ഇറാന്റെ നാവിക മേധാവി അലിറേസയെ വധിച്ചു, യു.എസ്- ഇസ്രയേൽ സംയുക്ത ആക്രമണം
ടെഹ്റാൻ: ഹോർമുസ് കടലിടുക്കിലെ ഉപരോധത്തിന് മേൽനോട്ടം വഹിക്കുന്ന ഇറാന്റെ നാവിക മേധാവിമാരിൽ ഒരാളെ വധിച്ചെന്ന് ഇസ്രയേൽ. റെവല്യൂഷണറി ഗാർഡ് നാവിക സേനാ വിഭാഗം മേധാവി അലിറേസ തങ്ങ്സിരിയാണ് ( 64 ) കൊല്ലപ്പെട്ടത്. ഹോർമുസ് കടലിടുക്ക് അടച്ചിടാൻ പ്രേരിപ്പിച്ച ബുദ്ധികേന്ദ്രങ്ങളിൽ ഒരാളാണ് അലിറേസയെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സ് പറഞ്ഞു. യു.എസുമായി സഹകരിച്ചായിരുന്നു ദൗത്യം. ഇറാൻ വാർത്ത സ്ഥിരീകരിച്ചിട്ടില്ല.
ഇറാൻ സൈനികമായി തകർന്നെന്നും യുദ്ധം അവസാനിപ്പിക്കാൻ അവർ യാചിക്കുകയാണെന്നും യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവകാശപ്പെട്ടു. യു.എസുമായി ചർച്ച നടക്കുന്നില്ലെന്ന് ഇറാൻ ആവർത്തിച്ചതിനു പിന്നാലെയാണ് ട്രംപിന്റെ അവകാശവാദം.
# ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു
അബുദാബിയിൽ ഇറാൻ മിസൈലിന്റെ അവശിഷ്ടം പതിച്ച് ഇന്ത്യക്കാരനും പാകിസ്ഥാൻ സ്വദേശിയും കൊല്ലപ്പെട്ടു. ഒരു ഇന്ത്യക്കാരൻ അടക്കം മൂന്ന് പേർക്ക് പരിക്കേറ്റു. സ്വെയ്‌ഹാൻ സ്ട്രീറ്റിലായിരുന്നു സംഭവം. നിരവധി വാഹനങ്ങൾക്ക് കേടുപാടുണ്ട്. കൊല്ലപ്പെട്ട ഇന്ത്യക്കാരുടെ എണ്ണം 7 ആയി.
യു.എ.ഇ, സൗദി അറേബ്യ, കുവൈറ്റ്, ബഹ്റൈൻ എന്നിവിടങ്ങളെ ലക്ഷ്യമാക്കിയ ഇറാന്റെ മിസൈലുകളും ഡ്രോണുകളും തകർത്തു. കുവൈറ്റ് വിമാനത്താവളത്തിലെ ഇന്ധന ടാങ്കിൽ ഡ്രോൺ പതിച്ചു. ആളപായമില്ല
ഇസ്രയേലിലെ കഫ്ർ കാസിമിൽ ഇറാൻ വ്യോമാക്രമണത്തിൽ 6 പേർക്ക് പരിക്ക്. ടെൽ അവീവിൽ 4 പേർക്ക് പരിക്ക്
# ഇന്ത്യൻ കപ്പലുകൾ
കടത്തിവിടും
ഇന്ത്യയടക്കം അഞ്ച് സുഹൃദ് രാജ്യങ്ങൾക്ക് മുന്നിൽ ഹോർമുസ് കടലിടുക്ക് അടച്ചിട്ടില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി. ഇന്ത്യയ്ക്ക് പുറമേ റഷ്യ, ഇറാക്ക്, ചൈന, പാകിസ്ഥാൻ എന്നിവയുടെ കപ്പലുകളെയും കടത്തിവിട്ടെന്ന് അരാഗ്ചി പറഞ്ഞു. ശത്രുബന്ധമുള്ള കപ്പലുകളെ കടത്തിവിടില്ലെന്ന് ആവർത്തിച്ചു.
സൗദിയിലെ ദമാമിനും യു.എ.ഇയിലെ ഖോർഫക്കാനും ഇടയിൽ ഹോർമുസിന് ബദലായി ചരക്കുനീക്കത്തിനു പുതിയ കര - സമുദ്ര പാത തുറന്നു