നീന്തൽ അറിയില്ലേ, എങ്കിൽ കരയ്ക്കിരിക്കാം

Saturday 28 March 2026 11:10 PM IST

കിളിമാനൂർ: വേനലവധി ആരംഭിച്ചതോടെ കുട്ടികൾക്കും രക്ഷിതാക്കൾക്കും ഒരുപോലെ സുരക്ഷാനിർദ്ദേശങ്ങൾ നൽകുകയാണ് ഫയർഫോഴ്സ്. റോഡപകടങ്ങൾ കഴിഞ്ഞാൽ ഏറ്റവും അപകടകാരി മുങ്ങിമരണമാണ്. ജലാശയങ്ങളിലെ കുളി കുട്ടികൾക്ക് ഹരമാണ്. എന്നാൽ ചെറിയ അശ്രദ്ധ വലിയ നഷ്ടത്തിന് കാരണമാകുമെന്നാണ് ഫയർഫോഴ്സിന്റെ മുന്നറിയിപ്പ്. മുൻവർഷങ്ങളിൽ ജലാശയങ്ങളിൽ അപകടത്തിൽപ്പെട്ടത് 20 വയസിന് താഴെ പ്രായമുള്ളവരാണ്. ഇതിൽക്കൂടുതലും ബന്ധുവീട് സന്ദർശനത്തിന് എത്തുന്നവരാണ്. സ്ഥലപരിചയമില്ലാതെ അമിത ആത്മവിശ്വാസത്തോടെ വെള്ളത്തിലിറങ്ങുന്നതാണ് പ്രധാന കാരണം. വാമനപുരം നദി, ഖനനം കഴിഞ്ഞ് ഉപേക്ഷിച്ച പാറക്കുളങ്ങൾ എന്നിവ നിരവധി വിദ്യാർത്ഥികളുടെ ജീവനെടുത്തിട്ടുണ്ട്.

നീന്തൽ വശമില്ലേ, കരയ്ക്കിരിക്കാം

നീന്തൽ അറിയില്ലെങ്കിലും സുഹൃത്തുക്കൾക്ക് അറിയാമല്ലോ എന്ന ആത്മവിശ്വാസത്തിൽ വെള്ളത്തിലിറങ്ങുന്നവരാണ് അപകടത്തിൽപ്പെടുന്നതിൽ ഏറെയും. ഇവർ കയങ്ങളിൽ അകപ്പെട്ടാൽ നീന്തലറിയാവുന്ന സൃഹത്തുക്കൾ രക്ഷിക്കാൻ ശ്രമിക്കുകയും അവരും ചിലപ്പോൾ അപകത്തിൽപ്പെടുന്നതും പതിവാണ്. പുറമെ പുല്ലുവളർന്നു നിൽക്കുന്ന വെള്ളക്കെട്ടുകൾക്ക് ആഴം കുറവാണെന്നത് തെറ്റായ ധാരണയാണ്. വെള്ളത്തിൽ വീണവർക്ക് കമ്പോ കയറോ നീളമുള്ള വസ്ത്രമോ ഇട്ടുനൽകി രക്ഷപ്പെടുത്താൻ ശ്രമിക്കാം. വെള്ളത്തിൽ മുങ്ങിത്താഴ്ന്നാൽ മരണത്തിലേക്ക് ഏതാനും മിനിട്ടുകൾ മാത്രം മതിയെന്നതിനാൽ രക്ഷിക്കുക ശ്രമകരമാണ്.

ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

 ജലാശയങ്ങളിലെ അടിയൊഴുക്കും മറ്റും അറിഞ്ഞു മാത്രം വെള്ളത്തിൽ ഇറങ്ങുക

മറ്റുള്ളവരെ രക്ഷിക്കാൻ നീന്തലറിയാത്തവർ വെള്ളത്തിലേക്ക് എടുത്തുചാടരുത്

പകരം കയറോ തുണിയോ കമ്പോ നീട്ടിക്കൊടുത്തു കയറ്റാൻ ശ്രമിക്കുക.

പാറക്കുളങ്ങളിലും ജലാശയങ്ങളിലും അപകട മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കുക

 അവധിക്കാലത്ത് കുട്ടികളെ ഒറ്റയ്‌ക്കോ കൂട്ടുകാരുമായോ കുളിക്കാനോ മീൻപിടിക്കാനോ വിടാതിരിക്കുക