യുവതിയെ ആക്രമിച്ച് കവർച്ച: പ്രതിയുടെ തിരിച്ചറിയൽ പരേഡ് നടത്തി

Saturday 28 March 2026 12:57 AM IST

കൊച്ചി: കളമശേരി എച്ച്.എം.ടി കവല റെയിൽവേ ക്രോസ്റോഡിൽ യുവതിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ പാലക്കാട് അഗളി സ്വദേശിയുടെ തിരിച്ചറിയൽ പരേഡ് നടത്തി. ഇന്നലെ വൈകിട്ട് കാക്കനാട് ജില്ലാ ജയിലിൽ ജുഡിഷ്യൽ മജിസ്ട്രേട്ടിന്റെ സാന്നിദ്ധ്യത്തിലായിരുന്നു തിരിച്ചറിയൽ പരേഡ്. പ്രതിയുടെ ആക്രമണത്തിൽ പരിക്കേറ്റ യുവതി അടുത്ത ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കൊപ്പമാണ് ജയിലിലെത്തി തിരിച്ചറിയൽ നടപടികളിൽ പങ്കെടുത്തത്.

ഫലം മുദ്രവച്ച കവറിൽ ബന്ധപ്പെട്ട കോടതിക്ക് മജിസ്ട്രേട്ട് കൈമാറും. ദൃക്‌സാക്ഷികളില്ലാത്ത കേസിൽ തിരിച്ചറിയൽ പരേഡ് നിർണായകമാണ്. ഇത് പൂർത്തിയായതോടെ പ്രതിയെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്താൻ കളമശേരി പൊലീസ് ഉടൻ കോടതിയെ സമീപിക്കും.

23കാരിയായ യുവതി കഴിഞ്ഞ 15ന് രാത്രി 8.15ന് ജോലികഴിഞ്ഞ് ഹോസ്റ്റലിലേക്ക് മടങ്ങുമ്പോഴായിരുന്നു അക്രമം. 22ന് പാലക്കാട് അഗളിയിൽ നിന്നാണ് അക്രമിയെ അറസ്റ്റുചെയ്തത്. പെരുമ്പാവൂരിൽ കെ.എസ്.ഇ.ബി കരാർ തൊഴിലാളിയായ ഇയാൾ യുവതിയുടെ മുഖം തുണികൊണ്ട് മൂടിയശേഷം മേൽപ്പാലത്തിന്റെ തൂണിൽ തലശക്തമായി ഇടിപ്പിക്കുകയും കല്ലുകൊണ്ട് ഇടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തു. മുക്കാൽപവന്റെ മാലയും ഒരുകമ്മലും മൊബൈൽഫോണുമായാണ് പ്രതി കടന്നത്. മാനഭംഗശ്രമം യുവതി ശക്തമായി ചെറുത്തതിനെ തുട‌ർന്നാണ് ആക്രമിച്ചതും കവർ‌ച്ച നടത്തിയതും. യുവതിയിൽനിന്ന് കവർന്ന സ്വർ‌ണാഭരണം കണ്ടെടുക്കേണ്ടതുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ കളമശേരി എസ്.എച്ച്.ഒ ഇ.ആർ‌. ബൈജു പറഞ്ഞു.