അവിഹിത ബന്ധത്തെചൊല്ലി തർക്കം, അമ്മയെ കൊലപ്പെടുത്താൻ ശ്രമിച്ച യുവതിയെയും സഹോദരനെയും കുത്തിക്കൊന്ന് 16കാരൻ
ബംഗളൂരു: അവിഹിത ബന്ധത്തെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് രണ്ടുപേരെ കുത്തിക്കൊന്ന് പ്രായപൂർത്തിയാകാത്ത ആൺകുട്ടി. ബംഗളൂരുവിലെ പീനിയയിലാണ് സംഭവം. വീട്ടിൽ അതിക്രമിച്ചു കയറി സ്വന്തം അമ്മയെ കൊലപ്പെടുത്താൻ ശ്രമിച്ച യുവതിയെയും സഹോദരനെയുമാണ് 16കാരൻ കുത്തിക്കൊലപ്പെടുത്തിയത്. മല്ലെഗൗഡയുടെ ഭാര്യ യമുന (36), സഹോദരൻ സുദീപ് (34) എന്നിവരാണ് കൊല്ലപ്പെട്ടത്.
കൊല്ലപ്പെട്ട യമുനയുടെ ഭർത്താവ് മല്ലെഗൗഡയും, പ്രതിയായ ആൺകുട്ടിയുടെ അമ്മ ഛായയും തമ്മിൽ ദീർഘകാലമായി പ്രണയത്തിലായിരുന്നു. ഈ ബന്ധത്തെ ചോദ്യം ചെയ്യാനാണ് യമുനയും സഹോദരൻ സുദീപും ചേർന്ന് ഛായയുടെ വീട്ടിലെത്തിയത്.
കൈയിൽ കത്തിയുമായി ഇരുവരും ഛായയുടെ വീട്ടിൽ അതിക്രമിച്ചു കയറുകയും ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തു. തന്റെ അമ്മയുടെ ജീവൻ അപകടത്തിലാകുന്നത് കണ്ട് 16കാരൻ, ഇവരുടെ കൈയിലുണ്ടായിരുന്ന ആയുധം പിടിച്ചുവാങ്ങി ഇരുവരെയും മാരകമായി കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒന്നിലധികം തവണ ഗുരുതരമായി കുത്തേറ്റ ഇരുവരും സംഭവസ്ഥലത്ത് തന്നെ മരിച്ചു.
കൊലപാതകത്തിന് ശേഷം ഭയന്നുപോയ കുട്ടി വീടിനുള്ളിലെ ഒരു മുറിയിൽ കയറി വാതിലടച്ചു. വിവരമറിഞ്ഞ് പൊലീസ് എത്തിയെങ്കിലും വാതിൽ തുറക്കാൻ കുട്ടി തയ്യാറായില്ല. ഒടുവിൽ പിതാവ് എത്തി സംസാരിച്ചതിന് ശേഷമാണ് മുറിക്ക് പുറത്തിറങ്ങിയത്. പീനിയ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി. പ്രായപൂർത്തിയാകാത്ത പ്രതിയായതിനാൽ ജുവനൈൽ നിയമപ്രകാരമുള്ള നടപടികളാണ് സ്വീകരിക്കുന്നത്.