മനുഷ്യമുഖമുള്ളൊരു ഭരണാധികാരി!

Sunday 29 March 2026 1:34 AM IST

"ഇന്ന് നമുക്ക് അര നൂറ്റാണ്ടിന് മുമ്പു നടന്ന ഒരു സംഭവചിത്രമൊന്നു കണ്ടാലോ: കേരളത്തിലെ മുൻ മുഖ്യമന്ത്രി സി.അച്യുതമേനോൻ (1970-1977), തിരുവനന്തപുരം ഗവണ്മെൻ്റ് എഞ്ചിനീയറിംഗ് കോളേജിലെ (CET) ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് (Electronics and Communication Engineering - ECE) വിഭാഗം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ പങ്കെടുക്കുകയായിരുന്നു. അദ്ദേഹം, E.C Engineering-നെപ്പറ്റി അതിന്റെ തലവനായ പ്രൊഫസറോട് ഒരു അക്കാദമിക് സംശയം ചോദിച്ചു. ആ പ്രൊഫസർ, അപ്പോൾ മുഖ്യമന്ത്രിക്കു കൊടുക്കാനായി കെറ്റിലിൽ നിന്നും നല്ല ചൂടുള്ള ചായ, കപ്പിലേക്ക് ഒഴിക്കുകയായിരുന്നു. അപ്രതീക്ഷിതമായി മുഖ്യമന്ത്രിയിൽ നിന്നും അപ്രകാരമൊരു ചോദ്യമുണ്ടായപ്പോൾ, പ്രൊഫസറുടെ ശ്രദ്ധ പാളി. ഗ്ലാസിൽ പകർന്ന ചൂടു ചായ മുഖ്യമന്ത്രിയുടെ നെഞ്ചിൽ വീണു. സംഭവിച്ച തെറ്റിന്റെ ഗൗരവമോർത്ത്, ബോധമറ്റ് താഴെ വീഴാതിരിക്കാൻ പ്രൊഫസർ പാടുപെട്ടു. അദ്ദേഹം പേടിച്ചു വിറച്ചു നിന്നു. അച്യൂതമേനോന്, പ്രൊഫസർക്കു നേരെ ഗർജ്ജിക്കാമായിരുന്നു. എങ്കിൽ, മിക്കവാറും ആ പ്രൊഫസറുടെ കാര്യത്തിൽ അന്നുതന്നെ തീരുമാനമായേനെ. എന്നാൽ, അച്യൂതമേനോൻ, സമചിത്തതയോടെ, ഒന്നും സംഭവിക്കാത്തതുപോലെ, അക്ഷോഭ്യനായി പറഞ്ഞു: ഒരു ടൗവ്വൽ തരു! ഇതുകണ്ടിട്ട് എന്തു തോന്നുന്നു? അച്യൂതമേനോൻ ഒരു അപൂർവ വ്യക്തിത്വത്തിന്റെ ഉടമയായിരുന്നെന്നു തോന്നുന്നില്ലേ! അതിനാൽ, മുഖ്യമന്ത്രിക്കസേര ഒഴിഞ്ഞതിനുശേഷം ട്രാൻസ്പോർട്ട് ബസിലും, പൊതുഗതാഗത വാഹനങ്ങളിലും യാത്രക്കാരാകുന്നതിൽ അച്യൂതമേനോനും, പി.കെ. വാസുദേവൻ നായർക്കും, ഉമ്മൻചാണ്ടിക്കുമൊന്നും അതൊരു പ്രശ്നമേ ആയിരുന്നില്ല! അതിന് മുമ്പും, പിമ്പും നമ്മുടെ കേരളം വാണിരുന്നവർ വിഭിന്ന സംസ്കാരങ്ങളുടെ ഉടമകളായിരുന്നു! എന്നാലും, തിരുവിതാംകൂറിന്റെ പൊന്നുതമ്പുരാനായിരുന്ന ശ്രീ ചിത്തിര തിരുനാൾ മഹാരാജാവ് ഒരിക്കൽ ഓട്ടോറിക്ഷ യാത്രക്കാരനായ സംഭവവും ഒരു അപൂർവ സംസ്‌കാരത്തിന്റെ സ്മരണ!

