രാജ്യം കുതിക്കുന്നു പരിഷ്‌കരണ എക്‌സ്‌പ്രസിൽ: നിർമ്മല സീതാരാമൻ
ധനബിൽ ലോക്‌സഭയിൽ ശബ്‌ദവോട്ടോടെ പാസായി
ന്യൂഡൽഹി: രാജ്യം ഉത്തമ ബോദ്ധ്യത്തോടെയും വ്യക്തതയോടെയും പരിഷ്‌കരണ എക്‌സ്‌പ്രസിൽ കുതിക്കുകയാണെന്ന് കേന്ദ്രധനമന്ത്രി നിർമ്മലാ സീതാരാമൻ. ലോക്‌സഭയിലെ ധനബിൽ ചർച്ചയ്‌ക്ക് മറുപടി പറയുകയായിരുന്നു അവർ. സാമ്പത്തികവളർച്ച, തൊഴിലവസരങ്ങൾ, വികസനം തുടങ്ങിയവ ലക്ഷ്യമിടുന്ന ധനബിൽ 32 ഭേദഗതികളോടെ ലോക്‌സഭയിൽ ശബ്‌ദവോട്ടോടെ പാസാക്കി. നാളെ രാജ്യസഭയിൽ അവതരിപ്പിക്കും. അവിടെയും കടക്കുന്നതോടെ ഏപ്രിൽ ഒന്നിന് ആരംഭിക്കുന്ന സാമ്പത്തിക വർഷത്തിൽ നടപ്പാക്കാൻ നിയമമാകും. 2008 മുതൽ ലോകത്ത് കടബാദ്ധ്യത 41 ശതമാനം വർദ്ധിച്ചപ്പോൾ, രാജ്യത്ത് കടബാദ്ധ്യത ജി.ഡി.പിയുടെ നാലു ശതമാനമായി കുറഞ്ഞുവെന്ന് നിർമ്മല പറഞ്ഞു. 2047ൽ വികസിത ഭാരതമെന്ന ലക്ഷ്യത്തിലേക്കുള്ള സാമ്പത്തിക വളർച്ചയെ പിന്തുണയ്‌ക്കാനാണ് ബിൽ. ചെറുകിട സംരംഭങ്ങൾ, കാർഷിക - സഹകരണ - ഉത്പാദന - വ്യവസായ മേഖലകൾ തുടങ്ങിയവയെ ശാക്തീകരിക്കും. വ്യാപാര ഇടനാഴികളുടെ വികസനം, ജലസേചന പദ്ധതികൾ, ഗ്രാമീണ അടിസ്ഥാന സൗകര്യ വികസനം എന്നിവയ്‌ക്കും ഊന്നൽ നൽകുന്നു. വിദ്യാഭ്യാസം, ആരോഗ്യസംരക്ഷണം, പോഷകാഹാരം, ഹരിത ഊർജ്ജം, ഡിജിറ്റൽ ഭരണം, നഗരവികസനം, കണക്‌ടിവിറ്റി എന്നിവയ്‌ക്കും മുൻഗണന. കേന്ദ്ര ബഡ്‌ജറ്റിൽ പ്രഖ്യാപിച്ച നികുതി നിരക്കുകൾ, തീരുവകൾ എന്നിവ ബില്ലിൽ നിർദ്ദേശിക്കുന്നു. വ്യാപാരം സുഗമമാക്കുന്നതിന് കസ്റ്റംസ് പരിഷ്‌കാരങ്ങളുമുണ്ട്. സത്യസന്ധരായ നികുതിദായകർക്ക് അനാവശ്യ ബുദ്ധിമുട്ട് കുറച്ചെന്നും മന്ത്രി പറഞ്ഞു.
ഡി.എം.കെ സർക്കാർ
സ്ത്രീകൾക്കെതിര്
തമിഴ്നാട്ടിലെ എം.കെ. സ്റ്റാലിൻ സർക്കാർ സ്ത്രീകൾക്കെതിരാണെന്ന് നിർമ്മല വിമർശിച്ചു. വനിതാ സംവരണ ബില്ലിനെതിരെ തമിഴ്നാട് മുഖ്യമന്ത്രി പ്രതിഷേധിക്കുന്നത് ദൗർഭാഗ്യകരമാണ്. വനിതാ സംവരണത്തിനും മണ്ഡല പുനർനിർണയത്തിനും 2011ലെ സെൻസസ് കണക്ക് ഉപയോഗിക്കാൻ പാടില്ലെന്നാണ് സ്റ്റാലിൻ പറയുന്നത്. ഡി.എം.കെ അംഗങ്ങൾ കേന്ദ്രത്തിനെതിരെ സഭയിൽ പരാതി പറയും. എന്നാൽ താൻ മറുപടി പറയുന്ന സമയം അവർ സഭയിലുണ്ടാകില്ല. ബംഗാളിലെ തൃണമൂൽ സർക്കാർ കേന്ദ്ര പദ്ധതികൾ നടപ്പാക്കുന്നില്ലെന്നും വ്യക്തമാക്കി.
വായ്‌പകൾ തിരിച്ചടയ്ക്കുന്നത്
മോദി സർക്കാർ
യു.പി.എ സർക്കാരിന്റെ കാലത്ത് ഓയിൽ മാർക്കറ്രിംഗ് ബോണ്ടുകൾ മുഖേന എടുത്ത വായ്‌പകൾ മോദി സർക്കാരാണ് അടയ്‌ക്കുന്നത്. 1.3 ലക്ഷം കോടിയായിരുന്നു കടം. മോദി സർക്കാർ ഇതുവരെ 1.43 ലക്ഷം കോടി അടച്ചു. ധനകാര്യ വിഷയത്തിൽ ക്ലാസെടുക്കുന്ന കോൺഗ്രസ് ഇക്കാര്യമറിയണം. ആഗോളതലത്തിൽ ചെറിയ സാമ്പത്തിക പ്രതിസന്ധി വന്നപ്പോൾ അന്നത്തെ യു.പി.എ സർക്കാർ ഞെട്ടി. എന്നാൽ കൊവിഡ് സമയത്ത് ആഗോള പ്രതിസന്ധിയുണ്ടായപ്പോൾ ശാന്തതയോടെയാണ് രാജ്യം നേരിട്ടത്. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ നേരിയ തോതിൽ മാത്രമാണ് ബാധിച്ചത്- നിർമ്മല പറഞ്ഞു.