ഉത്സവങ്ങളിലെ ഡിജെ വണ്ടികൾക്ക് പൂട്ടിടാൻ പൊലീസ്: ശബ്ദമലിനീകരണത്തിനെതിരെ കർശന നടപടി

Saturday 28 March 2026 11:42 AM IST

കൊല്ലം: ഉത്സവഘോഷയാത്രകളിൽ ഡിജെ വാഹനങ്ങൾ സൃഷ്ടിക്കുന്ന അമിത ശബ്ദത്തിനും വെളിച്ചത്തിനുമെതിരെ സംസ്ഥാന പൊലീസ് മേധാവി കർശന നടപടിക്ക് ഉത്തരവിട്ടു. വിദ്യാർഥികളുടെ പരീക്ഷാക്കാലം പരിഗണിച്ച്, പഠനാന്തരീക്ഷം തകർക്കുന്ന രീതിയിലുള്ള ഉച്ചഭാഷിണി പ്രയോഗം തടയാൻ എല്ലാ ജില്ലാ പൊലീസ് മേധാവിമാർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.

നിയമലംഘനം നടത്തുന്നവർക്കെതിരെ കേവലം നിസ്സാര പിഴയിൽ ഒതുങ്ങാത്ത നടപടികളാണ് നടപ്പിലാക്കാൻ പോകുന്നത്. നിയമം ലംഘിക്കുന്നവരുടെ ഉച്ചഭാഷിണികളും മറ്റ് ശബ്ദോപകരണങ്ങളും പിടിച്ചെടുക്കാൻ പൊലീസിനും റവന്യൂ ഉദ്യോഗസ്ഥർക്കും അധികാരം നൽകി. ഗുരുതരമായ ലംഘനങ്ങൾക്ക് പരിസ്ഥിതി സംരക്ഷണ നിയമം പ്രകാരം കേസെടുക്കും. ഇത് 5 വർഷം വരെ തടവിനും 1 ലക്ഷം രൂപ പിഴയ്ക്കും കാരണമായേക്കാം.

രൂപമാറ്റം വരുത്തിയ ഡിജെ വാഹനങ്ങൾക്ക് മോട്ടോർ വാഹന വകുപ്പ് വഴി 10,000 രൂപ വരെ പിഴ ഈടാക്കാം. എസെൻസ് ഗ്ലോബൽ 'സൈലൻസ് ദ നോയിസ്' കാമ്പെയ്നിന്റെ ഭാഗമായി എഴുകോൺ സ്വദേശി എ.എസ്. മനു നൽകിയ പരാതിയിലാണ് ഈ നിർണ്ണായക ഇടപെടൽ. അന്യസംസ്ഥാനങ്ങളിൽ (കർണാടക, തമിഴ്നാട്) നിന്നുപോലും വൻതോതിൽ ഡി.ജെ. വാഹനങ്ങൾ കേരളത്തിലെത്തുന്നു. അമിത ശബ്ദം കാരണം കൊട്ടാരക്കരയിൽ ഒരു വയോധികൻ കുഴഞ്ഞുവീണ സംഭവവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നേരത്തെ എഴുകോണിൽ പിടികൂടിയ ലോറികൾക്ക് വെറും 1,000 രൂപ പിഴ ഈടാക്കിയതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. കൊല്ലം റൂറൽ ജില്ലയിലടക്കം ശബ്ദമലിനീകരണത്തിനെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി ടി.കെ. വിഷ്ണുപ്രദീപ് വ്യക്തമാക്കി.