'ഹമാസിനെ പിന്തുണച്ചു, ഒക്‌ടോബർ ഏഴിലെ ആക്രമണം ആഘോഷിച്ചു'; ഡോക്‌ടർ അറസ്റ്റിൽ

Friday 27 March 2026 11:20 AM IST

ലണ്ടൻ: പാലസ്തീൻ തീവ്രവാദി ഗ്രൂപ്പായ ഹമാസിനെ പിന്തുണയ്ക്കുകയും വംശീയ വിദ്വേഷം പ്രചരിപ്പിക്കുകയും ചെയ്ത ഡോക്‌ടർ അറസ്റ്റിൽ. ലണ്ടനിലെ നാഷണൽ ഹെൽത്ത് സർവീസിലെ ഡോക്‌ടറായ റെഹ്‌മെ അലാദ്വാൻ (31) ആണ് അറസ്റ്റിലായത്. സൗത്ത് ഗ്ലൗസെസ്റ്റർഷെയറിലെ പിൽനിങ്ങിൽ നിന്നുള്ള ഡോക്ടറെ നേരത്തെയുള്ള അറസ്റ്റിന്റെ ജാമ്യവ്യവസ്ഥകൾ ലംഘിച്ചതിന് വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. ഹമാസിന് പലതവണയായി പിന്തുണ നൽകിയെന്ന കുറ്റമാണ് അലദ്വാനെതിരെ ചുമത്തിയിരിക്കുന്നത്.

കഴിഞ്ഞവർഷം നവംബർ 19ന് വംശീയ വിദ്വേഷം വളർത്താൻ ഉദ്ദേശിച്ചുകൊണ്ട് ഭീഷണിപ്പെടുത്തുന്നതോ അധിക്ഷേപിക്കുന്നതോ അപമാനിക്കുന്നതോ ആയ എഴുത്തുകൾ പ്രസിദ്ധീകരിച്ചതിനും വിതരണം ചെയ്തതിനും അലദ്വാനെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്. സമൂഹമാദ്ധ്യമ കമന്റുകളിലൂടെയും ഓൺലൈനിൽ പോസ്റ്റുചെയ്ത ഉള്ളടക്കങ്ങളിലൂടെയുമാണ് ഡോക്‌ടർ ഹമാസിന് പിന്തുണ നൽകിയത്.

'ഇസ്രേയൽ അപമാനിക്കപ്പെട്ട ദിവസം' എന്നാണ് ഒക്‌ടോബർ ഏഴിലെ ഹമാസ് ആക്രമണ വാർഷികത്തെ അലദ്വാൻ വിശേഷിപ്പിച്ചത്. ഇസ്രയേൽ യുദ്ധത്തിൽ പാലസ്തീന് പിന്തുണ നൽകികൊണ്ടും ഡോക്‌ടർ രംഗത്തെത്തിയിരുന്നു. ലണ്ടനിലെ റോയൽ ഫ്രീ ആശുപത്രിക്കെതിരെയുള്ള സോഷ്യൽ മീഡിയ പോസ്റ്റുകളുടെ പേരിൽ ജനറൽ മെഡിക്കൽ കൗൺസിലും അലദ്വാനെതിരെ അന്വേഷണം നടത്തുന്നുണ്ട്. നിലവിൽ റിമാൻഡിൽ കഴിയുന്ന അലദ്വാനെ നാളെ വെസ്റ്റ്‌മിൻസ്റ്റർ മജിസ്‌ട്രേറ്റ്‌സ് കോടതിയിൽ ഹാജരാക്കും.