നെല്ല് സംഭരിക്കാൻ മില്ലുകളെത്തിയില്ല

Friday 27 March 2026 12:35 AM IST

കുട്ടനാട് : മുട്ടാർ കൃഷിഭവന് കീഴിലെ 16 ഏക്കർ വരുന്ന പള്ളിക്കടവ് ളായിക്കരി പാടശേഖരത്ത് കൊയ്ത്ത് കഴിഞ്ഞ് 10 ദിവസം പിന്നിട്ടിട്ടും നെല്ല് സംഭരിക്കാൻ സപ്ലൈകോ അധികൃതർ തയ്യാറാകുന്നില്ലെന്ന് ആക്ഷേപം. പാടത്ത് കൂട്ടിയിട്ടിരിക്കുന്ന നെല്ല് ഒരു മഴ പെയ്താൽ എപ്പോൾ വേണമെങ്കിലും നശിക്കാമെന്ന നിലയിലാണ്. നെല്ല് എന്ന് സംഭരിക്കുമെന്നറിയുവാനായി മുട്ടാർ കൃഷിഭവനിലും മങ്കൊമ്പ് പാ‌ഡി ഓഫീസിലുമായി കർഷകർ കയറി ഇറങ്ങാത്ത ദിവസങ്ങളില്ല. എന്നാൽ ഉത്തരവാദപ്പെട്ട ആരിൽ നിന്നും കൃത്യമായ മറുപടി ലഭിച്ചിട്ടില്ലെന്ന് അവർ പറഞ്ഞു. തിര‌ഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ചോദിക്കാനും പറയാനും ആരുമില്ലാത്ത സ്ഥിതിയിലാണെന്നും കർഷകർ കുറ്റപ്പെടുത്തുന്നു.