ഞങ്ങളുടെ പ്രൈമറി സ്‌കൂളിലെ ഗുരുനാഥൻ ജനാർദനൻ സാർ കുട്ടികളോടു പറയുമായിരുന്നു: ആലോചിച്ച്, കുറച്ചു സംസാരിക്കുക, അപ്പോൾ തെറ്റുകളുടെ എണ്ണം കുറയും! ആയുഷ്ക്കാലം മുഴുവനും അനുഷ്ഠിക്കാവുന്ന ഉപദേശമല്ലേ? നന്നായി ചിന്തിച്ചു തീരുമാനിക്കേണ്ട കാര്യങ്ങൾ, ചിന്തിച്ചുതന്നെ തീരുമാനിക്കണ്ടേ?" ഇത്രയും പറഞ്ഞുകൊണ്ട്, പ്രഭാഷകൻ, സദസ്യരെ നോക്കിയപ്പോൾ, ഒരു അപസർപ്പക കഥ കേൾക്കുന്ന ഭാവമായിരുന്നു മിക്ക മുഖങ്ങളിലും കണ്ടത്. എല്ലാവരേയും വാത്സല്യപൂർവം നോക്കി പുഞ്ചിരിച്ചുകൊണ്ട് പ്രഭാഷകൻ ഇപ്രകാരം തുടർന്നു: " എന്താണ് സംസ്കാരം, അഥവാ ആരാണ് സംസ്കാരസമ്പന്നനെന്നു ചിന്തിച്ചിട്ടുണ്ടോ? ഒരു സമൂഹത്തിന്റെ ജീവിതരീതികൾ, ആചാരങ്ങൾ, വിശ്വാസങ്ങൾ, കല, വേഷവിധാനം, ഭാഷ, പെരുമാറ്റ രീതികൾ എന്നിവയുടെ ആകെത്തുകയാണ് സംസ്കാരം. ഇത് സ്ഥിരമല്ല, കാലാനുസൃതമായി മാറ്റങ്ങൾക്ക് വിധേയമാണ്. ഭൂപ്രകൃതി, ചരിത്രം, വിദ്യാഭ്യാസം എന്നിവ സംസ്കാരത്തെ സ്വാധീനിക്കുന്നു. സംസ്കാരത്തിന്റെ പ്രധാന വശങ്ങൾ:- ജീവിതശൈലി: ഭക്ഷണ രീതികൾ, വസ്ത്രധാരണം, വീട്, വിനോദങ്ങൾ എന്നിവ. ആചാരങ്ങളും, വിശ്വാസങ്ങളും: ഗോത്രപരമായ പ്രത്യേകതകൾ, മതാചാരങ്ങൾ, അനുഷ്ഠാനങ്ങൾ. കലയും സാഹിത്യവും: സംഗീതം, നൃത്തം, ചിത്രകല, സാഹിത്യം എന്നിവ. മാറ്റം: കാലത്തിനനുസരിച്ച് വികസനവും, സാങ്കേതിക വിദ്യയും സംസ്കാരത്തെ മാറ്റുന്നു. പ്രാദേശികത: ഓരോ പ്രദേശത്തിനും (ഉദാഹരണത്തിന്: മധ്യതിരുവിതാംകൂർ സംസ്കാരം/ഓണാട്ടുകര സംസ്കാരം) തനതായ സവിശേഷതകളുണ്ട്. വിദ്യാഭ്യാസം, സാമ്പത്തിക നില, ശാസ്ത്രീയ മുന്നേറ്റങ്ങൾ എന്നിവ സംസ്കാരത്തെ നിർണ്ണയിക്കുന്ന ഘടകങ്ങളാണ്. സമൂഹത്തിൽ മറ്റുള്ളവരോട് ബഹുമാനത്തോടെയും, മര്യാദയോടെയും, അച്ചടക്കത്തോടെയും പെരുമാറുന്നതിനെയാണ് മാന്യമായ പെരുമാറ്റം (Good behavior/Manners) എന്ന് പറയുന്നത്. ഇത് വ്യക്തിത്വത്തിന്റെ അടയാളമാണ്. വിനയം, സത്യസന്ധത, കൃത്യനിഷ്ഠ, സംസാരിക്കുമ്പോഴുള്ള മാധുര്യം എന്നിവ ഇതിൽ ഉൾപ്പെടുന്നു. അപ്രകാരം മാന്യതയുള്ള, മനുഷ്യമുഖമുള്ള ഒരു ഭരണാധികാരിയെ നമുക്കു കിട്ടുമോ?" ഇപ്രകാരം, പ്രഭാഷകൻ നിർത്തിയപ്പോൾ, സദസ്യരെല്ലാവരും എന്തോ തീരുമാനിച്ചുറച്ചപോലെ പരസ്പരം നോക്കുന്നതു കണ്ടു.