മുഖ്യമന്ത്രിക്കായി മേൽപ്പാലം തുറന്നു
തൃശൂർ: മുഖ്യമന്ത്രി പിണറായി വിജയന് സഞ്ചരിക്കാനായി ദേശീയപാതയിൽ മുടിക്കോട് പണിതുകൊണ്ടിരിക്കുന്ന മേൽപ്പാലം തുറന്നു. പട്ടിക്കാട് തിരഞ്ഞെടുപ്പ് കൺവൻഷന് പ്രസംഗിക്കാൻ തൃശൂരിൽ നിന്ന് പുറപ്പെട്ട വാഹനവ്യൂഹം മുടിക്കോട് പാലത്തിനടിയിലൂടെ കടത്തിവിടാതിരിക്കാൻ ദേശീയപാത അതോറിറ്റിയാണ് പണി പൂർത്തിയായിക്കൊണ്ടിരിക്കുന്ന മേൽപ്പാലം തുറന്നുകൊടുത്തത്. റോഡ് ടാറിംഗ് കഴിഞ്ഞെങ്കിലും ഡിവൈഡറുകളുടെ പണികളും മറ്റും കഴിഞ്ഞിട്ടില്ലാത്തതിനാൽ ഇതുവരെ പാലം തുറന്നു കൊടുത്തിട്ടില്ല. മുഖ്യമന്ത്രി പോയതോടെ പാലം 'അടച്ചു.
ഇതേ സമയം തിരഞ്ഞെടുപ്പ് കൺവൻഷൻ നടത്താൻ പട്ടിക്കാട് ബസ് സ്റ്റാൻഡ് അടച്ചുകെട്ടിയതിലും പ്രതിഷേധം ഉയർന്നു. ബസുകൾ ഇതുവഴിയാണ് പട്ടിക്കാട് സെന്ററിലേക്ക് വന്നിരുന്നത്. ഇത് അടച്ചുകെട്ടി ഇവിടെ പന്തൽ പണിതതോടെ വാഹനങ്ങൾക്ക് കടക്കാൻ സാധിക്കാതായി. പാലം തുറന്നു കൊടുത്തതിലും സ്റ്റാൻഡ് അടച്ചുകെട്ടി യോഗം നടത്തിയതിനെതിരെയും കോൺഗ്രസ് നേതാക്കൾ പരാതിയുമായി രംഗത്തെത്തി.