നഴ്സിനെ ആക്രമിച്ച് മുങ്ങിയ പ്രതി 22 വർഷത്തിന് ശേഷം പിടിയിൽ
പീരുമേട്: നഴ്സിനെ ആക്രമിച്ച കേസിൽ ശിക്ഷിക്കപ്പെട്ടതിന് ശേഷം മുങ്ങിയ പ്രതിയെ 22 വർഷങ്ങൾക്ക് ശേഷം പിടികൂടി. അരണക്കൽ സ്വദേശിയായ ചിന്നപ്പയെയാണ് (54) വണ്ടിപ്പെരിയാർ പൊലീസ് തമിഴ്നാട് തിരുപ്പൂരിൽ നിന്ന് പിടികൂടിയത്. 1999ൽ അരണക്കൽ എസ്റ്റേറ്റിലെ ആശുപത്രിയിലെ നഴ്സിനെ ചിന്നപ്പനുൾപ്പടെയുള്ളവർ സംഘം ചേർന്ന് ആക്രമിച്ചിരുന്നു. ഇതിൽ ചിന്നപ്പൻ ഉൾപ്പെടെ നാല് പ്രതികളെ കോടതി 2004ൽ ആറ് മാസത്തേക്ക് തടവിന് ശിക്ഷിച്ചിരുന്നു. തുടർന്ന് കേസിൽ അപ്പീൽ നൽകുന്നതിനിടെ ഇയാൾ പുറത്തിറങ്ങി മുങ്ങുകയായിരുന്നു. പൊലീസ് പലവട്ടം അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം വാറണ്ട് പ്രതികളെ പിടികൂടുന്നതിനുള്ള ശ്രമം പൊലീസ് നടത്തിവരുകയായിരുന്നു. ചിന്നപ്പയുമായി ബന്ധപ്പെട്ടവരെ പൊലീസ് നിരീക്ഷിക്കുന്നുണ്ടായിരുന്നു. ഇതിനിടെ ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതി പിടിയിലായത്. വണ്ടിപ്പെരിയാർ സർക്കിൾ ഇൻസ്‌പെക്ടർ അമൃത് സിങ് നായകത്തിന്റെ നേതൃത്വത്തിൽ എസ്.ഐ ടി.എസ്. ജയകൃഷ്ണൻ, എ.എസ്.ഐ എസ്. സുബൈർ, സി.പി.ഒ എം. ഫസൽ എന്നിവരാണ് പ്രതിയെ പിടികൂടിയത്.