സി.പി.എം ഉപ്പുവെച്ച കലം പോലെ പിണറായി ആർ.എസ്.എസുമായി ഒത്തുതീർപ്പിൽ: കെ.സി.

Friday 27 March 2026 12:14 AM IST
അഴീക്കോട് നിയോജകമണ്ഡലം യുഡിഎഫ് മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വനിതാ സംഗമം ഉദ്ഘാടനം ചെയ്യാനെത്തിയ കെ. സി. വേണുഗോപാല്‍ എം.പിയെ സ്വീകരിക്കുന്നു.

കണ്ണൂർ: തന്റെ പേരിലുള്ള കേസുകൾ ഒതുക്കിത്തീർക്കാൻ ആർ.എസ്.എസുമായി ഒത്തുതീർപ്പ് ചെയ്യുന്ന മുഖ്യമന്ത്രിയായി പിണറായി വിജയൻ അധഃപതിച്ചെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി. അഴീക്കോട് നിയോജകമണ്ഡലം യു.ഡി.എഫ് മേഖലാ കമ്മിറ്റി സംഘടിപ്പിച്ച വനിതാ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പാർട്ടി നയങ്ങൾക്ക് വിപരീതമായി മുഖ്യമന്ത്രി സംഘപരിവാറുമായി നടത്തുന്ന രഹസ്യബന്ധമാണ് പാർട്ടിയിൽ പൊട്ടിത്തെറിക്ക് കാരണമായതെന്നും ഇനിയും നിരവധി സി.പി.എമ്മുകാർ പാർട്ടി വിട്ട് പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു. ഉപ്പുവെച്ച കലം പോലെ സി.പി.എം മാറിക്കഴിഞ്ഞെന്നും സി.പി.എമ്മിന്റെ കോട്ടയായ കണ്ണൂരിൽ പോലും പ്രവർത്തകർ പിണറായി ഭരണത്തിൽ നിരാശരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്തെ വർഗീയമായി വിഭജിക്കുന്ന മോദിയുമായി കൈകോർക്കുന്ന പിണറായിയെ യഥാർത്ഥ കമ്യൂണിസ്റ്റുകാർ തിരിച്ചറിഞ്ഞുകഴിഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യു.ഡി.എഫ് അധികാരത്തിലെത്തിയാൽ കെ.എസ്.ആർ.ടി.സിയിൽ വനിതകൾക്ക് സൗജന്യ ബസ് യാത്ര ഉറപ്പാക്കും. സർക്കാർ സബ്സിഡിയിലൂടെ കെ.എസ്.ആർ.ടി.സിയെ പുനരുജ്ജീവിപ്പിക്കും. കോളേജ് വിദ്യാർഥിനികൾക്ക് പ്രതിമാസം ആയിരം രൂപ നൽകുന്ന പദ്ധതി നടപ്പാക്കും. ക്ഷേമ പെൻഷൻ 3000 രൂപയായി ഉയർത്തുന്നതും ഓരോ കുടുംബത്തിനും 25 ലക്ഷം രൂപയുടെ ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് ഉറപ്പാക്കുന്നതും യു.ഡി.എഫ് ഗ്യാരന്റി - അദ്ദേഹം പറഞ്ഞു. പി.എസ്.സി പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയിട്ടും ജോലി ലഭിക്കുന്നില്ലെന്നും എന്നാൽ ഇടതുപക്ഷ സഹയാത്രികർക്ക് പിൻവാതിൽ നിയമനം ലഭിക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ഉന്നത വിദ്യാഭ്യാസത്തിനും തൊഴിലിനുമായി ഇതര സംസ്ഥാനങ്ങളെ യുവതലമുറ ആശ്രയിക്കുമ്പോഴും പത്തുകൊല്ലം സർക്കാർ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടിയ ജനങ്ങൾ ഈ തിരഞ്ഞെടുപ്പിൽ മറുപടി നൽകുമെന്നും കെ.സി. വേണുഗോപാൽ അഭിപ്രായപ്പെട്ടു.