൾ എന്തിനാണ് ടോർച്ച് ലൈറ്റ്, ഇനി കമൽ ആർക്കുവേണ്ടി ടോർച്ച് പ്രകാശിപ്പിക്കും എന്നിങ്ങനെയുള്ള കളിയാക്കലുകളാണ് സമൂഹ മാദ്ധ്യമങ്ങളിൽ നിറയുന്നത്.