വീണ്ടും കളം പിടിക്കുമോ, മനംകവർന്ന ആം ആദ്മി..?
തൃശൂർ: ചൂലുമായി വന്ന് സാധാരണക്കാരന്റെ മനംകവർന്ന എ.എ.പി, 2014 ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് കേരളത്തിലും ഓളം സൃഷ്ടിച്ചു. 15 മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികൾ, 3.3 ലക്ഷം വോട്ടുകൾ നേടി. കേരളത്തിലെ മൂന്ന് മുന്നണികൾക്കും ബദലാകുമെന്ന് കരുതിയ എ.എ.പി വീണ്ടും കളം നിറയ്ക്കാനുള്ള കാത്തിരിപ്പിലാണ്. ഡൽഹിയിലെ അഴിമതി വിരുദ്ധ പ്രസ്ഥാനമെന്ന നിലയിൽ ആം ആദ്മിയുടെ പ്രതീക്ഷയായാണ് 2012 നവംബറിൽ എ.എ.പി രൂപംകൊണ്ടത്.
2014ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ കേരളത്തിൽ 1.9 ശതമാനം വോട്ടുവിഹിതം നേടിയെങ്കിലും പിന്നീട് 2019ലും 2024ലും സ്ഥാനാർത്ഥികളെ നിറുത്തിയില്ല. ദേശീയ രാഷ്ട്രീയത്തിൽ ഇന്ത്യാ മുന്നണിയുടെ ഭാഗമായതിനാൽ കേരളത്തിൽ സ്ഥാനാർത്ഥികളില്ലെന്നായിരുന്നു വാദം. 2016, 2021 നിയമസഭാ തിരഞ്ഞെടുപ്പുകളിലും മത്സരിച്ചെങ്കിലും മോശമായിരുന്നു പ്രകടനം, 2016ൽ വോട്ടുവിഹിതം വെറും 0.1 ശതമാനം മാത്രം.
2025ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ മൂന്ന് ജനപ്രതിനിധികൾ വിജയിച്ചെന്നും ഇക്കുറി നിയമസഭാ തിരഞ്ഞെടുപ്പിൽ നല്ല മത്സരം കാഴ്ചവയ്ക്കുമെന്നും എ.എ.പി സംസ്ഥാന സെക്രട്ടറി ഷക്കീർ അലി പറയുന്നു. ഇക്കുറി 54 പേർ നിയമസഭാ തിരഞ്ഞെടുപ്പിൽ എ.എ.പി സ്ഥാനാർത്ഥികളായുണ്ട്. തൃശൂരിലെ 13 മണ്ഡലങ്ങളിൽ 12ലും ഇത്തവണ എ.എ.പിക്ക് സ്ഥാനാർത്ഥികളുണ്ട്.
2014ൽ അത്ഭുതം..!
2014 ലോക്‌സഭാ തിരഞ്ഞെടുപ്പിലായിരുന്നു എ.എ.പി വിസ്മയം. എറണാകുളത്ത് അനിത പ്രതാപ് 51,517 വോട്ടും (6.1%) തൃശൂരിൽ സാറ ജോസഫ് 44,638 വോട്ടും (4.8%) നേടിയിരുന്നു. കൂടാതെ ചാലക്കുടിയിൽ കെ.എം.നൂറുദ്ദീൻ 35189 വോട്ടും (4%) കരസ്ഥമാക്കി. ഇടുക്കിയിലെ കരുങ്കന്നത്ത് ബീന കുര്യൻ, വയനാട് മുള്ളങ്കൊല്ലിയിൽ സിമി ആന്റണി, ഉഴവൂരിൽ സ്മിത ലൂക്ക് എന്നിവരാണ് എ.എ.പിയുടെ പഞ്ചായത്ത് അംഗങ്ങൾ.
ജയം എന്നതിനപ്പുറം എ.എ.പി എന്ന രാഷ്ട്രീയ പ്രസ്ഥാനത്തെ പൊതുജനശ്രദ്ധയിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം.
-ഷക്കീർ അലി, സംസ്ഥാന സെക്രട്ടറി, എ.എ.പി