ബി.ജെ.പി നേതാക്കളെ ആക്രമിച്ച യുവാവ് അറസ്റ്റിൽ
- കൊച്ചി: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബി.ജെ.പി നേതാക്കളെ ആക്രമിച്ച കേസിൽ മരട് പി.വി.കെ തമ്പി റോഡ് ഇല്ലത്ത് പറമ്പിൽ അക്ഷയ് മനോജിനെ (20) മരട് പൊലീസ് അറസ്റ്റ് ചെയ്തു.
ബി.ജെ.പിയുടെ മരട് ഏരിയാ പ്രസിഡന്റെ കാട്ടിത്തറ രേവതി വീട്ടിൽ എ.ബി. മനോജ് (38), യുവമോർച്ച ജില്ലാ വൈസ് പ്രസിഡന്റ് കണ്ണന്തറ തുണ്ടിവീട്ടിൽ കെ.എസ്. സുജിത്ത് (35) എന്നിവർക്ക് നേരെയായിരുന്നു ആക്രമണം. ഇരുവരും പ്രചാരണ പ്രവർത്തനങ്ങൾക്കായി ബൈക്കിൽ പോകവേ ബുധനാഴ്ച രാത്രി എട്ടിന് പി.വി.കെ തമ്പി റോഡിലായിരുന്നു സംഭവം. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായതിനെ തുടർന്ന് കാപ്പ ചുമതപ്പെട്ടിട്ടുള്ള മരട് ഗ്രിഗോറിയൻ സ്കൂളിന് സമീപം സോമരാജിന്റെ നേതൃത്വത്തിൽ മൂന്നംഗ സംഘമാണ് ആക്രമിച്ചത്. ബൈക്ക് തടഞ്ഞ് നിർത്തിയ ശേഷം മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് മനോജിന്റെ തലയിലും വയറ്റത്തും മുഖത്തും കുത്തി പരിക്കേൽപ്പിച്ചു. തടയാൻ ശ്രമിച്ച സുജിത്തിനും മർദ്ദനമേറ്റു. എൻ.ഡി.എ സ്ഥാനാർത്ഥിക്കായി നോട്ടീസ് വിതരണത്തിന് പോവുകയാണെന്ന് പറഞ്ഞപ്പോൾ നിന്നെയൊക്കെ കൊല്ലുമെന്ന് ആക്രോശിച്ചാണ് ആക്രമിച്ചതെന്ന് മനോജ് പറഞ്ഞു.
പ്രതികൾ മദ്യലഹരിയിലായിരുന്നു. പ്രതികൾക്ക് രാഷ്ട്രിയ ബന്ധമില്ലെന്ന് പൊലീസ് പറഞ്ഞു. ഇന്നലെ രാവിലെയാണ് അക്ഷയ് മനോജിനെ പിടികൂടിയത്. ഇയാളെ കോടതിയിൽ ഹാജരാക്കി ബോസ്റ്റൽ സ്കൂളിൽ റിമാൻഡ് ചെയ്തു. മുഖ്യപ്രതി സോമരാജും മറ്റൊരു കൂട്ടാളിയും ഒളിവിലാണ്. വധശ്രമത്തിനാണ് കേസ്.