മലയോരത്ത് വന്യമൃഗശല്യവും പട്ടയവും പ്രധാന ചർച്ചാവിഷയം

Saturday 28 March 2026 12:54 AM IST

മുണ്ടക്കയം : തിരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിച്ചതോടെ മലയോര മേഖലയിൽ പ്രധാന ചർച്ചാവിഷയം വന്യമൃഗശല്യവും, പട്ടയവുമാണ്. കോരുത്തോട്, പുഞ്ചവയൽ, പമ്പാവാലി, മുണ്ടക്കയം, കൂട്ടിക്കൽ, പാറത്തോട്, എരുമേലി തുടങ്ങിയ ഇടങ്ങളിലാണ് പ്രശ്നം രൂക്ഷം. നിരവധി കുടുംബങ്ങൾക്ക് പട്ടയം വിതരണം ചെയ്യാൻ കഴിഞ്ഞെങ്കിലും ഇപ്പോഴും ലഭിക്കാത്തവർ ഏറെയാണ്. പട്ടയം ഇല്ലാത്തതിനാൽ മക്കളുടെ വിദ്യാഭ്യാസത്തിനും വീടുനിർമ്മാണത്തിനുമടക്കം ബാങ്കിൽ നിന്ന് ലോണെടുക്കാൻ പോലും പലർക്കുമാകുന്നില്ല. പതിറ്റാണ്ടുകളായി തങ്ങൾ വസിക്കുകയും കൃഷി ചെയ്യുകയും ചെയ്യുന്ന ഭൂമി വനമേഖലയായി പ്രഖ്യാപിക്കുന്നതാണ് പമ്പാവാലി അടക്കമുള്ള മേഖലയിലെ കർഷകർ നേരിടുന്ന പ്രശ്നം. തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തുന്ന വിവിധ മുന്നണി നേതാക്കളോട് ജനങ്ങൾ ഇക്കാര്യം പറയുന്നുണ്ട്. കഴിഞ്ഞ ഏതാനും വർഷങ്ങളായി ആന, കാട്ടുപന്നി, കാട്ടുപോത്ത് അടക്കമുള്ള വന്യമൃഗങ്ങൾ ജനവാസ മേഖലയിലേക്ക് ഇറങ്ങി വ്യാപക നാശനഷ്ടം ഉണ്ടാക്കുന്നത് പതിവു സംഭവമായി. വന്യമൃഗ ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവരും, പരിക്കേറ്റവരും നിരവധി.

കാട്ടുപന്നിയെക്കൊണ്ട് പൊറുതിമുട്ടി

വനാതിർത്തികളിൽനിന്ന് മാറി ജനങ്ങൾ തിങ്ങിപ്പാർക്കുന്ന മേഖലയിലും കാട്ടുപന്നിശല്യം രൂക്ഷമാണ്. കോടികൾ മുടക്കി വനാതിർത്തി മേഖലയിൽ സോളാർ ഫെൻസിംഗ് അടക്കമുള്ള സുരക്ഷാക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നുണ്ടെങ്കിലും ഇവയുടെ ശല്യത്തിന് കുറവില്ല. പരിപാലനം കൃത്യമായി നടക്കാത്തതിനാൽ സോളാർവേലികൾ നാശത്തിലാണ്. ഇത് വന്യമൃഗങ്ങൾക്ക് എളുപ്പത്തിൽ വരാൻ സഹായിക്കുന്നു. ജനവാസ മേഖലയിൽ ഇറങ്ങുന്ന കാട്ടുപന്നികളെ വെടിവച്ചു കൊല്ലുന്നതിൽ വനംവകുപ്പിന്റെ നിലപാടുകൾ തടസം നിൽക്കുകയാണ്.