മകളെ മർദ്ദിച്ച അങ്കണവാടി ടീച്ചർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് രക്ഷിതാക്കൾ 

Thursday 26 March 2026 1:47 AM IST

മാനന്തവാടി: മൂന്ന് വയസ്സുകാരിയായ മകളെ അപ്പപ്പാറ പാർസി അങ്കണവാടി ടീച്ചറായ ബിന്ദു മർദ്ദിച്ചതിനെതിരെ പൊലീസ്, ചൈൽഡ് ലൈൻ, ജില്ലാ കളക്ടർ എന്നിവർക്ക് പരാതി നൽകിയതായി അപ്പപ്പാറ, പാർസി ശ്രീരാമ നിവാസിൽ ബി.ആർ. ശിവരാജ്, എ.യു. അശ്വനി എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മാർച്ച് 6 ന് അങ്കണവാടിയിൽ വെച്ച് ഉറങ്ങാത്തതിന്റെ പേരിൽ വടികൊണ്ട് അടിച്ച് മകളെ പരിക്കേൽപ്പിക്കുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയപ്പോൾ കാലിന് ചതവുണ്ടെന്ന് ഡോക്ടർ അറിയിച്ചു. ഇതിന് ശേഷം ടീച്ചർ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തി. പരാതി നൽകാനായി സ്റ്റേഷനിൽ എത്തിയപ്പോൾ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇടപ്പെട്ട് പ്രശ്നം പരിഹരിക്കാമെന്നും ടീച്ചറെകൊണ്ട് മാപ്പ് പറയിപ്പിക്കാമെന്നും പറഞ്ഞു. ഇതിനെ തുടർന്ന് പാരാതി നൽകാതെ തിരികെ പോരുകയായിരുന്നു. പിറ്റെ ദിവസം അപ്പപ്പാറ പാൽസൊസൈറ്റിയിൽ വച്ച് പാർട്ടി നേതാക്കളുടെയും ജനപ്രതിനിധികളുടെയും മുമ്പാകെ ടീച്ചർ കുറ്റം സമ്മതിക്കുകയും മാപ്പ് പറയുകയും ചെയ്തു. എന്നാൽ ടീച്ചർ ഇപ്പോൾ തങ്ങൾക്കെതിരെ വ്യാജ പ്രചരണം നടത്തുകയും, വ്യക്തി വൈരാഗ്യ പേരിൽ പരാതി നൽകിയതാണെന്നും വരുത്തി തീർക്കുകയാണ്. ഈ മാസം 9ന് ചൈൽഡ് ലൈൻ അധികൃതർ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തിയെങ്കിലും യാതൊരു വിധ നടപടിയും സ്വീകരിച്ചില്ലെന്നും ഇവർ ആരോപിച്ചു.