കൂത്തുപറമ്പിൽ പുതുമുഖ പോര്

Friday 27 March 2026 10:01 PM IST

കണ്ണൂർ: പ്രധാന മുന്നണികൾ പുതുമുഖങ്ങളെ ഇറക്കിയ കൂത്തുപറമ്പ് മണ്ഡലത്തിൽ ആവേശപ്പേരിലേക്ക്. എൽ.ഡി.എഫ് ആധിപത്യം ഉറപ്പിച്ച മണ്ഡലത്തിൽ ഏതുവിധേനയും കരുത്തു കാട്ടുമെന്ന പ്രഖ്യാപനമാണ് യു.ഡി.എഫും എൻ.ഡി.എയും നടത്തുന്നത്.

ആകെ 205308 വോട്ടർമാരാണ് ഈ മണ്ഡലത്തിൽ ഉള്ളത്. 100082 പുരുഷവോട്ടർമാരും 105226 സ്ത്രീവോട്ടർമാരും.

കൂത്തുപറമ്പ്, പാനൂർ നഗരസഭകളും കോട്ടയം, കുന്നോത്തുപറമ്പ്, മൊകേരി, പാട്യം, തൃപ്പങ്ങോട്ടൂർ പഞ്ചായത്തുകളും ഉൾക്കൊള്ളുന്നതാണ് കൂത്തുപറമ്പ് അസംബ്ലി മണ്ഡലം. ഇതിൽ പാനൂർ നഗരസഭയും കുന്നോത്തുപറമ്പ്, തൃപ്പങ്ങോട്ടൂർ പഞ്ചായത്തുകളും യു.ഡി.എഫ് ഭരണവും ബാക്കി എൽ.ഡി.എഫിന്റെ നിയന്ത്രണത്തിലും. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 9541 വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് എൽ.ഡി.എഫിലെ കെ.പി. മോഹനൻ ജയിച്ചത്. കെ.പി.മോഹനന് 70626 വോട്ടും യുഡിഎഫ് സ്ഥാനാർഥി പൊട്ടങ്കണ്ടി അബ്ദുള്ളയ്ക്ക് 61085 വോട്ടും എൻ.ഡി.എ സ്ഥാനാർത്ഥി സി സദാനന്ദന് 21212 വോട്ടും ലഭിച്ചു. 80.12 ശതമാനം പോളിംഗായിരുന്നു അന്ന് രേഖപ്പെടുത്തിയത്. എന്നാൽ 2024ലെ ലോകസഭാ തിരഞ്ഞെടുപ്പിൽ വടകര മണ്ഡലത്തിന്റെ ഭാഗമായ കൂത്തുപറമ്പിൽ യു.ഡി.എഫ് 10788 വോട്ടിന്റെ ഭൂരിപക്ഷം നേടി. പിന്നീട് നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് 11524 വോട്ടിന്റെ ഭൂരിപക്ഷത്തിലെത്തി.

പി.ആറിന്റെ ലെഗസി ആർ.ജെ.ഡിയുടെ പി.കെ.പ്രവീണാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി. മുൻ എം.എൽ.എ കെ.പി.മോഹനന്റെ ജ്യേഷ്ഠൻ കെ.പി.ദിവാകരന്റെ മകനും പ്രശസ്ത സോഷ്യലിസ്റ്റ് പി.ആർ.കുറുപ്പിന്റെ ചെറുമകനുമാണ് ഇദ്ദേഹം. പാനൂർ നഗരസഭ കൗൺസിലർ, പഞ്ചായത്ത് അംഗം എന്നീ നിലകളിലുള്ള പ്രവർത്തന പരിചയവുമുണ്ട്. ഇടതു സർക്കാർ നടപ്പാക്കിയ വികസനക്ഷേമ പ്രവർത്തനം മുൻനിർത്തി മണ്ഡലം നിലനിർത്തുകയെന്നതാണ് പ്രചാരണ ലക്ഷ്യം.

ചുരമിറങ്ങിയെത്തിയ എതിരാളി മുസ്ലിം ലീഗിന്റെ ദേശീയ നേതൃത്വത്തിലെ ആദ്യ വനിതാ പ്രതിനിധിയായ ജയന്തി രാജനെയാണ് യു.ഡി.എഫ് ഇറക്കിയിരിക്കുന്നത്. വയനാട് പുൽപ്പള്ളി ഇരുളം സ്വദേശിയായ ജയന്തി, പൂതാടി, പനമരം ബ്ലോക്ക് പഞ്ചായത്ത് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. സർക്കാരിന്റെ പോരായ്മകളും വികസന വിഷയങ്ങളും ആയുധമാക്കിയാണ് ജയന്തിയുടെ പ്രചാരണം.

വെല്ലുവിളിയുമായി എൻഡിഎ ബിജെപി കണ്ണൂർ സൗത്ത് ജില്ലാ ജനറൽ സെക്രട്ടറിയും പാനൂർ പുത്തൂർ സ്വദേശിയുമായ അഡ്വ.ഷിജിലാൽ ആണ് എൻ.ഡി.എ സ്ഥാനാർത്ഥി. ബി.ജെ.പി പ്രസിഡന്റ്, ലീഗൽ സെൽ കൺവീനർ, അഭിഭാഷക പരിഷത്ത് സംസ്ഥാന സമിതി അംഗം എന്നീ നിലകളിൽ സജീവ പ്രവർത്തനം നടത്തിവന്ന ഷിജിലാൽ കേന്ദ്ര സർക്കാരിന്റെ വികസനക്ഷേമ പദ്ധതികളും സംസ്ഥാന സർക്കാരിന്റെ വൈഫല്യങ്ങളും ഉയർത്തിക്കാട്ടിയാണ് വോട്ട‌ർമാരെ സമീപിക്കുന്നത്.

2021 വോട്ടിംഗ് നില

ആകെ വോട്ടർമാർ 194344 പോൾ ചെയ്തത് 155709 ശതമാനം 80. 12 കെ.പി.മോഹനൻ ( എൽ.ഡി.എഫ്) 70626 പൊട്ടങ്കണ്ടി അബ്ദുള്ള ( യു.ഡി.എഫ്) 61085 സി. സദാനന്ദൻ ( എൻ.ഡി.എ)21212 ഭൂരിപക്ഷം 9541

2024 ലോക്‌സഭ

യു.ഡി.എഫ്. ഭൂരിപക്ഷം 10788

2025 തദ്ദേശം

എൽ.ഡി.എഫ്. ഭൂരിപക്ഷം 11524