ചുവപ്പുകോട്ട പിടിക്കാൻ പോരാട്ടം

Friday 27 March 2026 12:22 AM IST

തൃശൂർ : രൂപീകരണം മുതൽ ഇടതുപക്ഷത്തിനൊപ്പം നിന്ന മണ്ഡലം. ഇത്തവണയും ചുവപ്പണിയുമെന്ന് എൽ.ഡി.എഫ് ഉറപ്പിച്ചു പറയുമ്പോൾ, അട്ടിമറി വിജയ പ്രതീക്ഷയിലാണ് യു.ഡി.എഫും എൻ.ഡി.എയും. തുടർച്ചയായി രണ്ടുതവണ മണ്ഡലത്തെ പ്രതിനിധീകരിച്ച ഇ.ടി. ടൈസൺ മാസ്റ്ററെ ഇത്തവണ പറവൂരിൽ പ്രതിപക്ഷ നേതാവിനെ നേരിടാൻ പാർട്ടി നിയോഗിച്ചതോടെയാണ് കയ്പമംഗലത്ത് മാറ്റമുണ്ടായത്. സി.പി.ഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗവും മുതിർന്ന നേതാവുമായ കെ.കെ. വത്സരാജിനെയാണ് മണ്ഡലം നിലനിറുത്താൻ എൽ.ഡി.എഫ് കളത്തിലിറക്കിയത്. 2011ൽ വി.എസ്. സുനിൽ കുമാറിലൂടെ തുടങ്ങിയ ഇടത് ആധിപത്യം വത്സരാജിലൂടെ തുടരാൻ ആകുമെന്നാണ് മുന്നണിയുടെ വിശ്വാസം. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റായിരുന്ന ടി.എം. നാസറിലൂടെ മണ്ഡലം തിരിച്ചുപിടിക്കാനാണ് യു.ഡി.എഫ് നീക്കം. കഴിഞ്ഞ തവണ ശോഭ സുബിൻ ഉയർത്തിയ ശക്തമായ പോരാട്ടം ഇത്തവണ വിജയത്തിലെത്തിക്കാമെന്നാണ് കണക്കുകൂട്ടൽ. അതേസമയം,എൻ.ഡി.എ കരുത്തനായ അതുല്യഘോഷ് വെട്ടിയാട്ടിലിനെ രംഗത്തിറക്കിയതോടെ മത്സരരംഗത്ത് സജീവമാകുന്നത്. ശ്രീനാരായണീയ പ്രസ്ഥാനങ്ങളിലെ സജീവ സാന്നിധ്യവും വ്യക്തിബന്ധങ്ങളുമുള്ള അതുല്യഘോഷ് ഇരുമുന്നണികൾക്കും ശക്തമായ വെല്ലുവിളിയാണ് ഉയർത്തുന്നത്.

മത്സരരംഗത്ത് ഏഴുപേർ

പ്രധാന മുന്നണികൾക്ക് പുറമെ ആം ആദ്മി പാർട്ടിയും എസ്.ഡി.പി.ഐയും ഉൾപ്പെടെ ഏഴു സ്ഥാനാർത്ഥികളാണ് ഇത്തവണ ജനവിധി തേടുന്നത്. കഴിഞ്ഞ തവണ എ.എ.പി മത്സര രംഗത്ത് ഉണ്ടായിരുന്നില്ല.

എസ്.ഡി.പി.ഐ: മുഹമ്മദ് റിയാസ് ആം ആദ്മി പാർട്ടി: ഇ.ആർ. ജയൻ സി.പി.ഐ (എം.എൽ): എം.എം. മനോജ് സ്വതന്ത്രൻ: പി. സുനിൽ

പ്രചാരണം അവസാന ലാപ്പിലേക്ക്

സ്ഥാനാർത്ഥി പ്രഖ്യാപനത്തിൽ മുന്നിലെത്തിയ എൽ.ഡി.എഫ് പഞ്ചായത്തുകൾ കേന്ദ്രീകരിച്ചുള്ള പര്യടനങ്ങൾ ആരംഭിച്ചു. കുടുംബയോഗങ്ങളും മറ്റുമായി ടി.എം. നാസറും അതുല്യഘോഷും മണ്ഡലത്തിൽ സജീവമാണ്.

കയ്പമംഗലം ആകെ: 1,82,716,

പുരുഷവോട്ടർമാർ : 88,067,

സ്ത്രീ വോട്ടർമാർ : 94,646,

ട്രാൻസ്‌ജെൻഡർ: 3

2021

വോട്ടന്മാർ ആകെ: 1,61,184 പുരുഷന്മാർ -74,662 സ്ത്രീകൾ-86,522