ഏറ്റുമാനൂരിൽ വികസനമുരടിപ്പ്, കടലാസ് പ്രഖ്യാപനങ്ങൾ മാത്രം : നാട്ടകം സുരേഷ്

Saturday 28 March 2026 12:55 AM IST

കോട്ടയം : ഏറ്റുമാനൂർ മണ്ഡലത്തിൽ അഞ്ചുവർഷത്തിനുള്ളിൽ എടുത്തു പറയാവുന്ന ഒരു വികസനവും ഉണ്ടായിട്ടില്ലെന്ന് യു.ഡി.എഫ് സ്ഥാനാർത്ഥി നാട്ടകം സുരേഷ് കോട്ടയം പ്രസ് ക്ലബിന്റെ 'സ്ഥാനാർത്ഥി സംസാരിക്കട്ടെ' പരിപാടിയിൽ കുറ്റപ്പെടുത്തി. പുതിയ ഒരു വികസന പ്രവർത്തനവും നടത്താതെ പഴയത് ഊതിപ്പെരുപ്പിച്ച് കാണിക്കുകയാണ്. അടിസ്ഥാന ജനകീയപ്രശ്നങ്ങൾക്ക് പരിഹാരം കാണാനായില്ല. രണ്ടു മഴപെയ്താൽ പടിഞ്ഞാറൻ മേഖലയിലെ ജനങ്ങൾ ദുരിതാശ്വാസ ക്യാമ്പുകളിലാകും.നെല്ല് സംഭരണ പ്രശ്നം കീറാമുട്ടിയായി തുടരുന്നു. ടൂറിസ്റ്റ് കേന്ദ്രമായ കുമരകത്ത് കെ.എസ്.ഇ.ബി സബ് സ്റ്റേഷനില്ല, ഫയർ സ്റ്റേഷനില്ല, 24 മണിക്കൂർ ഡോക്ടറുടെ സേവനം ലഭിക്കുന്ന ആശുപത്രിയില്ല. കുടിവെള്ള പ്രശ്നം, വോൾട്ടേജ് ക്ഷാമം പരിഹാരമായിട്ടില്ല . തിരുവാർപ്പ് അട്ടിപീടിക റോഡ്, ചീപ്പുങ്കൽ മണിയാപറമ്പ് റോഡ്, കരിയിൽ , നീണ്ടൂർ, മാന്നാനം പാലം നിർമ്മാണം ആരംഭിച്ചിട്ടില്ല.

കോണത്താറ്റ് പാലം നിർമ്മാണത്തിൽ അഴിമതി

ചെങ്ങളം സർക്കാർ സ്കൂളിന് നല്ലൊരു കെട്ടിടം പോലുമില്ല

അയ്മനത്ത് സ്പോർട്സ് കോംപ്ലക്സ് കെട്ടിടം പണിയിൽ അഴിമതി

ഏറ്റുമാനൂരിൽ ഗതാഗതക്കുരുക്കിന് പരിഹാരം കാണാനായില്ല

ഫ്ലൈ ഓവർ , റിംഗ് റോഡ് പ്രഖ്യാപനം കടലാസിൽ മാത്രം

ഉമ്മൻചാണ്ടി സർക്കാർ ആരംഭിച്ച ബൈപ്പാസ് മാത്രമാണുള്ളത്

കോട്ടയം - കുമരകം റോഡ് വീതി കൂട്ടൽ എങ്ങുമെത്തിയില്ല

കുമരകം കോണത്താറ്റ് പാലം നിർമ്മാണം എസ്റ്റിമേറ്റ് 14 കോടിയായിരുന്നു

പിന്നീട് 24.5 കോടിയാക്കി, പാലം ചെറുതാക്കിയപ്പോൾ എസ്റ്റിമേറ്റ് തുക കൂടി

പത്തുകോടിയിലേറെ രൂപയുടെ അഴിമതി ഇതിൽ നടന്നു

മെഡിക്കൽ കോളേജിലെ വികസനം എം.എൽ.എയുടെ നേട്ടമല്ല

''പല പദ്ധതികളും ഉമ്മൻചാണ്ടി സർക്കാർ തുടക്കമിട്ടതാണ്. അഞ്ചുവർഷത്തിനുള്ളിൽ നടപ്പാക്കിയ പുതിയ പദ്ധതികൾ ഏതൊക്കെ എന്നു ചൂണ്ടിക്കാട്ടാൻ വെല്ലുവിളിക്കുന്നു.

-നാട്ടകം സുരേഷ്