പാളയം മാർക്കറ്റ് നവീകരണം പാതിവഴിയിൽ, പട്ടിണിയിലായി വ്യാപാരികൾ
തിരുവനന്തപുരം:പാളയം മാർക്കറ്റിൽ പുതിയ ഷോപ്പിംഗ് കോംപ്ലക്സ് നിർമ്മാണത്തിനായി കച്ചവടക്കാരെ ഒഴിപ്പിച്ച് മാസങ്ങളായിട്ടും,പണി ഏങ്ങുമെത്താത്തതിൽ പ്രതിഷേധം ശക്തം.വലിയ വാഗ്ദാനങ്ങൾ നൽകി വ്യാപാരികളെ ഒഴിപ്പിച്ച നഗരസഭ,പിന്നീട് യാതൊരു നടപടിയുമെടുത്തില്ല.പഴയ ടെൻഡർ റദ്ദാക്കിയതോടെ പണിയെന്ന് തുടങ്ങുമെന്ന് അറിയില്ലെന്ന് വ്യാപാരികൾ പറയുന്നു.
10 മാസം മുമ്പാണ് പുതിയ കെട്ടിടനിർമ്മാണത്തിനായി മാർക്കറ്റിലെ മുന്നൂറോളം കച്ചവടക്കാരെ ഒഴിപ്പിച്ചത്. പുതിയ ഷോപിംഗ് കോംപ്ലക്സ് വന്നാൽ നിരവധി കച്ചവടക്കാർക്ക് അവസരവും, സൗകര്യങ്ങളോടുകൂടിയ കടമുറികളുമായിരുന്നു വാഗ്ദാനം.എന്നാൽ നിലവിൽ ഉള്ള കച്ചവടം പോലും നിലച്ചിരിക്കുകയാണ്.
കൂടാതെ ഒഴിപ്പിച്ച കച്ചവടക്കാർക്ക് കോർപ്പറേഷൻ നൽകിയ മൂന്നുനില താത്കാലിക കെട്ടിടത്തിൽ അടിസ്ഥാന സൗകര്യവുമില്ല.പണി തുടങ്ങുന്നതിനായി ആദ്യം കൊടുത്ത കരാറ് നിലവിൽ റദ്ദാക്കുകയും പുതിയ കരാറിനായുള്ള നടപടിക്രമങ്ങൾ നടക്കുന്നുണ്ടെന്നുമാണ് നഗരസഭ അധികൃതരുടെ ഭാഗത്ത് നിന്നുള്ള വാദം. എന്നാൽ ഇതുവരെയായും അതിനുള്ള ഒരു നടപടികളും തുടങ്ങിയിട്ടില്ലെന്ന് വ്യാപാരികൾ ആരോപിച്ചു.എത്രയും വേഗം പണി പൂർത്തിയാക്കണമെന്നാണ് കച്ചവടക്കാരുടെ ആവശ്യം.
ഇടയ്ക്കും മുറയ്ക്കും നിർമ്മാണം
മാർക്കറ്റ് പൊളിച്ച് കൂട്ടിയിട്ടിരുന്ന കെട്ടിടാവശിഷ്ടങ്ങളും മറ്റും കോരി മാറ്റുന്നതാണ് നിലവിൽ നടക്കുന്നത്.
ജീവനക്കാരെ ഒഴിപ്പിക്കുന്ന സമയത്ത് ഒമ്പത് മാസത്തിനുള്ളിൽ പുതിയ കെട്ടിടത്തിലേക്ക് മാറ്റുമെന്നായിരുന്നു അധികൃതരുടെ ഉറപ്പ്.
പല തവണയായി ബന്ധപ്പെട്ട അധികൃതരെയെല്ലാം കണ്ട് സംസാരിച്ചിരുന്നു. എന്നിട്ടും നടപടിയൊന്നുമുണ്ടായില്ല.
എസ്.എസ്.മനോജ്,സംസ്ഥാന പ്രസിഡന്റ്,
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി