റീൽസ്,പാട്ട്, ഒരുമിച്ചൊരു ചായകുടി ട്രെൻഡിനൊപ്പം ഓടി സ്ഥാനാർത്ഥികൾ

Saturday 28 March 2026 10:31 PM IST

കണ്ണൂർ: സോഷ്യൽ മീഡിയയിൽ ട്രെൻഡ് സെറ്റിനായി മത്സരിക്കുകയാണ് സ്ഥാനാർത്ഥികൾ. സേവ് ദി ഡേറ്റ് വീഡിയോകളെ വെല്ലുന്ന തരത്തിലേക്കാണ് പ്രചാരണ വീഡിയോകൾ ഇറങ്ങുന്നത്. ഓരോ ചലനങ്ങളും വീഡിയോകളും ഫോട്ടോകളുമാക്കാൻ പ്രത്യേക ഫോട്ടാഗ്രാഫർമാരെയും ഒപ്പം കൂട്ടിയാണ് പര്യടനം.

പ്രായമായവർക്കും കുട്ടികൾക്കുമൊപ്പമിരുന്ന് സംസാരിക്കുക, ആളുകൾക്കൊപ്പം കടകളിലിരുന്ന് ചായ കുടിക്കുക എന്നിവയാണ് നിമിഷ നേരം കൊണ്ട് റീൽസായി പുറത്തു വരുന്നത്.വീഡിയോക്ക് അനുയോജ്യമായ പാട്ടുകളും ചേർത്ത് സ്ലോമോഷനുമെല്ലാമായി ഇൻസ്റ്റാഗ്രാമിലും വാടസ്ആപ്പിലും അടിപൊളി വൈറൽ വീഡിയോകളാണ് ഇറങ്ങുന്നത് .

അഴീക്കോട് മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.വി.സുമേഷ് , കല്ല്യാശ്ശേരി മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി എം.വിജിൻ എന്നിവരുടെ പ്രചാരണ വീഡിയോകൾ ഇതിനോടകം വൻ ജനശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്.

എ.ഐ സാങ്കേതിക മികവോടെയുള്ള സ്ഥാനാർത്ഥികളുടെ ചിത്രങ്ങളും വീഡിയോകളും ട്രെൻഡിംഗ് പാട്ടുകൾക്കൊപ്പം മണിക്കൂറുകൾക്കുള്ളിലാണ് വൈറൽ ആകുന്നത്.വാട്സ് ആപ്പ് ഗ്രൂപ്പുകളിലും മറ്റ് സോഷ്യൽ മീഡിയകളിലും വലിയ ജന പ്രീതിയാണ് ഇതിലൂടെ ലഭിക്കുന്നത്. പ്രചാരണ വീഡിയോകൾക്കൊപ്പം സ്ഥാനാർത്ഥികൾ ചെയ്ത വികസനപ്രവർത്തനങ്ങൾ ചെറിയ വീഡിയോകളായും ട്രോളുകളായും പോസ്റ്റുകളായും യൂട്യൂബിലും ഫേസ്ബുക്കിലും വാട്ട്സാപ്പിലും ഇൻസ്റ്റഗ്രാമിലുമെല്ലാം നിറയുന്നുണ്ട്.

നിന്നുതിരിയാനാകാതെ വീഡിയോഗ്രാഫർമാർ

തിരഞ്ഞെടുപ്പ് കാലമായതിനാൽ ഫോട്ടോഗ്രാഫർമാർക്കും വീഡിയോഗ്രാഫർമാർക്കും തിരക്കോട് തിരക്കാണ് ക്യാമറ വേണമെന്നില്ല, ഐ ഫോണിൽ വീഡിയോ എടുത്ത് അടിപൊളിയായി എഡിറ്റ് ചെയ്യാൻ കഴിയുന്നവർക്കാണ് അവസരം. ഫോട്ടോയും വീഡിയോയുമെടുത്ത് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിന് ക്വട്ടേഷൻ പോലമുണ്ട്.ദിവസവും നാലായിരം രൂപ വരെ വാങ്ങുന്ന ഫോട്ടോഗ്രാഫർമാരുണ്ട്. കാറും ഭക്ഷണവുമെല്ലാം ഇവർക്കായി സജ്ജമാണ് .

റീൽസ് കളറാകണം

പണം എത്രയായായും റീൽസ് കളറാകണമെന്ന് എല്ലാവർക്കും നിർബന്ധമാണ് . വീഡിയോ കാണുമ്പോൾ തന്നെ ജനങ്ങളിൽ ആവേശമുണ്ടാകണമെന്നാണ് എല്ലാ സ്ഥാനാർത്ഥികളുടെയും പ്രവർത്തകരുടെ ആവശ്യം.സ്ഥാനാർത്ഥിയുടെ മാസ് എൻട്രി കാണിക്കാൻ ബാക്ക് ഗ്രൗണ്ട് മ്യൂസിക്കോടെയുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യും വിധം സൈസ് കുറച്ച് തയ്യാറാക്കണം . അതിനായി ഹെലിക്യാമും ഉപയോഗിക്കുന്നുണ്ട്.