പദ്ധതി ചെലവ് 28,840 കോടി രൂപ; പുതിയതായി നിര്‍മിക്കാന്‍ പോകുന്നത് 100 വിമാനത്താവളങ്ങള്‍

Thursday 26 March 2026 11:37 PM IST

ന്യൂഡല്‍ഹി: പരിഷ്‌കരിച്ച ഉഡാന്‍ പദ്ധതി പ്രകാരം രാജ്യത്ത് നിലവിലുള്ള ഉപയോഗിക്കാത്ത എയര്‍ സ്ട്രിപ്സുകള്‍ വികസിപ്പിച്ച് പുതിയ 100 വിമാനത്താവളങ്ങള്‍ നിര്‍മ്മിക്കും. ഇതുവഴി 120 പുതിയ ലക്ഷ്യ സ്ഥാനങ്ങളിലേക്ക് സര്‍വീസുകളും നടത്തും. ഒരു വിമാനത്താവളത്തിന് 100 കോടി രൂപ വീതം ചെലവാക്കും. 28,840 കോടി വകയിരുത്തിയ പുതിയ ഉഡാന്‍ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭാ യോഗം അനുമതി നല്‍കി.

12,159 കോടി രൂപ ചെലവില്‍ എട്ട് വര്‍ഷമെടുത്താണ് 100 വിമാനത്താവളങ്ങള്‍ നിര്‍മ്മിക്കുകയെന്ന് കേന്ദ്രമന്ത്രി അശ്വനി വൈഷ്ണവ് അറിയിച്ചു. വരുമാനം കുറവുള്ള വിമാനത്താവളങ്ങളുടെ പ്രവര്‍ത്തന, അറ്റകുറ്റപ്പണി ചെലവിനായി കേന്ദ്ര സര്‍ക്കാര്‍ പ്രതിവര്‍ഷം 3.06 കോടി രൂപ വീതം നല്‍കും.

ഹിമാലയന്‍, വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഹെലികോപ്ടര്‍ യാത്ര പ്രോത്സാഹിപ്പിക്കാന്‍ 200 പുതിയ ഹെലിപ്പാഡുകളും പണിയും. ഒരു ഹെലിപ്പാടിന് 15 കോടി രൂപ വീതം ചെലവാക്കി എട്ടു വര്‍ഷം കൊണ്ടാണിത് പൂര്‍ത്തിയാക്കുക. ഇവിടങ്ങളില്‍ സര്‍വീസ് നടത്താന്‍ എച്ച്.എ.എല്‍ നിര്‍മ്മിച്ച ധ്രുവ്, ഡോര്‍ണിയര്‍ വിമാനങ്ങളും വാങ്ങും.

ഉഡാന്‍ വിമാനത്താവളങ്ങളില്‍ സര്‍വീസ് നടത്തുന്ന എയര്‍ലൈനുകള്‍ക്ക് അഞ്ച് വര്‍ഷത്തെ വയബിലിറ്റി ഗ്യാപ് ഫണ്ടിംഗും(വി.ജി.എഫ്) പ്രഖ്യാപിച്ചു. ആദ്യ രണ്ട് വര്‍ഷം 100% വി.ജി.എഫ് നല്‍കും. പരിഷ്‌കരിച്ച ഉഡാന്‍ പദ്ധതി വഴി നാലു കോടി കോടി യാത്രക്കാരെയാണ് ലക്ഷ്യമിടുന്നത്.