എ.ഐ ജനറേറ്റഡ് വ്യാജ വിധി ഭീഷണി: സുപ്രീംകോടതി

Friday 27 March 2026 1:07 AM IST

ന്യൂഡൽഹി: എ.ഐ (നിർമ്മിതബുദ്ധി)​ ജനറേറ്റഡ് വ്യാജ വിധികൾ ജുഡിഷ്യറിക്ക് വലിയ ഭീഷണിയായി മാറിയിരിക്കുകയാണെന്ന് സുപ്രീംകോടതി. ഇന്ത്യയിൽ മാത്രമല്ല, ലോകവ്യാപകമായി ഭീഷണി നിലനിൽക്കുന്നു. കക്ഷികളടക്കം ജാഗ്രത പാലിക്കണമെന്ന് ജസ്റ്റിസുമാരായ രാജേഷ് ബിൻഡൽ,​ വിജയ് ബിഷ്‌ണോയ് എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. സിവിൽ കേസിലെ വാദം ബലപ്പെടുത്താൻ എ.ഐ ഉപയോഗിച്ച് ജനറേറ്റ് ചെയ്‌ത,​ ഇന്നുവരെ ഒരു കോടതിയും പുറപ്പെടുവിക്കാത്ത വിധികൾ സമർപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടി മഹാരാഷ്ട്രയിലെ സിനിമാ നി‌ർമ്മാണ കമ്പനിക്ക് ബോംബെ ഹൈക്കോടതി 50,​000 രൂപ പിഴയിട്ടിരുന്നു. കോടതിക്കോ ജീവനക്കാർക്കോ വിധികൾ കണ്ടെത്താനായില്ലെന്നും കോടതിയുടെ വിലയേറിയ സമയം നഷ്‌ടപ്പെടുത്തിയെന്നും വിമർശിച്ചു. എ.ഐ ടൂളുകൾ ഉപയോഗിക്കുമ്പോൾ കക്ഷികളും അഭിഭാഷകരും ജാഗ്രത പാലിക്കണം. ഉത്തരവാദിത്വ ബോധത്തോടെ പ്രവർത്തിക്കണമെന്നും നിർദ്ദേശിച്ചു. പരാമ‌ർശങ്ങൾക്കെതിരെ മുഹമ്മദ് യാസിൻ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. അങ്ങനെയൊരു വിധി സമർപ്പിച്ചിട്ടില്ലെന്ന് സിനിമാ നി‌ർമ്മാണ കമ്പനി വാദിച്ചപ്പോൾ, അതിലേക്ക് കടക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഹൈക്കോടതി ഉത്തരവിലെ പ്രതികൂല പരാമർശങ്ങൾ നീക്കി. എ.ഐ ജനറേറ്റഡ് വ്യാജ വിധികളുടെ വിഷയത്തിൽ സുപ്രീംകോടതി ഇതിനോടകം സ്വമേധയാ കേസെടുത്തതും രണ്ടംഗബെഞ്ച് ചൂണ്ടിക്കാട്ടി. എ.ഐ ഉപയോഗിച്ച് ആന്ധ്രാപ്രദേശിലെ വിചാരണക്കോടതി വിധിയെഴുതിയത് കണ്ടെത്തിയതിനെ പിന്നാലെയായിരുന്നു വിഷയത്തെ ഗൗരവത്തോടെ പരമോന്നത കോടതി സമീപിച്ചത്.