ടിപ്പർ ലോറിയുമായി കൂട്ടിയിടിച്ചു, ആന്ധ്രയിൽ ബസിന് തീപിടിച്ച് 13 മരണം

Friday 27 March 2026 1:05 AM IST

 20 പേർക്ക് ഗുരുതര പരിക്ക്

അമരാവതി: കുർണൂൽ ദുരന്തത്തിനുശേഷം ആന്ധ്രാപ്രദേശിനെ നടുക്കി വീണ്ടും ബസപകടം. സ്വകാര്യ ബസ് ടിപ്പർ ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ തീപിടിത്തത്തിൽ 16 പേർക്ക് ദാരുണാന്ത്യം. മർക്കപുരം ജില്ലയിൽ ഇന്നലെ പുലർച്ചെ ആറോടെയായിരുന്നു

അപകടം. ബസും ലോറിയും പൂർണമായും കത്തി. എട്ടുപേർ സംഭവസ്ഥലത്തു വച്ചുതന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ 20ഓളം പേർ ചികിത്സയിലാണ്.

തെലങ്കാനയിലെ നിർമ്മലിൽനിന്ന് നെല്ലൂരിലേക്ക് പോകുകയായിരുന്നു ഹരികൃഷ്ണ ട്രാവൽസിന്റെ ഉടമസ്ഥതയിലുള്ള ബസ്. 40 യാത്രക്കാരാണുണ്ടായിരുന്നത്. തെലങ്കാനയിലേക്ക് കോൺക്രീറ്റ് ലോഡുമായി പോകുകയായിരുന്നു ലോറി. ബസ് ടിപ്പറിന്റെ ഡീസൽ ടാങ്കിലേക്ക് ഇടിച്ചുകയറുകയും തീ ആളിക്കത്തുകയുമായിരുന്നു. സംഭവത്തിൽ ഞെട്ടൽ രേഖപ്പെടുത്തിയ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടു. സ്റ്റിയറിംഗ് കുടുങ്ങിയതിനെ തുടർന്ന് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് ടിപ്പറിൽ ഇടിക്കുകയായിരുന്നെന്നാണ് ബസ് ഡ്രൈവർ പറയുന്നത്. ഉറങ്ങിപ്പോയതാണോ എന്നതടക്കം അന്വേഷിക്കും.

കഴിഞ്ഞ ഒക്ടോബർ 24ന് ആന്ധ്രായിലെ കുർണൂലിൽ ബസിന് തീപിടിച്ച് 20 പേർക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു.

അനുശോചനം

അറിയിച്ച് മോദി

അനുശോചനം രേഖപ്പെടുത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി മരിച്ചവരുടെ ബന്ധുക്കൾക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും പ്രഖ്യാപിച്ചു. ആന്ധ്രാ സർക്കാർ മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപയും പരിക്കേറ്റവർക്ക് രണ്ട് ലക്ഷം രൂപയും പ്രഖ്യാപിച്ചു . ആന്ധ്രാ ഉപമുഖ്യമന്ത്രി പവൻ കല്യാൺ,​ മന്ത്രി നര ലോകേഷ്,​ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി തുടങ്ങി നിരവധി പേർ അനുശോചനം അറിയിച്ചു.